അലി(റ)വും അടിമ സ്ത്രീയും ജബ്രകളുടെ നുണകളും !

ഈ വിഷയത്തിൽ ജബ്രകൾ പല നുണകളും അടിച്ചിറക്കുന്നതിനെ പറ്റി പലരും പേഴ്സണലായി ചോദിക്കുകയുണ്ടായി. മറുപടി എഴുതിയാൽ പല ആളുകൾക്കും ഉപകാരം ആവും എന്ന് തോന്നിയതിനാലാണ് എഴുതുന്നത്. എന്താണ് സംഭവം എന്ന് നമുക്ക് നോക്കാം.

ഇസ്ലാമിക യുദ്ധങ്ങളിൽ ശത്രു പക്ഷത്തു നിന്നും പിടിച്ചടക്കുന്ന ഗനീമത്ത് അല്ലെങ്കിൽ അൻഫാൽ എന്ന് അറിയപ്പെടുന്ന യുദ്ധാർജ്ജിത സ്വത്തിന്റെ 4/5 ഭാഗവും (80%) യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്ക് ഉള്ളതാണ്.  അഞ്ചിലൊന്ന് (20%) ഖുംസ് എന്നറിയപ്പെടുന്നു. ഈ 1/5 ന്റെ അഞ്ചിലൊന്ന് അഥവാ 25 ൽ ഒരു ഭാഗം (1/25 അഥവാ 4%) പ്രവാചകൻറെ ഉറ്റ ബന്ധുക്കൾക്ക് ഉള്ളതാണ്. ബനൂ ഹാഷിം കുടുംബവും ബനൂ മുത്തലിബ് കുടുംബവുമാണ് ഇതിന് അവകാശികൾ. അഞ്ചിലൊന്ന് അഥവാ 4% വീതം പൊതുആവശ്യങ്ങൾക്കും പ്രവാചകനും, അനാഥർക്കും, വഴിപോക്കർക്കും, പാവങ്ങൾക്കും ഉള്ളതുമാണ്.  

وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍۢ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ ...
നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിന്‍റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍....
(Surat:8, Verse:41).

ലോക സമൂഹങ്ങളിൽ എല്ലാം തന്നെ പഴയകാല യുദ്ധങ്ങളിൽ പിടിക്കപ്പെടുന്നവരെ അടിമകളാക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇസ്ലാമും ചില സന്ദർഭങ്ങളിൽ ഇത്തരത്തിൽ ആളുകളെ അടിമകളാക്കിയിരുന്നു. അതിനെക്കുറിച്ച് മുമ്പ് വിശദമായി വേറെ പോസ്റ്റിൽ ചർച്ച ചെയ്തതാണ്. വായിക്കാത്തവർക്ക് ലിങ്ക് കമന്റിൽ നൽകാം. യുദ്ധാർജ്ജിത സമ്പത്ത് വിഭജിക്കുമ്പോൾ ഇത്തരത്തിൽ പിടിക്കപ്പെട്ട അടിമകളും വിഭജിക്കപ്പെടുന്നതാണ്. ലോകത്ത് അടിമത്തം നിരോധിക്കപ്പെടുന്നതിനു മുമ്പ് എല്ലാ സംസ്കാരങ്ങളിലും നിലനിന്നിരുന്ന കാര്യം മാത്രമാണിത്. 

തൻറെ കീഴിലുള്ള അടിമ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉടമക്ക് അവകാശമുണ്ട്. ഇത് ആത്യന്തികമായി അടിമസ്ത്രീയുടെ മോചനത്തിന് വഴി വെക്കുന്നതാണ്. ഭാര്യാഭർതൃബന്ധം പോലെതന്നെയാണ് അടിമ സ്ത്രീയുമായുള്ള ബന്ധവും പരിഗണിക്കപ്പെടുന്നത്. ഭാര്യയെ പോലെ തന്നെ അവകാശങ്ങൾ ഉള്ളവളാണ് അടിമസ്ത്രീയും. കുടുംബാംഗത്തെ പോലെ തന്നെയാണ് അവൾ പരിഗണിക്കപ്പെടുക. അടിമസ്ത്രീയെ അടിക്കാനോ, ബലാൽക്കാരമായി പ്രാപിക്കാനോ പാടുള്ളതല്ല. അവളിൽ ഉണ്ടാകുന്ന മക്കൾ അടിമകളല്ല പൂർണ്ണ അവകാശമുള്ള മക്കൾ മാത്രമാണ്. വിശദ വിവരങ്ങൾക്ക് പഴയ പോസ്റ്റ് ലിങ്ക് കമന്റിൽ നൽകാം.

