മുഹമ്മദ് നബി ﷺ തോട്ടത്തിൽ വെച്ച് പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചോ ?!

❓ ചോദ്യം : പ്രവാചകൻ  തോട്ടത്തിൽ വെച്ച് ഒരു പെൺകുട്ടിയോടു പെരുമാറിയതായി ഇമാം ബുഖാരി വിവരിക്കുന്നത് നോക്കുക.

അബൂഉസൈദ് (റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ്‌ എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന്‌ രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക്‌ ഇരിക്കാമെന്ന്‌ നബി(സ) പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ അവിടേക്ക് കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ്‌ ആനയിക്കപ്പെട്ടത്‌. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച്‌ വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക്‌ സമര്‍പ്പിച്ചുകൊളളുകയെന്ന്‌ നബി(സ) അരുളി: അപ്പോൾ അവൾ പറഞ്ഞു.

 "ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്ന നിങ്ങൾക്ക് സമര്‍പ്പിക്കുമോ?  അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ ഒരുമ്പെട്ടു.അപ്പോൾ, താങ്കളില്‍ നിന്ന്‌ രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ്‌ നീ അഭയം പ്രാപിച്ചത്‌ എന്ന്‌ നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന്‌ ഇപ്രകാരം അരുളി: അബൂഉസൈദ്‌! അവള്‍ക്ക്‌ ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക്‌ എത്തിക്കുക"
(ബുഖാരി. 7. 63. 182)

ഇങ്ങനെ ഒരാൾ പോസ്റ്റ് ഇട്ടിരുന്നു.  അത് ഒന്ന് വിശദീകരിക്കാമോ?

ചോദ്യം ഉന്നയിച്ചത് സഹൽ ഇസ്മാഈൽ.


♦️ഉത്തരം : മാനവരിൽ മഹോന്നതനായ മുഹമ്മദുറസൂലുല്ലാഹി ﷺ യെ എങ്ങനെയെങ്കിലും അവമതിക്കാനായി എന്തു നുണയും പറയുന്ന ഇസ്ലാമിൻറെ ശത്രുക്കളുടെ വൃത്തികെട്ട മനസ്സിൻറെ തെളിവാണ് ഇത്തരം ആരോപണങ്ങൾ .


ഒരു ഹദീസ് ഇങ്ങനെ വളച്ചൊടിച്ച് അവതരിപ്പിക്കുമ്പോൾ ഒറ്റയടിക്ക് ഇത് വായിക്കുന്ന ആളുകൾ മുഹമ്മദ് നബി ﷺ ഏതോ ഒരു സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെറ്റിദ്ധരിക്കുമല്ലോ! അതാണ് ഈ നീചൻമാരുടെ ഉദ്ദേശ്യവും!


"ഗോപാലൻ ഇന്നലെ രാത്രി ഒരു പെണ്ണിനേയും കൂട്ടി മുറിക്കകത്ത് കയറി വാതിലടച്ചു !" എന്ന് മാത്രം പറഞ്ഞാൽ ഗോപാലന്റെ അവിഹിത ബന്ധത്തെ കുറിച്ച് വിവരിച്ചതാണ് എന്നാണല്ലോ കേൾവിക്കാർക്ക് തോന്നുക. എന്നാൽ ഗോപാലൻ അടച്ച വാതിൽ ഗോപാലന്റെ സ്വന്തം വീട്ടിലെ ബെഡ്റൂമിന്റേതും കൂടെയുണ്ടായിരുന്ന പെണ്ണ് ഗോപാലന്റെ സ്വന്തം ഭാര്യയും ആണെങ്കിലോ !


ഇതേ ചീപ്പ് പരിപാടി ആണ് ജബ്രകളും കൃസങ്കികളും ചേകന്നൂരികളും ഒക്കെ പയറ്റുന്നത്. ഹദീസിൽ പറഞ്ഞ കാര്യം എന്താണെന്ന് യാതൊരു ധാരണയും ഇല്ലാതെ വളരെ വികലമായി പരിഭാഷപ്പെടുത്തി വികൃതമാക്കി അവതരിപ്പിക്കുന്നു! 
'Order delivered' എന്നതിന് "കല്പന പ്രസവിച്ചു" എന്ന് പരിഭാഷപ്പെടുത്തിയ പോലെയാണ് മുകളിൽ ഹദീസ് പരിഭാഷപ്പെടുത്തിയിട്ടുള്ളതും !.


