നന്മകൾ ചെയ്തു മരണപ്പെട്ട അമുസ്‌ലിമിന് സ്വർഗ്ഗം ലഭിക്കാത്തത് അനീതിയല്ലേ ?

ചോദ്യം : ഒരു അമുസ്ലിമായ വ്യക്തി ഈ ലോകത്തിൽ സഹജീവികളോട് നല്ല രീതിയിൽ പെരുമാറി നല്ല ഒരു മനുഷ്യനായി ജീവിക്കുന്നു പക്ഷെ അവനുള്ളത് ജീവിതത്തിൽ കഷ്‌ടപ്പാടും ദുരിതവും മാത്രം . അവന് അങ്ങനെ ജീവിച്ചു മരിക്കുന്നു. ഇസ്‌ലാം സ്വീകരിക്കാത്ത കാരണം മരണശേഷം അവൻ നിത്യ നരകത്തിലും (ഇസ്‌ലാം പറയുന്നത്) അങ്ങനെ ഉള്ള മനുഷ്യർക്ക് എങ്ങനെയാണ് നീതി നടപ്പാകുക ? Question by FB ID Muhammed Anchal

മറുപടി : എന്താണ് നന്മ എന്നും എന്താണ് തിന്മ എന്നും തീരുമാനിക്കേണ്ടത് ആരാണ് ? ഒരാൾ നന്മ എന്ന് കരുതുന്ന കാര്യം മറ്റൊരാളുടെ കാഴ്ചപ്പാടിൽ തിന്മയായിരിക്കും. തിരിച്ചും ആയിരിക്കും. ആയിരക്കണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. 

കറവ വറ്റിയെ ഒരു പശുവിനെ അറുത്ത് പാകം ചെയ്ത് ഭക്ഷിക്കുന്നത് നന്മയായി കരുതുന്നവർ ആണ് അമേരിക്കയിലും യൂറോപ്പിലും ചൈനയിലും ഒക്കെ ഉള്ളവർ എന്നാൽ ഒരു ഉത്തരേന്ത്യൻ ഹിന്ദു ഇത് മഹാപാപമായാണ് കരുതുന്നത്. മുസ്ലീം മത വിശ്വാസികൾ പലിശയും മദ്യപാനവും വ്യഭിചാരവും എല്ലാം പാപമായി കരുതുന്നു. എന്നാൽ ഇതര സമൂഹങ്ങൾ ഇതിൽ പലതും അനുവദനീയം ആയും നന്മയായും കരുതുന്നു. വിവാഹേതര ലൈംഗിക ബന്ധങ്ങൾ പാപമായി പൊതുവേ ഇന്ത്യക്കാർ കാണുന്നു എന്നാൽ അമേരിക്കക്കാരനും യൂറോപ്പ്യനും ഇത് സ്വാഭാവികമായ കാര്യം മാത്രമാണ്.  ചുരുക്കിപ്പറഞ്ഞാൽ ഒരാളുടെ നന്മ മറ്റൊരാൾക്ക് തിന്മ ആയിരിക്കും. നന്മക്കും തിന്മക്കും ഒക്കെയുള്ള നിർവചനങ്ങൾ രാജ്യത്തിനും , സമൂഹത്തിനും , സന്ദർഭത്തിനും , ആളുകൾക്കും അനുസരിച്ച് എല്ലാം മാറി മാറി കൊണ്ടിരിക്കും. 

ഒരു മോഷ്ടാവ് മറ്റുള്ളവരുടെ സമ്പത്ത് കട്ട് എടുക്കുന്നത് സ്വന്തം കാഴ്ചപ്പാടിൽ തെറ്റായി കാണുന്നില്ല എന്ന് കരുതി അത് തെറ്റല്ലാതെ ആവില്ലല്ലോ. അയാൾ മോഷണം നന്മയാണ് എന്ന് കരുതുന്നു പല ന്യായീകരണങ്ങൾ അയാൾക്കുണ്ട് എന്നതുകൊണ്ട് മാത്രം മോഷണ കൃത്യം നന്മ ആവുകയില്ല. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആൾ അതൊരു തിന്മയായി കരുതുന്നില്ല എന്നതുകൊണ്ട് മാത്രം ഇവ തിന്മയല്ലാതാകില്ല. നന്മതിന്മകൾ കൃത്യമായി വേർതിരിക്കപ്പെട്ടിട്ടില്ല എങ്കിൽ അത് അരാജകത്വം മാത്രമേ സൃഷ്ടിക്കുകയുള്ളൂ. 

യഥാർത്ഥത്തിൽ നന്മ എന്താണെന്നും തിന്മ എന്താണെന്നും നമ്മെ പഠിപ്പിക്കേണ്ടത് നമ്മെ സൃഷ്ടിച്ചവനായ പടച്ചവൻ ആണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏറ്റവും ന്യായമായ യുക്തി മാത്രമാണ് അത്. ആമുഖമായി ഈ കാര്യങ്ങൾ പറഞ്ഞു വെച്ചതിനുശേഷം ചോദ്യത്തിലേക്ക് വരാം. 