ആമുഖമായി ഈ കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷം നമുക്ക് സംഭവത്തിലേക്ക് വരാം.

മുഹമ്മദ് നബി (സ) ഖാലിദ് ബിൻ വലീദിൻറെ (റ) നേതൃത്വത്തിൽ ഒരു സൈന്യത്തെ യമനിലേക്ക് യുദ്ധത്തിന് അയച്ചു. യുദ്ധാനന്തര സമ്പത്തിന്റെ ഖുംസ് (1/5) മദീനയിലേക്ക് കൊണ്ടുവരാനായി മുഹമ്മദ് നബി അലിയെ യുദ്ധാനന്തരം യമനിലേക്ക് അയച്ചു. യുദ്ധാനന്തര സ്വത്തിന്റെ അഞ്ചിലൊന്ന് അലി (റ) വേർതിരിച്ചു. അക്കൂട്ടത്തിൽ ഒരു അടിമസ്ത്രീയും ഉണ്ടായിരുന്നു. ഈ അടിമസ്ത്രീയെ അലി(റ) ഉടമപ്പെടുത്തി. അലി പ്രവാചക കുടുംബത്തിൽ പെട്ട ആളാണ് ;  1/25 അവകാശികളിൽ പെട്ട ആളാണ്. തൻറെ കീഴിലുള്ള അടിമസ്ത്രീയുമായി അലി(റ) ബന്ധപ്പെടുകയും ചെയ്തു. ഇതാണ് സംഭവം. 

ഈ സംഭവം വിവരിക്കുന്ന പല ഹദീസുകളിൽനിന്നും സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ് മാത്രം എടുത്തു കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് വിമർശകർ ശ്രമിക്കുന്നത്. പ്രസ്തുത ഹദീസ് ഇങ്ങനെയാണ്. 

عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ أَبِيهِ ـ رضى الله عنه ـ قَالَ بَعَثَ النَّبِيُّ صلى الله عليه وسلم عَلِيًّا إِلَى خَالِدٍ لِيَقْبِضَ الْخُمُسَ وَكُنْتُ أُبْغِضُ عَلِيًّا، وَقَدِ اغْتَسَلَ، فَقُلْتُ لِخَالِدٍ أَلاَ تَرَى إِلَى هَذَا فَلَمَّا قَدِمْنَا عَلَى النَّبِيِّ صلى الله عليه وسلم ذَكَرْتُ ذَلِكَ لَهُ فَقَالَ ‏"‏ يَا بُرَيْدَةُ أَتُبْغِضُ عَلِيًّا ‏"‏‏.‏ فَقُلْتُ نَعَمْ‏.‏ قَالَ ‏"‏ لاَ تُبْغِضْهُ فَإِنَّ لَهُ فِي الْخُمُسِ أَكْثَرَ مِنْ ذَلِكَ ‏"‏‏.‏

ബുറൈദ (റ) പറഞ്ഞു : റസൂൽ ﷺ ഖുംസ് കൊണ്ടുവരാനായി അലിയെ ഖാലിദിന് അടുത്തേക്ക് അയച്ചു. അലിയോട് എനിക്ക് അനിഷ്ടം ഉണ്ടായിരുന്നു. അലി കുളിച്ചു വന്നപ്പോൾ (മേൽപ്പറഞ്ഞ അടിമസ്ത്രീയുമായി നടന്ന ലൈംഗിക ബന്ധത്തിന് ശേഷമുള്ള നിർബന്ധമായ ജനാബത്ത് കുളി) ഞാൻ ഖാലിദിനോട് ചോദിച്ചു: "നിങ്ങൾ ഇത് കാണുന്നില്ലേ ?". ഞങ്ങൾ പ്രവാചകൻറെ അടുത്തു മടങ്ങിയെത്തിയപ്പോൾ ഞാൻ പ്രവാചകനോട് ഈ കാര്യം പറഞ്ഞു. പ്രവാചകൻ എന്നോട് ചോദിച്ചു "ബുറൈദ, നിങ്ങൾക്ക് അലിയോടു ദേഷ്യമാണോ "? "അതെ" എന്ന് ഞാൻ പറഞ്ഞു. പ്രവാചകൻ പറഞ്ഞു "നിങ്ങൾ അദ്ദേഹത്തിനോട് അനിഷ്ടം വക്കരുത് : കാരണം അലി യഥാർത്ഥത്തിൽ ഖുംസിൽ നിന്നും അദ്ദേഹം എടുത്തതിലും കൂടുതൽ അർഹിക്കുന്നുണ്ട്". 
സ്വഹീഹുൽ ബുഖാരി 4350. 