ഇനി നമുക്ക് ഈ ഹദീസിലെ വിഷയം എന്താണെന്ന് നോക്കാം.

സഹീഹുൽ ബുഖാരിയിൽ ഈ ഹദീസ് ഉദ്ധരിക്കുന്നത് വിവാഹമോചനത്തിന്റെ നിയമങ്ങൾ വിശദീകരിക്കുന്ന അധ്യായത്തിലാണ്. മുഹമ്മദ് നബി ﷺ ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത സംഭവം വിവരിക്കുകയും വിവാഹമോചനത്തിൽ പാലിക്കേണ്ട മര്യാദകൾ പഠിപ്പിക്കുന്നതും ആണ് ഹദീസ്. അധ്യായത്തിൻറെ പേര് തന്നെ

باب مَنْ طَلَّقَ وَهَلْ يُوَاجِهُ الرَّجُلُ امْرَأَتَهُ بِالطَّلاَقِ
"ഒരു പുരുഷൻ തൻറെ ഭാര്യയെ വിവാഹമോചനം ചെയ്യുമ്പോൾ അക്കാര്യം മുഖത്തു നോക്കി പറയണമോ എന്ന് വിവരിക്കുന്ന അധ്യായം " എന്നാണ്.


ഈ അധ്യായത്തിൽ 5 ഹദീസുകൾ ആണുള്ളത്. മുകളിൽ വിമർശകർ വക്രീകരിച്ച ഹദീസ് ഉൾപ്പടെ അതിൽ നാലെണ്ണവും മുഹമ്മദ് നബിയുടെ ഒരു പ്രത്യേക വിവാഹമോചനത്തെ സംബന്ധിച്ച് വിവരിക്കുന്നവയാണ്.

ഒന്നാമത്തെ ഹദീസ് കാണാം.

حَدَّثَنَا الأَوْزَاعِىُّ قَالَ سَأَلْتُ الزُّهْرِىَّ أَىُّ أَزْوَاجِ النَّبِىِّ صلى الله عليه وسلم اسْتَعَاذَتْ مِنْهُ قَالَ أَخْبَرَنِى عُرْوَةُ عَنْ عَائِشَةَ - رضى الله عنها - أَنَّ ابْنَةَ الْجَوْنِ لَمَّا أُدْخِلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَدَنَا مِنْهَا قَالَتْ أَعُوذُ بِاللَّهِ مِنْكَ . فَقَالَ لَهَا « لَقَدْ عُذْتِ بِعَظِيمٍ ، الْحَقِى بِأَهْلِكِ » .

"ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്'രിയോട് ചോദിച്ചു: നബി (സ) യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത് ?. അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ (റ) യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി:  ജൗന്‍ ഗോത്രക്കാരിയെ നബി (സ) യുടെ അരികിലേക്ക് (അദ്ദേഹത്തിന്‍റെ പത്നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: 'ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു'. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്‍റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക." - [ബുഖാരി: 5254]. 


നബി ﷺയുടെ ഏത് ഭാര്യയാണ് ശരണം തേടിയത് എന്ന ചോദ്യത്തിന് ഉത്തരം ആയിട്ടാണ് ഈ മറുപടി പറയുന്നതുപോലും എന്ന് കണ്ടല്ലോ.


