അണ്ഡവും ബീജവും കൃത്യമായി ഖുർആനിൽ വിശദീകരിക്കപ്പെടുന്നു.

ഭ്രൂണ ശാസ്ത്രം ഖുർആനിലും ഹദീസിലും - പാർട്ട് 1. 
----------------------------------------------------------------------
ഭ്രൂണശാസ്ത്രം എന്നത് വളരെ ആധുനികമായ വികസിച്ച ഒരു ശാസ്ത്രശാഖയാണ്. ഗർഭപാത്രത്തിനകത്ത് എങ്ങനെയാണ് ഒരു കുഞ്ഞുണ്ടാകുന്നത് ? എങ്ങനെയാണു ആ കുഞ്ഞ്‌  വളരുന്നത് എന്നൊക്കെ വളരെ അടുത്ത കാലത്ത് കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് നമുക്ക് അറിയാൻ സാധിച്ചിട്ടുള്ളത്. ഗർഭപാത്രത്തിനകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള സ്കാനിംഗും മറ്റുമൊക്കെ അടുത്തകാലത്ത് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് നമുക്കറിയാം.

ആദ്യകാലത്ത് മനുഷ്യർക്ക് ഒരുവിധ ധാരണയും ഇല്ലാതിരുന്ന ഒരു വിഷയമാണ് എങ്ങനെയാണ് മനുഷ്യൻ ഉണ്ടാകുന്നത് ? എങ്ങനെയാണ് ഗർഭപാത്രത്തിൽ ഒരു കുട്ടി വളരുന്നത് എന്നൊക്കെ. പ്രത്യേകിച്ച് ധാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല വളരെ അബദ്ധധാരണകൾ ആയിരുന്നു ഉണ്ടായിരുന്നത്.

മനുഷ്യഭ്രൂണത്തിന്റെ ഡെവലപ്മെന്റിനെ കുറിച്ച് പഠിക്കുക എന്നുള്ളത് ഒരു എളുപ്പമുള്ള കാര്യമല്ല . വളരെ പ്രയാസമുള്ള ഒരു ശാസ്ത്രശാഖയാണ് ഭ്രൂണശാസ്ത്രം. ഇന്നും കൂടുതൽ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണു. ഗർഭത്തിൻറെ ആദ്യ ആഴ്ചകളിൽ ഏതാനും മില്ലിമീറ്ററും ഏതാനും സെന്റിമീറ്ററുകളും മാത്രം വലിപ്പമുള്ള ഒരു വളരെ ചെറിയ ഒരു രൂപമാണ് ഭ്രൂണത്തിനു ഉള്ളത്. ഭ്രൂണത്തെപ്പറ്റി പഠിക്കാനായി ഭ്രൂണം ഗർഭപാത്രത്തിനകത്ത് നിന്നും എടുത്തു പുറത്തേക്കു കൊണ്ടുവരുവാനോ ഗർഭപാത്രത്തിന് അകത്തുപോയി മൈക്രോസ്കോപ്പ് വച്ച് പരിശോധിക്കാനോ സാധ്യമല്ല. ഗർഭകാലത്തിലെ ആദ്യ ആഴ്ചകളിൽ ഒന്നും തന്നെ സ്കാനിംഗ് കൊണ്ടും കാര്യമായി ഒന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുകയില്ല. കുറച്ച് വലുതായശേഷം മാത്രമേ അഥവാ കുറച്ചു മാസങ്ങൾ പ്രായമുള്ളപ്പോൾ മാത്രമേ സ്കാനിങ്ങിലൂടെ ഒക്കെ നമുക്ക് കുട്ടിയുടെ അവയവങ്ങൾ കാണുവാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ. 

മനുഷ്യ ഭ്രൂണത്തെപ്പറ്റി പഠിക്കാൻ ആകെ ഒരു നിലവിലുള്ള മാർഗ്ഗം എന്നുള്ളത് ഗർഭത്തിൻറെ ആദ്യ ആഴ്ചകളിൽ അബോർഷൻ ആകുന്ന സ്ത്രീകളുടെ അബോർഷൻ ഫ്ലൂയിഡ്‌ കളക്ട് ചെയ്ത് മൈക്രോസ്കോപ് വച്ച് പരിശോധിക്കുക എന്നതാണ്. അങ്ങനെ പരിശോധിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഭ്രൂണശാസ്ത്രം രൂപം എടുത്തിട്ടുള്ളത്.
ഈ കാര്യങ്ങളൊക്കെ ആമുഖമായി പറയാൻ കാരണം ഏഴാം നൂറ്റാണ്ടിൽ അന്നത്തെ ഒരാൾക്കും തന്നെ ഇത്തരത്തിലുള്ള ഒരു ശാസ്ത്രീയ അറിവുകളും ഉണ്ടാവാൻ യാതൊരുവിധത്തിലുള്ള ചാൻസുമില്ല അഥവാ മൈക്രോസ്കോപ്പ് ഒക്കെ കണ്ടുപിടിക്കുന്നതിനും ആയിരം വർഷങ്ങൾക്കു മുമ്പാണ് ഈ കാര്യങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും ഒക്കെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

