പ്രവാചക നേർമൊഴികൾ പാർട്ട് 5. മാതാപിതാക്കളോട് മക്കൾക്കുള്ള കടമകൾ


 ♦️അബൂഹുറൈറ (റ)നിന്ന് നിവേദനം: ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്ത് വന്ന് ചോദിച്ചു. പ്രവാചകരേ ഞാൻ നന്നായി സഹവസിക്കാൻ ഏറ്റവും കടമയുള്ളത് ആരോടാണ്. അവിടുന്ന് അരുളി: "നിന്റെ ഉമ്മയോട് " അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ് ?. "നിന്റെ ഉമ്മയോട്". അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ്? അവിടുന്ന് അരുളി: "നിന്റെ ഉമ്മയോട് ". അയാൾ വീണ്ടും ചോദിച്ചു പിന്നെ ആരോടാണ്? "നിന്റെ ഉപ്പയോട്" എന്ന് പ്രവാചകൻ മറുപടി പറഞ്ഞു. (മുത്തഫഖുൻ അലൈഹി)
 
📍 ഒരു മനുഷ്യന് ഏറ്റവും കൂടുതൽ കടമയും കടപ്പാടും ഉള്ളത് തന്നെ നൊന്തു പ്രസവിച്ച മാതാവിനോട് ആണ്. വളരെയധികം കഷ്ടപ്പാടുകൾ സഹിച്ച് 10 മാസം ഗർഭം ചുമക്കുകയും കഠിനമായ പ്രസവ വേദന അനുഭവിക്കുകയും മുലപ്പാലും ഭക്ഷണവും നൽകി അവനെ വളർത്തി വലുതാക്കുന്നതും എല്ലാം മാതാവാണല്ലോ. പിതാവിനോടുള്ളതിനേക്കാൾ മൂന്നിരട്ടി കടപ്പാടുകൾ മാതാവിനോട് ഉണ്ട് എന്ന് ആണ് പ്രവാചകവചനം സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആൻ പ്രസ്താവിച്ചത് ഇങ്ങനെയാണല്ലോ "മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം" (31:14)

♦️അബൂ ഹുറൈറ(റ)നി ന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: തന്റെ മാതാപിതാക്കൾ രണ്ടു പേരുമോ അവരിൽ ഒരാളോ വാർദ്ധക്യം പ്രാപിച്ച് തന്റെ പക്കലുണ്ടായിട്ടും അവർ മുഖേന സ്വർഗത്തിൽ പ്രവേശിക്കാത്ത മനുഷ്യന് നാശം. (മുസ്‌ലിം)

📍വാർദ്ധക്യം പ്രാപിച്ച മാതാപിതാക്കളെ പരിചരിക്കുന്നത് സ്വർഗ്ഗ പ്രവേശനത്തിന് ഉതകുന്ന ഏറ്റവും വലിയ പുണ്യകർമ്മങ്ങളിൽ ഒന്നായാണ് ഇസ്ലാം പരിചയപ്പെടുത്തിയത്. അല്ലാഹു പറയുന്നു.

"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.

കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക".(17:23-24)

♦️അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: ഒരു മനുഷ്യൻ പ്രവാചകന്റെ അടുത്ത് വന്ന്‌കൊണ്ട് പറയുകയുണ്ടായി: "അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌ കൊണ്ട് പാലായനം ചെയ്യാമെന്നും ജിഹാദിന് പുറപ്പടാമെ ന്നും അങ്ങയോട് ഞാൻ പ്രതിജ്ഞ ചെയ്യുന്നു". അപ്പോൾ പ്രവാചകൻ(സ) ചോദിച്ചു. "നിന്റെ മാതാപിതാക്കളാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ ? " അദ്ദേഹം പറഞ്ഞു. "അതെ രണ്ടു പേരും ജിവിച്ചിരിപ്പുണ്ട് " അവിടുന്ന് പറഞ്ഞു. "നീ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌കൊണ്ടാണോ?" അയാൾ പറഞ്ഞു: "അതെ". അവിടുന്ന് പറഞ്ഞു. "എങ്കിൽ നീ തിരിച്ചുചെന്ന് നിന്റെ മാതാപിതാക്കളോട് ഏറ്റവും നന്നായി സഹവസിച്ചുകൊള്ളുക" . (മുത്തഫഖുൻ അലൈഹി). മറ്റൊരു റിപ്പോർട്ടിൽ ‘അവരുടെ രണ്ടു പേരുടെയും കാര്യത്തിൽ നീ ജിഹാദ് ചെയ്യുക’ എന്നാണ് ഉള്ളത്.

📍മാതാപിതാക്കൾക്ക് നന്മ ചെയ്യൽ ഹിജ്റയെക്കാളും അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള ധർമ്മ യുദ്ധത്തെക്കാളും വലിയ ജിഹാദായി കൊണ്ട് മുഹമ്മദ് നബി പരിചയപ്പെടുത്തി. മാതാപിതാക്കൾക്ക് നന്മ ചെയ്യൽ എത്രയോ വലിയ പുണ്യമാണെന്ന് ഇത് തെളിയിക്കുന്നു.  

Post a Comment

Previous Post Next Post