ഇനി വിമർശകർ ഉന്നയിച്ച ഹദീസിന് തൊട്ടുതാഴെയുള്ള ഹദീസ് കാണുക


سَهْلٍ عَنْ أَبِيهِ وَأَبِى أُسَيْدٍ قَالاَ تَزَوَّجَ النَّبِىُّ صلى الله عليه وسلمأُمَيْمَةَ بِنْتَ شَرَاحِيلَ ، فَلَمَّا أُدْخِلَتْ عَلَيْهِ بَسَطَ يَدَهُ إِلَيْهَا فَكَأَنَّهَا كَرِهَتْ ذَلِكَ فَأَمَرَ أَبَا أُسَيْدٍ أَنْ يُجَهِّزَهَا وَيَكْسُوَهَا ثَوْبَيْنِ رَازِقِيَّيْنِ .
സഹ്ലില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അബൂ ഉസൈദില്‍ നിന്നും ഉദ്ദരിക്കുന്നു. അവര്‍ രണ്ട് പേരും പറഞ്ഞു: "നബി ﷺ ഉമൈമ ബിന്‍ത് ശറാഹീലിനെ വിവാഹം കഴിച്ചു. അവരെ അദ്ദേഹത്തിന്‍റെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്‍റെ കരങ്ങള്‍ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് (തിരികെപ്പോകാന്‍) യാത്രാ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ (സ്ത്രീകള്‍ ധരിക്കുന്ന വെളുത്ത വസ്ത്രം) സമ്മാനമായി നല്‍കാനും നബി(സ) അബൂ ഉസൈദിനോട് കല്പിച്ചു." - [ബുഖാരി: 5256].


അപ്പോൾ ആരോപകർ ഉന്നയിച്ച  ബുഖാരിയിലെ ഹദീസിന്റെ തൊട്ടു മുമ്പുള്ളതും ശേഷം ഉള്ളതുമായ ഹദീസുകൾ കണ്ടല്ലോ. രണ്ടിലും വ്യക്തമായി മുഹമ്മദ് നബി ﷺ ഉമൈമ എന്ന സ്ത്രീയെ വിവാഹം ചെയ്തതാണ് എന്നും അവരെ വിവാഹമോചനം ചെയ്ത സംഭവം വിവരിച്ചത് ആണ് എന്നുമുള്ളത് വ്യക്തം. തൊട്ട് മുകളിലും താഴെയുമുള്ള ഹദീസുകൾ മറച്ചുവച്ചുകൊണ്ട് നടുവിലുള്ള ഹദീസ് വികൃതമാക്കി പരിഭാഷപ്പെടുത്തി അവതരിപ്പിച്ച് മുഹമ്മദ് നബിയെ മോശക്കാരൻ ആക്കാൻ ശ്രമിച്ചത് എത്ര നീചമാണ് !


ഇനി ഞാൻ പ്രസ്തുത വിവാഹവും വിവാഹമോചനവും വിശദമായി വിശദീകരിക്കാം.


കിന്ദ് ഗോത്രത്തിന്റെ ഉപവിഭാഗമായ ജൗൻ ഗോത്രക്കാരിയായ ഉമൈമ എന്ന വിളിപ്പേരുള്ള അസ്മ എന്ന സ്ത്രീയെ അവളുടെ പിതാവ് ആയ നുഅമാൻ മുഹമ്മദ് നബിക്ക് വിവാഹം ചെയ്തു കൊടുത്തു. (ഇവരുടെ പേരുകൾ പിതാമഹൻമാരായ ജൗൻ , ശറാഹീൽ, കിന്ദ് എന്നീ പേരുകളോട് ചേർത്തും  പറയപ്പെടും) .


നുഅമാൻ അവരുടെ ഗോത്രത്തിലെ തലവനും മകൾ ഉമൈമ ഒരു രാജകുമാരിയെപ്പോലെ ജീവിച്ചവളുമായിരുന്നു. അമ്മാവൻറെ മകനുമായി ഉമൈമയുടെ വിവാഹം കഴിഞ്ഞു. എന്നാൽ ഏറെ താമസിയാതെ അയാൾ മരണപ്പെട്ടു ഉമൈമ വിധവയായി. ഇനി ചരിത്രത്തിൽ നിന്നും നേരിട്ട് വായിക്കാം.


قدم النعمان بن أبي الجون الكندي… فقدم على رسول الله – صلى الله عليه وسلم – مسلما فقال: يا رسول الله ألا أزوجك أجمل أيم في العرب كانت تحت ابن عم لها فتوفي عنها فتأيمت وقد رغبت فيك وحطت إليك. فتزوجها رسول الله – صلى الله عليه وسلم – على اثنتي عشرة أوقية ونش. فقال: يا رسول الله لا تقصر بها في المهر. [فقال رسول الله: ما أصدقت أحدا من نسائي فوق هذا ولا أصدق أحدا من بناتي فوق هذا] . فقال نعمان: ففيك الأسى. قال: فابعث يا رسول الله إلى أهلك من يحملهم إليك فأنا خارج مع رسولك فمرسل أهلك معه. فبعث رسول الله معه أبا أسيد الساعدي …


