ജൂത-ക്രൈസ്തവരെ അറേബ്യൻ ഉപദ്വീപിൽ നിന്ന് പുറത്താക്കുമെന്ന ഹദീസ് വിശദീകരിക്കാമോ ?

❓ചോദ്യം : ജൂതന്മാരെയും ക്രിസ്ത്യാനികളെയും നാട്ടിൽ നിന്ന് പുറത്താക്കും എന്ന ഒരു ഹദീസ് കണ്ടൂ. അതൊന്ന് വിശദീകരിക്കാമോ?

ചോദ്യം ചോദിച്ചത് മുഹമ്മദ് നദീം.

♦️ഉത്തരം : ആദ്യം ഹദീസ് കാണാം

عُمَرُ بْنُ الْخَطَّابِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ لأُخْرِجَنَّ الْيَهُودَ وَالنَّصَارَى مِنْ جَزِيرَةِ الْعَرَبِ حَتَّى لاَ أَدَعَ إِلاَّ مُسْلِمًا ‏"‏ ‏.‏

ഉമർ (റ) നിവേദനം: "ജൂതന്മാരെയും ക്രിസ്ത്യാനികളെയും ജസീറത്തുൽ അറബിൽ (അറേബ്യൻ ഉപദ്വീപ് ) നിന്നും പുറത്താക്കുമെന്നും മുസ്ലീങ്ങളെയല്ലാതെ അവിടെ സ്ഥിര താമസമാക്കാൻ അനുവദിക്കില്ല എന്നും റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു" .
(സഹീഹ് മുസ്ലിം)

ഹദീസിൽ പറഞ്ഞ ജസീറത്തുൽ അറബ് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ സൗദി അറേബ്യയുടെ പടിഞ്ഞാറ് പ്രദേശങ്ങളായ ആയ മക്കയും മദീനയും ഖൈബറും അടങ്ങുന്ന ഹിജാസ് പ്രദേശം മാത്രമാണ്. കാരണം പ്രസ്തുത ഹദീസ് ഉമർ (റ) ഉദ്ധരിക്കുന്നത് ഹിജാസ് പ്രദേശത്തുനിന്നും ജൂതന്മാരോട് തയ്മാ പ്രദേശത്തേക്ക് (ഇന്നത്തെ സൗദി അറേബ്യയിൽ ഉള്ള മറ്റൊരു പ്രദേശം) സ്ഥലം മാറാൻ അദ്ദേഹം കൽപ്പിക്കുമ്പോഴാണ്. 

ഇമാം നവവി വിശദീകരിക്കുന്നു

وَفِي هَذَا دَلِيلٌ عَلَى أَنَّ مُرَادَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِإِخْرَاجِ الْيَهُودِ وَالنَّصَارَى مِنْ جَزِيرَةِ الْعَرَبِ إِخْرَاجُهُمْ مِنْ بَعْضِهَا وَهُوَ الْحِجَازُ خَاصَّةً لِأَنَّ تَيْمَاءَ مِنْ جَزِيرَةِ الْعَرَبِ لَكِنَّهَا لَيْسَتْ مِنَ الْحِجَازِ وَاللَّهُ أَعْلَمُ

" അറേബ്യൻ ഉപദ്വീപിൻറെ ഒരു ഭാഗത്ത് നിന്ന്, അഥവാ ഹിജാസ് പ്രദേശത്ത് നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും പുറത്താക്കാൻ പ്രവാചകൻ ഉദ്ദേശിച്ചിരുന്നു എന്നതിന് ഈ വിവരണത്തിൽ തെളിവുണ്ട്. തയ്മ അറേബ്യൻ ഉപദ്വീപിലാണെങ്കിലും അത് ഹിജാസിന്റെ ഭാഗമല്ലാത്തതിനാൽ പ്രവാചകൻ അറേബ്യൻ ഉപദീപിൽ നിന്ന് പുറത്താക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഹിജാസ് പ്രദേശത്തുനിന്ന് പുറത്താക്കുക എന്നത് മാത്രമാണ് എന്ന് മനസ്സിലാക്കാം. അല്ലാഹുവാണ് കൂടുതൽ അറിവുള്ളവൻ " (ശറഹ് മുസ്ലിം. ഇമാം നവവി ) .