പതിനേഴാം നൂറ്റാണ്ടിലാണ് ആന്റണീ വാൻ ലീവൻഹുക്ക്‌ മൈക്രോസ്കോപ്പ് കണ്ടു പിടിക്കുന്നത് 1677 ഇൽ ആന്റണീ വാൻ ലീവൻഹുക്കും അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ നികോളാസ്‌ ഹാർറ്റ്സീകറും ചേർന്നാണ് ലോകത്താദ്യമായി ശുക്ല പരിശോധനയിലൂടെ പുരുഷബീജം കണ്ടെത്തിയത്. അവർ കരുതിയിരുന്നത് ഒരു ബീജത്തിന് അകത്ത് ഒരു ചെറിയ രൂപത്തിലുള്ള ഒരു മനുഷ്യ കുട്ടിയുണ്ട് എന്നാണു. ഹോമൻകുലസ്‌ homunculus എന്നായിരുന്നു അതിനെ വിളിച്ചിരുന്നത് ബീജത്തിനകത്തുള്ള ഈ ഒരു ഹോമൻകുലസ്‌ എന്ന ചെറിയ മനുഷ്യക്കുട്ടി അത് ഗർഭാശയത്തിൽ അകത്തെത്തുമ്പോൾ അവിടെനിന്ന് വികാസം പ്രാപിക്കുകയും വലിയൊരു കുട്ടിയായി മാറുകയും ചെയ്യുന്നു ഇവരുടെയും ധാരണ.

പതിനെട്ടാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാട് പ്രീഫോർമേഷൻ എന്ന ഈ സിദ്ധാന്തമായിരുന്നു. അഥവാ പുരുഷൻറെ ശുക്ലത്തിനകത്ത് ഉള്ള ബീജത്തിൽ ഒരു ചെറിയ കുട്ടിയുടെ അവസ്ഥയിൽ ഒരു കുഞ്ഞു ശിശു ഉണ്ട്; അത് സ്ത്രീപുരുഷ ബന്ധത്തിലൂടെ ഗർഭാശയത്തിനകത്ത്‌ എത്തുമ്പോൾ അവിടെ കിടന്നു വളർന്നു വലുതാകുന്നു , വലിയൊരു കുട്ടിയായി മാറുന്നു ഈയൊരു പുരുഷ ബീജത്തിന് അകത്തുള്ള ഈ കുട്ടിയെ വളർത്താൻ ആവശ്യമായ ഒരു മാധ്യമം മാത്രം ആണ് സ്ത്രീയുടെ ഗർഭാശയം എന്നാണ് അവർ വിചാരിച്ചിരുന്നത്. അഥവാ കുട്ടി ഉണ്ടാകുന്നത് പൂർണ്ണമായും പുരുഷ ബീജത്തിനകത്ത് ഉള്ള ഈ ഒരു ഹൊമൻകുലസ്‌ വളർന്നാണ് . അതിന് ആവശ്യമായ ഒരു സാഹചര്യമൊരുക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഗർഭപാത്രത്തിന്റെ റോൾ. 

ലീവൻഹുക്കിനൊപ്പം ആദ്യമായി മനുഷ്യബീജം മൈക്രോസ്കോപ്പിലൂടെ ദർശിച്ച നിക്കോളാസ് ഹാർട്ട്സീക്കർ 1695 വരച്ച ഹോമൻകുലസിന്റെ ചിത്രം വളരെ പ്രസിദ്ധമാണ്. ഒരു പുരുഷ ബീജത്തിന് ഉള്ളിൽ ഒളിച്ചിരിക്കുന്ന ഒരു ചെറിയ കുട്ടിയുടെ രൂപത്തിലുള്ള ഹോമൻകുലസിന്റെ ചിത്രം താഴെ കൊടുക്കുന്നു.


പുരുഷബീജം കണ്ടെത്തി 2 നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സ്ത്രീയുടെ അണ്ഡം കണ്ടുപിടിക്കപ്പെട്ടത്. 

ഒരു മനുഷ്യ കുഞ്ഞുണ്ടാവാൻ പുരുഷ ബീജം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ മാത്രം പോരാ സ്ത്രീയുടെ ബീജവും കൂടി ആവശ്യമുണ്ട് എന്നുള്ളത് വളരെ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ളത്. പുരുഷ ബീജവും സ്ത്രീബീജവും കൂടി ചേർന്നാൽ മാത്രമേ കുട്ടി ഉണ്ടാവുകയുള്ളൂ എന്നുള്ളത് ശാസ്ത്രലോകത്തിന് രണ്ട് നൂറ്റാണ്ടു മുമ്പ് വരെ അജ്ഞാതമായ കാര്യമായിരുന്നു. 