നുഅ്മാൻ ബിൻ അബി ജൗൻ അൽ-കിന്ദി ഇസ്ലാം സ്വീകരിച്ച ശേഷം അല്ലാഹുവിന്റെ ദൂതന്റെ (ﷺ) അടുക്കൽ (മദീനയിൽ ) വന്ന് പറഞ്ഞു;  ‘അറേബ്യയിലെ ഏറ്റവും സുന്ദരിയായ വിധവയായ എന്റെ മകളെ ഞാൻ നിങ്ങൾക്ക് കല്യാണം കഴിച്ചു തരട്ടെയോ ?   അമ്മാവന്റെ മകനെയാണ് അവൾ വിവാഹം കഴിച്ചത്.  അവൻ മരണപ്പെട്ടു. അവൾ വിധവയാണ്, താങ്കളോട് ചായ്‌വുള്ളവളാണ്, നിങ്ങളെ വിവാഹം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നു".


അങ്ങനെ അഞ്ഞൂറ് ദിർഹം മഹർ നിശ്ചയിച്ചു കൊണ്ട് അല്ലാഹുവിന്റെ ദൂതൻ അവളെ വിവാഹം കഴിച്ചു.  അവൻ (നുഅമാൻ) പറഞ്ഞു: ദയവുചെയ്ത് അവളുടെ വിവാഹമൂല്യം കുറയ്ക്കരുത്. അല്ലാഹുവിന്റെ ദൂതൻ മറുപടി പറഞ്ഞു, 'എന്റെ ഭാര്യമാർക്ക് ആർക്കും ​​ഞാൻ ഇതിലധികമായി മഹർ നൽകിയിട്ടില്ല. പെൺമക്കൾക്ക് ആർക്കും ​​ ഇതിലധികമായി മഹർ വാങ്ങിയിട്ടുമില്ല "


നുഅമാൻ പറഞ്ഞു: "താങ്കളുടെ മാതൃക നല്ല മാതൃകയാണ്. നുഅമാൻ തുടർന്നു : "അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ ഭാര്യയെ താങ്കളുടെ അടുക്കൽ കൊണ്ടുവരാനായി ഒരാളെ എന്റെ കൂടെ അയയ്ക്കുക, ഞാൻ അദ്ദേഹത്തെ അനുഗമിക്കുകയും താങ്കളുടെ ഭാര്യയെ  അവനോടൊപ്പം തിരികെ അയയ്ക്കുകയും ചെയ്യാം. "


അതിനാൽ അല്ലാഹുവിന്റെ ദൂതൻ അബു ഉസൈദ് അൽ-സഅദിയെ നുഅമാന്റെ കൂടെ അയച്ചു... ( തബഖാത്ത് അൽ കുബ്റാ . ഇബ്നു സഅദ് )


മദീനയുടെ അയൽ ദേശത്തെ ഒരു ഗോത്ര തലവൻ ആയ നുഅമാൻ തൻറെ വിധവയായ മകളെ മുഹമ്മദ് നബിക്ക് 500 ദിർഹം മഹർ നിശ്ചയിച്ചു വിവാഹം ചെയ്തു കൊടുത്തു. അയൽ രാജ്യത്തുനിന്നും തൻറെ മകളും ഇപ്പോൾ നബിയുടെ ഭാര്യയുമായ ഉമൈമയെ മദീനയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഒരു സഹാബിയെ സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഉമൈമയെ മദീനയിലേക്ക് കൊണ്ടുവരികയും ചെയ്തു.


നബിയുടെ മറ്റെല്ലാ ഭാര്യമാർക്കും മദീനയിൽ ചെറിയ വീടുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഉമൈമക്കും ഒരു വീട് മദീനയിൽ തയ്യാറാക്കപ്പെട്ടു. വീട് എന്നൊക്കെ പറഞ്ഞാൽ ചെറിയ കുടിൽ മാത്രമാണ്. അത്രമാത്രം ലളിത ജീവിതമായിരുന്നു മുഹമ്മദ് നബി ﷺ നയിച്ചിരുന്നത്.