ഇതാണ് സംഭവം. സ്വഹാബിയായ ബുറൈദക്ക് (റ) അലിയോട് (റ) അനിഷ്ടം വരാൻ കാരണം അലി അന്യായമായി കൂടുതൽ സമ്പത്ത് സ്വന്തമാക്കി എന്ന തെറ്റിദ്ധാരണ ആയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അലി തനിക്ക് അവകാശപ്പെട്ടതിലും കുറവ് മാത്രമേ സ്വന്തമാക്കിയിട്ടുള്ളൂ എന്ന സത്യം പ്രവാചകൻ ബുറൈദയെ അറിയിച്ചു. അതോടെ ബുറൈദക്ക് അലിയോടുള്ള  അനിഷ്ടം ഇല്ലാതാവുകയും ചെയ്തു. 

إِنَّمَا أَبْغَضَ الصَّحَابِيُّ عَلِيًّا لِأَنَّهُ رَآهُ أَخَذَ مِنَ الْمَغْنَمِ فَظَنَّ أَنَّهُ غَلَّ فَلَمَّا أَعْلَمَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ أَخَذَ أَقَلَّ مِنْ حَقِّهِ أَحَبَّهُ

അബൂദർ അൽ ഹറാവി പറഞ്ഞു: യഥാർത്ഥത്തിൽ സ്വഹാബിക്ക് (ബുറൈദക്ക് ) അലിയോട് അനിഷ്ടം തോന്നാൻ കാരണം അലി അന്യായമായി കൂടുതൽ സമ്പത്ത് കരസ്ഥമാക്കി എന്ന് അദ്ദേഹം കരുതിയത് കൊണ്ടാണ്. എന്നാൽ അലി, അദ്ദേഹം അർഹിക്കുന്നതിലും കുറവ് മാത്രമേ എടുത്തിട്ടുള്ളൂ എന്ന കാര്യം റസൂൽ ﷺ അറിയിച്ചപ്പോൾ അദ്ദേഹത്തിന് അലിയോട് സ്നേഹം ഉണ്ടാവുകയും ചെയ്തു.
(ഫത്ഹുൽ ബാരി 4093)

യുദ്ധ സ്വത്തും അടിമകളും വിഭജിച്ച് കഴിഞ്ഞ് ഏറെ താമസിയാതെ തന്നെ ഈ അടിമ സ്ത്രീയുമായി അലി (റ) ലൈംഗികബന്ധത്തിലേർപ്പെട്ടതിനാൽ യുദ്ധത്തിൽ പിടിക്കപ്പെടുന്ന അടിമസ്ത്രീകളുമായി ബന്ധപ്പെടാൻ  ഒരു ആർത്തവം കഴിഞ്ഞ് ശുദ്ധിയാവുന്നവരെയുള്ള കാലഘട്ടം കഴിയണം (ഇസ്തിബ്റാ') എന്ന നിയമം ഈ അടിമ സ്ത്രീയുമായി അലി പാലിച്ചില്ലേ എന്ന സംശയം ചിലർക്ക് ഉണ്ടായിരുന്നു. വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ ആണ് ഇതിന് പണ്ഡിതന്മാർ പറഞ്ഞത്. 

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ പറയുന്നു.

وَيَجُوزُ أَنْ تَكُونَ حَاضَتْ عَقِبَ صَيْرُورَتِهَا لَهُ ثُمَّ طَهُرَتْ بَعْدَ يَوْمٍ وَلَيْلَةٍ ثُمَّ وَقَعَ عَلَيْهَا

(അലിക്ക് ഇവരെ അടിമയായി ലഭിക്കുമ്പോൾ )
അവളുടെ ആർത്തവദിനങ്ങളുടെ അവസാനത്തിൽ ആയിരിക്കാം.  അങ്ങനെ അവൾ ഒരു പകലും രാത്രിയും കഴിഞ്ഞപ്പോൾ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും കുളിക്കുകയും ചെയ്തതിനുശേഷം അലി അവരുമായി ബന്ധപ്പെടുകയും ചെയ്തതാവാം.  Fatḥ al-Bārī 4093.
 
ഇതാണ് ഇമാം ഇബ്നുഹജർ (റ) തൻറെ സ്വന്തം അഭിപ്രായമായി പറഞ്ഞത്. 

മറ്റ് പണ്ഡിതന്മാരുടെ ചില അഭിപ്രായങ്ങൾ കൂടി അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. 