ഈ കാര്യങ്ങളൊക്കെ മുൻനിർത്തി ആലോചിക്കുമ്പോഴാണ് ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു പ്രവാചകൻറെ നാവിലൂടെ പുറത്തുവന്ന ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും എത്രമാത്രം ശാസ്ത്രീയമായിരുന്നു എന്ന് നാം അത്ഭുതം കൂറുന്നത്. എഴുതാനോ വായിക്കാനോ അറിയാത്ത ശാസ്ത്രത്തിൻറെ ബാലപാഠങ്ങൾ പോലും അറിയാത്ത പ്രവാചകൻറെ നാവിലൂടെ ഇത്തരം കൃത്യമായ ശാസ്ത്രീയ സത്യങ്ങൾ 1400 വർഷങ്ങൾക്കുമുമ്പ് അവതരിക്കപ്പെട്ടു എന്നുണ്ടെങ്കിൽ. അതിനുപിന്നിൽ ദൈവികമായ ഒരു ഇടപെടൽ ഉണ്ടായിരിക്കുമെന്നത് സാമാന്യബുദ്ധി അംഗീകരിക്കുന്ന ഒരു സത്യം മാത്രമാണ്.   ഒരു കുട്ടി ഉണ്ടാവാൻ പുരുഷബീജം പോലെ തന്നെ സ്ത്രീയുടെ ബീജവും (അണ്ഡം) ആവശ്യമാണെന്നും, പുരുഷ ബീജവും സ്ത്രീബീജവും കൂടി ചേർന്നാണ് ഒരു കുഞ്ഞ് ജനിക്കുന്നത് എന്നുമുള്ള വളരെ കൃത്യമായ വിവരം 1400 വർഷങ്ങൾക്കുമുമ്പ് തന്നെ ഖുർആനിലും നബിവചനങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും.

 വിശുദ്ധഖുർആൻ എഴുപത്തിയാറാം അദ്ധ്യായം സൂറത്തുൽ ഇൻസാനിലെ രണ്ടാം വചനത്തിൽ അല്ലാഹു പറയുന്നു. 
إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍۢ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعًۢا بَصِيرًا 
 " (സ്ത്രീയുടെയും പുരുഷന്റെയും) കൂടിച്ചേര്‍ന്ന നുത്ഫയിൽ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. "
 
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകൾ അഥവാ ഖുർആൻ വ്യാഖ്യാതാക്കൾ എല്ലാം പറഞ്ഞത് നുത്ഫതിൻ അംഷാജ്‌ എന്ന പദം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സ്ത്രീയുടെയും പുരുഷന്റെയും നുത്ഫ കൂടിച്ചേർന്നത്‌ എന്നാണ്. മുഹമ്മദ് നബിയുടെ ശിഷ്യനും പ്രമുഖ ഖുർആൻ വ്യാഖ്യാതാവുമായ സഹാബി ആയ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) താബിഈ പണ്ഡിതർ ആയ മുജാഹിദ് (റ) ഇക്രിമ(റ) ഹസനുൽ ബസരി (റ) റബീഅ് (റ) എന്നിവരെല്ലാം ഇങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. ഇത് പ്രത്യേകം എടുത്തു പറഞ്ഞത് ഇതെല്ലാം ആധുനികമായ പുതിയ വ്യാഖ്യാനങ്ങൾ അല്ല എന്ന് വ്യക്തമാക്കാനാണ്.

സ്ത്രീ ബീജത്തിന് മലയാളത്തിൽ അണ്ഡം എന്നാണ് ഉപയോഗിക്കാറുള്ളത്. അറബിയിൽ നുത്ഫ എന്ന പദം പുരുഷൻറെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും പൊതുവായി ഉപയോഗിക്കുന്ന പദമാണ്. മലയാളത്തിൽ ഇതിനു തത്തുല്യമായ ഒരു വാക്ക് ഇല്ലാത്തതുകൊണ്ടാണ് സ്ത്രീ ബീജം എന്ന് പോസ്റ്റിൽ കൊടുക്കുന്നത്. നുത്ഫ എന്ന അറബി പദത്തിന് തുല്യമായി ഇംഗ്ലീഷിൽ gamete എന്ന ഒരു വാക്കു ഉണ്ടെങ്കിലും മലയാളത്തിൽ ഇതിനു തത്തുല്യമായ ഒരു പദം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