തൻറെ രാജ്യത്ത് രാജകുമാരിയെപ്പോലെ ജീവിച്ചിരുന്ന ഉമൈമ തൻറെ കൂടെ ഒരു ആയയെയും കൊണ്ടുവന്നിരുന്നു. മദീനയിൽ എത്തിയപ്പോൾ തൻറെ പ്രതീക്ഷകൾ തെറ്റിയത് ആണ് അവർക്ക് കാണാൻ കഴിഞ്ഞത്. മദീനയുടെ ഭരണ തലവൻ ആയ മുഹമ്മദ് നബി ഒരു കുടിലിൽ താമസിക്കുന്നത് ഉമൈമയുടെ പ്രതീക്ഷകൾ തകർത്തു. അവരിൽ ജാഹിലിയ്യത്തിന്റെ വംശീയ ചിന്തകൾ നിലനിന്നിരുന്നു എന്നതായിരിക്കാം കാരണം. കൊട്ടാരത്തിലെ റാണി ആയി വാഴുന്നത് പ്രതീക്ഷിച്ച അവർക്ക് മദീനയിലെ ഒരു കുടിൽ ദുസ്സഹമായി തോന്നിയിരിക്കാം. 


മുഹമ്മദ് നബി അവരുടെ അടുത്ത് വന്നപ്പോൾ തനിക്ക് ഈ വിവാഹത്തിൽ താല്പര്യമില്ല എന്ന രൂപത്തിൽ അവർ സംസാരിച്ചു. താനൊരു റാണി ആണെന്നും ഒരു സാധാരണക്കാരന്റെ ഭാര്യ ആവേണ്ട ആളല്ലെന്നും അവർ പറഞ്ഞു ! പ്രവാചകൻ ﷺ അവളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവൾ നബിയോട് "താങ്കളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു" എന്ന് പറഞ്ഞു.


അവൾക്ക് ഈ വിവാഹത്തിൽ താല്പര്യം ഇല്ല എന്ന് ബോധ്യപ്പെട്ടപ്പോൾ മുഹമ്മദ് നബി ﷺ അവരെ അപ്പോൾ തന്നെ വിവാഹമോചനം ചെയ്തു. മാത്രമല്ല അവൾക്ക് ചില മികച്ച വസ്ത്രങ്ങൾ സമ്മാനമായി നൽകിക്കൊണ്ട് അവളെ അന്ന് തന്നെ അവളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹാബിയെ ഏർപ്പെടുത്തുകയും ചെയ്തു.


ഉമൈമക്കായി ഒരുക്കിയ വീട്ടിൽ പ്രവാചകൻ പ്രവേശിക്കുകയും ഉമൈമയെ സമീപിക്കുകയും ചെയ്ത സംഭവമാണ് ആരോപകർ ഉന്നയിച്ച ഹദീസിലെ സംഭവം.


പ്രസ്തുത ഹദീസിന്റെ വളച്ചൊടിക്കാത്ത കൃത്യമായ ആശയ പരിഭാഷ താഴെ കൊടുക്കുന്നു.


ഹംസത്ത് ബ്നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: "ഒരിക്കല്‍ നബി ﷺ യോടൊപ്പം ഞങ്ങള്‍ പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അങ്ങനെ ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അതിനിടയിലായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളോട് നബി ﷺ പറഞ്ഞു: നിങ്ങളിവിടെ ഇരിക്കുക. എന്നിട്ടദ്ദേഹം ആ തോട്ടത്തിലേക്ക് പ്രവേശിച്ചു. (അദ്ദേഹം വിവാഹം ചെയ്ത) ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു, ഈത്തപ്പനകൊണ്ടുണ്ടാക്കിയ വീട്ടിലാണ് അവര്‍, അതായത് ഉമൈമ ബിന്‍ത് ശറാഹീല്‍ പ്രവേശിക്കപ്പെട്ടിരുന്നത്. അവരോടൊപ്പം അവരെ ശുശ്രൂഷിച്ചിരുന്ന (മുലകുടിബന്ധത്തിലെ) പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അരികിലേക്ക് റസൂല്‍ ﷺ പ്രവേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’. അപ്പോള്‍ അവര്‍ പറഞ്ഞു:  ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ ?. അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തമാക്കാനായി അദ്ദേഹം തന്‍റെ കൈകള്‍ നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ശരണം തേടുവാന്‍ ഏറ്റവും പ്രാപ്തനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. ശേഷം അദ്ദേഹം ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട്‌ പറഞ്ഞു: അല്ലയോ അബാ ഉസൈദ്: അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക.” - [ബുഖാരി: വിവാഹമോചനത്തിന്റെ അധ്യായം. 5255].