ഇസ്ലാമിലെ പവിത്രമായ പുണ്യസ്ഥലങ്ങളാണ് മക്കയും മദീനയും എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇവ ഉൾക്കൊള്ളുന്ന ഹിജാസ് പ്രദേശത്തിൻറെ പവിത്രത നിലനിർത്താൻ ആയുള്ള ഒരു ഇടപെടൽ ആയാണ് ഈ പ്രദേശങ്ങളിൽ നിന്നും ജൂതന്മാരെ മാറ്റിപ്പാർപ്പിച്ചത്. ലോകത്തെമ്പാടുമുള്ള മുസ്‌ലിംകൾ മക്കയിലേക്കും മദീനയിലേക്കും തീർത്ഥയാത്ര വരുന്നവരാണ്. ഈ പ്രദേശങ്ങളിൽ മുസ്‌ലിംകളുമായി ശത്രുതയിൽ കഴിയുന്ന വിഭാഗങ്ങൾ ഉണ്ടായാൽ അത് സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും ഇടയാക്കും. ഹജ്ജ്, ഉംറ, മദീന തീർത്ഥാടനം എന്നിവക്കെല്ലാം ഇത് പ്രയാസങ്ങൾ സൃഷ്ടിക്കും. ഇത്തരം പ്രയാസങ്ങൾ ഇല്ലാതാക്കാനുള്ള നടപടി ആയിട്ടാണ് ഹിജാസ് പ്രദേശങ്ങളിൽ നിന്നും ജൂതന്മാരെ മാറ്റിപ്പാർപ്പിച്ചത്. മാത്രമല്ല ജൂതന്മാർ നിരന്തരം മുസ്‌ലിംകളുമായി യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്ന സന്ദർഭവുമായിരുന്നു. 

ഇസ്ലാമിക തീർഥാടനങ്ങൾ യാതൊരു സംഘർഷവും ഇല്ലാതെ നടക്കുവാനും വിശുദ്ധ ഭൂമികളുടെ പവിത്രതയും നിർഭയത്വവും നിലനിർത്തുവാനും അനിവാര്യമായ ഒരു സംഗതി മാത്രമാണ് അത്. ഇന്നും അത് പാലിച്ചു പോരുന്നു. 

ഇത്തരത്തിൽ ആരാധനാ കേന്ദ്രങ്ങളുടെ പവിത്രത നിലനിർത്താനായി അന്യമതസ്ഥർക്ക് പ്രവേശനം നിഷേധിക്കുന്നത് പലസ്ഥലങ്ങളിലും സ്വാഭാവികമായ കാര്യമാണ്. അത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. വിശ്വാസികളുടെ വൈകാരികതയുമായി ബന്ധപ്പെട്ട കാര്യമാണ്. ഒരു പുണ്യ സ്ഥലത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അവിടെ പ്രവേശിക്കാൻ അർഹതയുള്ളൂ. മറ്റുള്ളവർ അവിടെ പ്രവേശിച്ചാൽ അവർ ആ പുണ്യ സ്ഥലത്തിന്റെ പവിത്രയെ മാനിക്കാത്ത രൂപത്തിൽ ഇടപെടാനും അത് വിശ്വാസികൾക്ക് മനപ്രയാസം സൃഷ്ടിക്കുവാനും അത് വഴി സംഘർഷത്തിനും വഴിയൊരുക്കും. 