നുത്ഫ എന്ന അറബി പദത്തിന് മലയാളത്തിൽ കൃത്യമായ പരിഭാഷ ഇല്ലാത്തതുകൊണ്ടാണ് ഖുർആൻ പരിഭാഷകളിൽ ബീജം എന്ന് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുക. യഥാർത്ഥത്തിൽ പുരുഷൻറെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും പൊതുവിൽ ഉപയോഗിക്കാവുന്ന, രണ്ട് അർത്ഥങ്ങളും ഉൾക്കൊള്ളുന്ന പദമാണിത്. Gamete എന്ന അർത്ഥമാണ് നുത്ഫക്ക് ഉള്ളത്. പരിഭാഷയിലെ ബീജം എന്ന വാക്ക് കണ്ടിട്ട് പുരുഷബീജം മാത്രമാണ് ഖുർആനിൽ പരാമർശിക്കുന്നത് എന്ന് വിമർശകർ തെറ്റിദ്ധരിക്കുന്നത് ആണ് പല വിമർശനങ്ങളുടെയും അടിസ്ഥാനം. സത്യത്തിൽ മലയാളഭാഷയുടെ പരിമിതി മാത്രമാണിത്. മലയാളത്തിൽ ചില പദങ്ങൾക്ക്  പുല്ലിംഗത്തിനും സ്ത്രീലിംഗത്തിനും വേറെ പദങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മറ്റുഭാഷകളിൽ ചിലപ്പോൾ ഒരു പദം ആയിരിക്കും രണ്ടിനും പൊതുവായി ഉപയോഗിക്കുക. ഉദാഹരണത്തിന് മലയാളത്തിൽ നായ എന്നാൽ പുല്ലിംഗവും പട്ടി എന്നാൽ സ്ത്രീലിംഗവും ആണ് . ഇംഗ്ലീഷിൽ രണ്ടിനും dog എന്നാണ് പറയുക. Dog bite can be dangerous എന്ന ഇംഗ്ലീഷ് വാചകം മലയാളത്തിൽ പരിഭാഷപ്പെടുത്തുമ്പോൾ "നായ കടി അപകടകരമായേക്കാം " എന്നാവും പരിഭാഷയിൽ ഉണ്ടാവുക. അതിനർത്ഥം പെൺ പട്ടി കടിച്ചാൽ കുഴപ്പമില്ല ആൺനായ കടിച്ചാൽ മാത്രമാണ് കുഴപ്പം എന്നല്ലല്ലോ. ഇവിടെ പറഞ്ഞ ഇംഗ്ലീഷ് വാചകത്തിൽ നായയും പട്ടിയും ഒക്കെ ഉദ്ദേശിച്ചിട്ടുണ്ട്. പക്ഷേ മലയാള പരിഭാഷയിൽ നായ എന്നോ പട്ടി എന്നോ ഏതെങ്കിലും ഒന്നു മാത്രമേ ഉണ്ടാവൂ. അതിനർത്ഥം അവിടെ പുല്ലിംഗം മാത്രമാണ് ഉദ്ദേശിച്ചത് എന്നോ സ്ത്രീലിംഗം മാത്രമാണ് ഉദ്ദേശിച്ചത് എന്നോ അല്ല. ഭാഷകളുടെ പരിമിതികൾ മാത്രമാണ് ഇത്. 

പരിഭാഷകളിൽ ബീജം എന്ന് കാണുമ്പോൾ അവിടെ അണ്ഡത്തെ ഉദ്ദേശിച്ചിട്ടില്ല എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. നുത്ഫ എന്ന് ഖുർആൻ ഉപയോഗിക്കുമ്പോൾ അവിടെ അണ്ഡവും ബീജവും ഉദ്ദേശിക്കപ്പെടുന്നുണ്ട്. AD 1863 ൽ Edward William Lane പ്രസിദ്ധീകരിച്ച Arabic-English Lexicon നുത്ഫ എന്ന വാക്കിന് sperma of a man and of a woman എന്ന് കൃത്യമായി അർത്ഥം കൊടുത്തത് താഴെ സ്ക്രീൻഷോട്ട് കാണാം.
. നുത്ഫ എന്നാൽ gamete അഥവാ sex cell ആണ് എന്നും നുത്ഫതിൻ അംശാജ് نُّطْفَةٍ أَمْشَاجٍۢ എന്നാൽ അണ്ഡവും ബീജവും കൂടിച്ചേർന്ന fertilized egg ആണെന്നും കൃത്യമായി മനസിലാക്കുക. ഇത് പ്രവാചക ശിഷ്യന്മാരുടെ വിശദീകരണങ്ങളിൽ വളരെ കൃത്യമായി കാണാവുന്ന എല്ലാ തഫ്സീറുകളിലും കൊടുത്തിട്ടുള്ള വിശദീകരണം മാത്രമാണ്. 




Post a Comment

Previous Post Next Post