എത്രമാത്രം മാന്യമായ ഇടപെടലാണ് മുഹമ്മദ് നബി നടത്തിയിട്ടുള്ളത് എന്ന് നോക്കൂ ! അയൽരാജ്യത്തുനിന്നും ഒരു ഗോത്ര നേതാവ് തൻറെ വിധവയായ മകളെ വിവാഹം കഴിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് മദീനയിൽ വരുന്നു. ഉന്നത നിലവാരത്തിലുള്ള മഹർ നൽകിക്കൊണ്ട് വിവാഹം നടത്തുന്നു. മദീനയിൽ എത്തിയപ്പോൾ ആണ് വധുവിന് തൻറെ രാജ്ഞീ സങ്കല്പങ്ങൾ തെറ്റിയതായി മനസ്സിലായത്. ഭർത്താവുമായുള്ള ആദ്യസമാഗമത്തിൽ തന്നെ തൻറെ അനിഷ്ടം അവൾ പ്രകടിപ്പിക്കുന്നു. അവളുടെ താല്പര്യമില്ലായ്മ മനസ്സിലാക്കിയപ്പോൾ മുഹമ്മദ് നബി ﷺ ഉടനെ തന്നെ വിവാഹമോചനം നടത്തുന്നു. ആ സ്ത്രീയെ മാന്യമായി സമ്മാനങ്ങൾ നൽകി അവളുടെ വീട്ടിലേക്ക് തിരിച്ചയക്കാൻ ആളെ ഏർപ്പാടാക്കുന്നു.


അവളെയോ അവളുടെ വീട്ടുകാരെയോ ശാസിക്കുകയോ കോപിക്കുകയോ ശിക്ഷിക്കുകയോ ഒന്നും ചെയ്യുന്നില്ല. എത്ര മാന്യമായ പെരുമാറ്റം. നബിയോട് ഇങ്ങോട്ട് വന്ന് വിവാഹഭ്യർത്ഥന നടത്തുകയും വിവാഹം നടത്തി കൊടുക്കുകയും ആയിരുന്നു എന്നും ഓർക്കണം !


നമ്മുടെ നാട്ടിൽ ഒരു കല്യാണം കഴിഞ്ഞ ആദ്യ ദിവസം ഇത്തരമൊരു അനുഭവം ഉണ്ടായാൽ എന്തൊരു കോലാഹലം ആയിരിക്കും ഉണ്ടാവുക. രണ്ടു കുടുംബങ്ങൾ തമ്മിൽ എത്ര വലിയ സംഘർഷമാണ് ഉണ്ടാവുക!


എന്നാൽ മുഹമ്മദ് നബി എത്ര സംയമനത്തോടെയും മാന്യമായും ആണ് ഇത് കൈകാര്യം ചെയ്തത് എന്ന് നോക്കൂ. പെൺകുട്ടിക്ക് വിവാഹത്തിൽ താല്പര്യമില്ല എന്നു മനസ്സിലായപ്പോൾ ഉടനെതന്നെ മാന്യമായി വിവാഹമോചനം നടത്തി അവളെ സമ്മാനങ്ങൾ നൽകി സ്വന്തം വീട്ടിൽ എത്തിച്ചു കൊടുത്തു. യാതൊരുവിധ സംഘർഷങ്ങളും ഇല്ല. മാന്യതയുടെ പരകോടി !. നമ്മളിൽ എത്രപേർക്ക് ഇങ്ങനെ ഒരു സന്ദർഭത്തിൽ ഇത്ര മാന്യമായി പെരുമാറാൻ ആവും ! ഒന്ന് ചിന്തിക്കുക.


മുഹമ്മദ് നബിയുടെ സ്വഭാവശ്രേഷ്ഠത വിളിച്ചോതുന്ന ഈ സംഭവം വികൃതമാക്കി അവതരിപ്പിക്കുന്നവരുടെ മനസ്സ് എത്ര നീചം!
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ
തീര്‍ച്ചയായും നിന്നോട്‌ (മുഹമ്മദ് നബി ﷺ) വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ ( ഭാവിയില്ലാത്തവന്‍ ).
(Surat:108, Verse:3).

Jauzal CP.


































Post a Comment

Previous Post Next Post