കേരളത്തിൽ ഗുരുവായൂർ അമ്പലം ഉൾപ്പെടെ എത്രയോ അമ്പലങ്ങളിൽ അന്യമതസ്ഥർക്ക് പ്രവേശനമില്ല. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. അത്തരം സ്ഥലങ്ങളിൽ ഹൈന്ദവ വിശ്വാസം പാലിക്കാത്തവർ പ്രവേശിച്ചാൽ അത് വിശ്വാസികൾക്ക് വൈകാരിക പ്രയാസമുണ്ടാക്കും എന്നും സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നും നാം കണ്ടതാണല്ലോ !. അതുകൊണ്ടാണ് അത്തരം ഇടങ്ങളിൽ അന്യമതവിശ്വാസികളെ അകറ്റി നിർത്തുന്നത്. അതിൽ തെറ്റൊന്നുമില്ല. 

ഇനി മക്കയും മദീനയും അടങ്ങുന്ന ഹിജാസ് പ്രദേശങ്ങളിൽ പോലും എന്തെങ്കിലും അത്യാവശ്യമായ കാര്യങ്ങൾക്കാണാമെങ്കിൽ അമുസ്ലിങ്ങൾക്ക് പ്രവേശനമുണ്ട്. ഉദാഹരണമായി അവിടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് തൊഴിലാളികളായി കൊണ്ടും മറ്റുമൊക്കെ അത്യാവശ്യമാണെങ്കിൽ അമുസ്ലിങ്ങൾക്ക് പ്രവേശനം അനുവദിക്കും. പുണ്യഭൂമികളുടെ പവിത്രത മാനിക്കണം എന്നുള്ള നിബന്ധന മാത്രം. കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ള ലക്ഷക്കണക്കിന് അമുസ്ലിങ്ങൾ സൗദിഅറേബ്യയിൽ ജീവിക്കുന്നുണ്ടല്ലോ. അത് തന്നെ ജീവിക്കുന്ന തെളിവാണ്. 

പുണ്യ ഭൂമികൾ ഉൾക്കൊള്ളുന്ന ഹിജാസ് പ്രദേശത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഉള്ള ഒരു നടപടി മാത്രമാണ് പ്രവാചകൻ ﷺ പറഞ്ഞതും ഉമർ (റ) പ്രാവർത്തികമാക്കിയതുമായ ഹദീസിൽ പറഞ്ഞ കാര്യം. 

മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം പ്രവാചകൻറെ ഈ നിർദ്ദേശമനുസരിച്ച് ഹിജാസിലെ ഫദക്കിൽ നിന്നും ഉമർ (റ) ജൂതരെ തൈമാ' പ്രദേശത്തേക്ക് മാറ്റി പാർപ്പിച്ചപ്പോൾ അവർക്ക് തക്കതായ നഷ്ട പരിഹാരമായി സ്വർണവും വെള്ളിയും ഒട്ടകങ്ങളും കാർഷിക വിഭവങ്ങളും ഒക്കെ നൽകിക്കൊണ്ടാണ് മാറ്റി പാർപ്പിക്കൽ നടത്തിയിട്ടുള്ളത്. 

നമ്മുടെ നാട്ടിൽ നാഷണൽ ഹൈവേ വിപുലീകരിക്കുമ്പോഴും റെയിൽ ഉണ്ടാകുമ്പോഴും എയർപോർട്ട് ഉണ്ടാക്കുമ്പോഴും ഒക്കെ സ്ഥലവും വീടുകളും നഷ്ടമായവർക്ക് നഷ്ടപരിഹാരം കൊടുത്തത് പോലെയാണ് അന്നും ഉണ്ടായത്. സ്ഥലംമാറ്റി താമസിപ്പിച്ച് ജൂതർക്ക് തക്കതായ നഷ്ടപരിഹാരം നൽകി അവരെ മാറ്റിപ്പാർപ്പിച്ച സംഭവമാണ് ഇത്. 

ഇതിനെയാണു ജബ്രകളും കൃസങ്കികളും വികൃതമാക്കി അവതരിപ്പിക്കുന്നത് !.

Post a Comment

Previous Post Next Post