വിവാഹവും വിവാഹമോചനവും ഇസ്ലാമിൽ

 ഇണകൾക്കിടയിൽ സ്നേഹവും കാരുണ്യവും ആണ് വിവാഹത്തിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നത്.

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةًۭ وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَتَفَكَّرُونَ
നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.
(Surat:30, Verse:21)

ഉറപ്പുള്ള ഒരു കരാറാണ് ഇസ്ലാമിലെ വിവാഹം.
ഒരാണും പെണ്ണും കണ്ടുമുട്ടി ആരെയും അറിയിക്കാതെ ഒരുമിച്ച് താമസിക്കുന്ന ലിവിങ് ടുഗദർ പരിപാടിയല്ല അത്. വധുവിൻറെ രക്ഷിതാവ്, ആളുകളെ സാക്ഷി നിർത്തി വരന് വധുവിനെ  ഏൽപ്പിച്ചു കൊടുക്കുന്ന ഒരു കരാറാണ് ഇസ്ലാമിലെ വിവാഹം. വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രം. വിവാഹം നടത്താൻ പ്രത്യേക ചടങ്ങുകളുടെയോ പുരോഹിതന്മാരുടെ സാന്നിധ്യമോ ഒന്നും ആവശ്യമില്ല. വരനും വധുവിന്റെ രക്ഷിതാവും സാക്ഷികളും മാത്രം മതി. സാക്ഷികളെ മുൻനിർത്തി വരന് കൈ കൊടുത്ത് രക്ഷിതാവ് പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കുന്നു. 

വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട് ആളുകളെ അറിയിക്കേണ്ടതുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒക്കെ വരൻ വിവാഹസദ്യ കൊടുക്കുന്നത് പുണ്യമായി പഠിപ്പിച്ചു. 

വധുവിൻറെ പിതാവിൽ നിന്നും കാശ് ആയും സ്വർണം ആയും കാർ ആയും സ്ഥലമായും ഒക്കെ ഒരു ഉളുപ്പുമില്ലാതെ നേരിട്ടു ചോദിച്ചും സൂചനകൾ നൽകിയും ഒക്കെ സ്ത്രീധനം വാങ്ങുന്ന പരിപാടി ഇസ്ലാമിൽ ഇല്ല. ഇത്തരത്തിലുള്ള അന്യായമായ ധനസമ്പാദനം ഇസ്ലാമിൽ ഹറാമാണ്. അതെ; സ്ത്രീധനം ഹറാമാണ്. 

ഇസ്ലാമിൽ വിവാഹത്തിന് പുരുഷൻ സ്ത്രീക്ക് ആണ് വിവാഹമൂല്യം നൽകേണ്ടത്. എത്രയാണ് വിവാഹമൂല്യം വേണ്ടത് എന്ന് സ്ത്രീക്ക് ആവശ്യപ്പെടാം. മഹർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൻറെ പൂർണ്ണമായ ഉടമസ്ഥാവകാശം സ്ത്രീക്ക് മാത്രമാണ്. അവളുടെ പിതാവിനും മറ്റുള്ളവർക്കും ഒന്നും മഹറിൽ അവകാശമില്ല. താൻ ഭാര്യക്ക് നൽകിയ മഹറിൽ നിന്ന് എന്തെങ്കിലും തിരിച്ചുവാങ്ങാൻ ഭർത്താവിന് അവകാശമില്ല. ഭാര്യ സ്വമനസ്സാലെ എന്തെങ്കിലും നല്കിയാൽ അത് സ്വീകരിക്കാം എന്ന് മാത്രം ! 

وَءَاتُوا۟ ٱلنِّسَآءَ صَدُقَٰتِهِنَّ نِحْلَةًۭ ۚ فَإِن طِبْنَ لَكُمْ عَن شَىْءٍۢ مِّنْهُ نَفْسًۭا فَكُلُوهُ هَنِيٓـًۭٔا مَّرِيٓـًۭٔا
സ്ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട്‌ കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന്‌ വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.
(Surat:4, Verse:4)

എല്ലാ വിവാഹബന്ധവും വളരെ സ്മൂത്തായി മുന്നോട്ട് പോകണമെന്നില്ല. ചിലപ്പോൾ ബന്ധങ്ങളിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാവും. അപ്പോൾ അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും ഖുർആൻ മുന്നോട്ടുവെക്കുന്നു. സദുപദേശങ്ങളിലൂടെയും, ഫലിക്കുന്നില്ലെങ്കിൽ കിടപ്പറ ബഹിഷ്കരണത്തിലൂടെയും ലഘു ശിക്ഷണ നടപടികളിലൂടെയും മധ്യസ്ഥ ഇടപെടലുകളിലൂടെയും ഒക്കെ ഇത്തരം പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ഖുർആൻ ഉണർത്തി. ഇവയൊന്നും ഫലിക്കുന്നില്ല; ഒരുമിച്ചു പോകാൻ കഴിയില്ല എന്ന് തോന്നുകയാണെങ്കിൽ മാന്യമായി വിവാഹമോചനം നടത്തുവാനും അനുമതി നൽകി.