لِاحْتِمَالِ أَنْ تَكُونَ عَذْرَاءَ أَوْ دُونَ الْبُلُوغِ أَوْ أَدَّاهُ اجْتِهَادُهُ أَنْ لَا اسْتِبْرَاءَ فِيهَا

ഇമാം ഖത്താബി പറഞ്ഞു: ഒരുപക്ഷേ അവൾ കന്യകയായിരിക്കാം, അല്ലെങ്കിൽ 
മാസമുറ തുടങ്ങാത്തവൾ ആയിരിക്കാം, അല്ലെങ്കിൽ അലി (റ) തൻറെ ഇജ്തിഹാദ് അനുസരിച്ച് അവൾക്ക് ഇസ്തിബ്റാ' ആവശ്യമില്ല എന്ന് മനസ്സിലാക്കിയത് ആവാം. (ഫത്ഹുൽ ബാരി)

സത്യത്തിൽ ഈ അഭിപ്രായങ്ങളെക്കാൾ കൂടുതൽ യോജിക്കുന്നത് ഇമാം ഇബ്നു ഹജർ പറഞ്ഞ അഭിപ്രായം തന്നെ ആണ്. വൈജ്ഞാനിക സത്യസന്ധതയ്ക്ക് അദ്ദേഹം മറ്റു 3 വ്യാഖ്യാനങ്ങൾ കൂടി ഉദ്ധരിച്ചു എന്ന് മാത്രമേ ഉള്ളൂ. ഇമാം ഇബ്നു ഹജർ ഉദ്ധരിച്ച 4 സാധ്യതകളിൽ അദ്ദേഹം സ്വീകരിച്ചത് ഒന്നാമത്തെ അഭിപ്രായമാണ്. മറ്റ് 3 അഭിപ്രായങ്ങൾ മറ്റുള്ളവരുടേത് ഉദ്ധരിച്ചത് മാത്രമാണ്. 

ഇനി വാദത്തിനുവേണ്ടി വേണ്ടി അവർക്ക് മാസമുറ തുടങ്ങിയിട്ടില്ല എന്നുതന്നെ കരുതുക. Menarche എന്നത് ചില സ്ത്രീകൾക്ക് 16 വയസ്സിലോ അതിനുമുകളിൽ ഒക്കെ വരെ ആയേക്കാം. ഒരു നൂറ്റാണ്ട് മുമ്പ് വരെ ഇന്ത്യയിലടക്കം ലോകത്തെല്ലായിടത്തും വിവാഹപ്രായം അതിലുമെത്രയോ താഴെയായിരുന്നു. 1891 ൽ ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം പത്ത് വയസ്സിൽ നിന്നും 12 വയസ്സായി ഉയർത്തി ബ്രിട്ടീഷുകാർ നിയമം കൊണ്ടുവന്നപ്പോൾ ഈ നിയമം ഹിന്ദു മത വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബാലഗംഗാധരതിലകന്റെ നേതൃത്വത്തിൽ വൻ സമരങ്ങളാണ് ഇന്ത്യയിൽ അരങ്ങേറിയത് എന്ന് ചരിത്രം പരിശോധിച്ചാൽ കാണാം. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അന്നത്തെ കാലത്ത് ലൈംഗികബന്ധത്തിനും വിവാഹത്തിനും ഒക്കെ യോജിച്ച പ്രായം ആയി സമൂഹത്തിൽ എല്ലാവരും അംഗീകരിക്കുന്ന പ്രായത്തിൽ തന്നെ ആയിരുന്നു ഈ സംഭവം എന്ന് വ്യക്തം. 

സത്യത്തിൽ ഇവർ അത്യാവശ്യം പ്രായമുള്ള സ്ത്രീ തന്നെയായിരുന്നു എന്ന് ഹദീസിലെ അറബി പദപ്രയോഗങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാം. ഇമാം അഹ്മദ് ഉദ്ധരിച്ച ഹദീസിൽ ഇവർ ഒരു وصيفة ആയിരുന്നു എന്ന് കാണാം. ഉന്നത കുടുംബത്തിലേയും രാജ കുടുംബത്തിലെയും റാണിമാരുടെ തോഴികളെ ആണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ ഇവർ ബാലിക അല്ല മറിച്ച് പ്രായമുള്ള സ്ത്രീ ആയിരുന്നു എന്ന് ഹദീസിൽ നിന്ന് തന്നെ വ്യക്തമാണ്. 

വിമർശകർ വലിയ കാര്യമാണ് എന്ന് കരുതി കൊണ്ടുവന്ന ഒരു വലിയ സോപ്പുകുമിള മാത്രമാണ് ഈ സംഭവം. ഒന്ന് ഊതിയാൽ തന്നെ പൊട്ടി പോകുന്ന കുമിള മാത്രം. 




Post a Comment

Previous Post Next Post