ഇസ്ലാമിൽ വിവാഹമെന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ് എന്നതുപോലെ വിവാഹമോചനവും ലളിതമായ പ്രക്രിയയാണ്. വിവാഹമോചനം സ്ത്രീ ആർത്തവം കഴിഞ്ഞ് ശുദ്ധിയായ കാലത്ത് ആയിരിക്കണം, സാക്ഷികൾ ഉണ്ടായിരിക്കണം അത്രയേ ഉള്ളൂ. അനാവശ്യ ദുരാരോപണങ്ങളോ വിഴുപ്പലക്കലുകളോ കോടതിനടപടികളോ ഒന്നുമില്ല. ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് രണ്ടുകൂട്ടർക്കും ബോധ്യമായാൽ വളരെ ലളിതമായി രണ്ടുകൂട്ടർക്കും വേർപിരിയാവുന്നതാണ്. ഭാര്യക്ക് നൽകിയ മഹർ ഒന്നും തന്നെ തിരിച്ചു വാങ്ങുവാൻ പാടുള്ളതല്ല.

ഇസ്ലാമിലെ വിവാഹവും വിവാഹമോചനവും എല്ലാം എത്രമാത്രം ലളിതമായ നടപടികളാണ് എന്ന് നോക്കൂ !  മറ്റു സമൂഹങ്ങളിൽ വിവാഹമോചനം എന്നത് വലിയൊരു കീറാമുട്ടിയാണ്, വളരെ പ്രയാസമുള്ള ഒരുപാട് നിയമനടപടികളിലൂടെ കടന്നുപോകേണ്ടതും കോടതികളിൽ പരസ്യമായി  ഒരുപാട് നുണകളും വിഴുപ്പലക്കലുകളും നടത്തേണ്ടതുമായ ഒരു പ്രഹസനമാണ്. വിവാഹമോചനം നേടിയെടുക്കേണ്ടതിനായി ഭാര്യാഭർത്താക്കൻമാർ പരസ്യമായി കോടതിയിൽ പരസ്പരം അവിഹിതബന്ധം ആരോപിക്കുന്നു ! ഗാർഹിക പീഡനങ്ങൾ ആരോപിക്കുന്നു ! അങ്ങിനെ ഒരിക്കലും ഒരുമിച്ചു പോവൽ സാധ്യമാകാത്ത വിധം വിഴുപ്പലക്കൽ പരസ്യമായി നടത്തുന്നു ! എന്നാൽ ഇസ്ലാമിൽ വിവാഹമോചനം വളരെ ലളിതമാണ്. പരസ്പരം വിഴുപ്പലക്കൽ വേണ്ടതില്ല. കോടതിയുടെ ഇടപെടൽ ആവശ്യമില്ല ! ഒന്നിച്ചു പോകാൻ കഴിയില്ല എങ്കിൽ ലളിതമായി പിരിയാം. 

 ഇസ്ലാമിൽ വിവാഹ മോചനം നടന്നാൽ പോലും വീണ്ടും ഒരുമിക്കാനുള്ള ഒരുപാട് സാഹചര്യങ്ങൾ ഉണ്ട് . വിവാഹമോചനത്തിന് ശേഷവും ഭാര്യ ഭർത്താവിൻറെ വീട്ടിൽ തന്നെയാണ് താമസിക്കേണ്ടത്. അതിക്രമമോ മർദ്ദനമോ ഭയക്കുന്നു എങ്കിൽ അല്ലാതെ ഭാര്യ സ്വയം ഇറങ്ങി പോകുവാനോ ഭർത്താവ് അവളെ പുറത്താക്കാനോ പാടില്ല.  ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയും അല്ലെങ്കിൽ മൂന്ന് ആർത്തവകാലമോ മൂന്ന് മാസമോ ഭർത്താവിൻറെ വീട്ടിൽ ഇദ്ദ ഇരിക്കേണ്ടതാണ്. ഇതിനിടയിൽ ഇവർ പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനും വിരോധമില്ല. അതുകൊണ്ടുതന്നെ ഈ മൂന്നു മാസത്തിനിടയിൽ ഇവർ പിണക്കം മാറി ഒരുമിച്ചു ചേരാൻ ധാരാളം സാധ്യതകളുണ്ട്. മൂന്നു മാസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും വിവാഹം പുനസ്ഥാപിക്കാവുന്നതാണ്. വിവാഹ ചടങ്ങുകൾ ഒന്നും വേണ്ടതില്ല. ഭാര്യയെ തിരിച്ചെടുക്കുന്നു എന്ന് ആളുകളെ അറിയിച്ചാൽ മാത്രം മതി. ഇനി ഇദ്ദാ കാലഘട്ടം കഴിഞ്ഞിട്ടും പിരിയാൻ തന്നെയാണ് തീരുമാനമെങ്കിൽ രണ്ടുപേർക്കും വേറെ വിവാഹങ്ങൾ കഴിക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല.

Post a Comment

Previous Post Next Post