അല്ലാഹു തൻറെ തൻറെ കാരുണ്യത്തെ നൂറായി വിഭജിച്ചിട്ടുണ്ട്. നൂറിൽ ഒരംശം മാത്രമാണ് ഈ ഐഹികജീവിതത്തിൽ മൊത്തത്തിൽ സകല ചരാചരങ്ങൾക്കും ആയി വീതിച്ചു നൽകിയിട്ടുള്ളത്. ജാതി മത ഭേദമന്യേ എല്ലാ മനുഷ്യർക്കും അവൻറെ കാരുണ്യം ഈ ലോകത്ത് ലഭ്യമാണ്. ബാക്കി 99 ശതമാനം കാരുണ്യവും അള്ളാഹു പരലോകത്ത് സത്യവിശ്വാസികൾക്കായി മാറ്റിവച്ചിരിക്കുകയാണ് എന്നാണ് അള്ളാഹു അറിയിച്ചിട്ടുള്ളത്. പരലോകത്ത് അല്ലാഹുവിൻറെ മഹാ കാരുണ്യവും സൽക്കാരവും ആയ സ്വർഗ്ഗം ലഭിക്കണമെങ്കിൽ എന്തെല്ലാമാണ് വേണ്ടത് എന്ന് കൃത്യമായി പ്രവാചകന്മാരിലൂടെയും വേദ ഗ്രന്ഥങ്ങളിലൂടെയും നമുക്ക് അറിയിച്ചു തന്നിട്ടുമുണ്ട്. 

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. ബിരുദപഠനത്തിന് അർഹത നേടണമെങ്കിൽ പ്ലസ് റ്റു ജയിക്കണം. അടിസ്ഥാനയോഗ്യതയായ പത്താംക്ലാസ് പാസായി എന്നതുകൊണ്ടുമാത്രം ഡിഗ്രി കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കുകയില്ല.     അതിനു പ്ലസ്ടു നല്ല മാർക്കോട് കൂടി പാസാവുകയും വേണം. നല്ല മാർക്ക് ലഭിച്ചാൽ നല്ല കോളേജിൽ മികച്ച കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കും. മാർക്ക് കുറവാണെങ്കിൽ താരതമ്യേന മികവു കുറവുള്ള കോളേജുകളും കോഴ്സുകളും ആണ് ലഭിക്കുക. പ്ലസ്ടു തോറ്റു പോയാൽ കോളേജിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടുകയും ഇല്ല . 

അതു പോലെ സ്വർഗ്ഗ പ്രവേശനത്തിന് അർഹൻ ആവണമെങ്കിൽ അടിസ്ഥാന യോഗ്യതയായി വേണ്ടത് വിശ്വാസമാണ്.  അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും പരലോക വിചാരണയിലും സ്വർഗ്ഗ നരകങ്ങളിലും വിധി വിശ്വാസത്തിലും വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ സ്വർഗ പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത ഉണ്ടാവുകയുള്ളൂ. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ വിശ്വാസ കാര്യങ്ങളെ നമുക്ക് അടിസ്ഥാന യോഗ്യതയായ പത്താം ക്ലാസ് പാസ് നോട് താരതമ്യപ്പെടുത്താം. പത്താം ക്ലാസ് പോലും പാസ് ആവാത്ത ആൾ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാത്തതിൽ വേവലാതിപ്പെടുന്നിൽ കഴമ്പില്ലല്ലോ. 

വിശ്വസിച്ചു എന്നത് കൊണ്ട് മാത്രം ഒരാൾ സ്വർഗത്തിന് അർഹൻ ആവുന്നില്ല. വിശ്വാസത്തിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കൂടി ആവശ്യമുണ്ട്. അല്ലാഹു പഠിപ്പിച്ചുതന്ന നന്മകൾ പരമാവധി ചെയ്യുകയും അല്ലാഹു തിന്മയായി പഠിപ്പിച്ച കാര്യങ്ങൾ പരമാവധി ചെയ്യാതിരിക്കുകയും അങ്ങനെ മൊത്തം നന്മകൾ തിന്മകളെക്കാൾ കൂടുതലാവുകയും ചെയ്താൽ ഒരാൾ സ്വർഗാവകാശി ആകും . തിന്മകളേക്കാൾ വളരെ കൂടുതൽ നന്മകൾ ആണ് ഉള്ളതെങ്കിൽ സ്വർഗ്ഗത്തിൽ പദവികളും അതിനനുസരിച്ച് കൂടുതലായിരിക്കും. വിശ്വാസം എന്നത് അടിസ്ഥാനയോഗ്യതയായ പത്താംക്ലാസ് പാസ് ആണെങ്കിൽ കർമ്മങ്ങളെ പ്ലസ്ടുവിനോട് താരതമ്യപ്പെടുത്താം. പത്താംക്ലാസ് പാസാവാത്ത, അതിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാത്ത ഒരാൾ പ്ലസ് ടു പുസ്തകങ്ങൾ കുത്തിയിരുന്ന് പഠിച്ചത് കൊണ്ട് പ്ലസ് ടു പരീക്ഷ എഴുതാനോ ഡിഗ്രിക്ക് അഡ്മിഷൻ നേടാനോ കഴിയില്ലല്ലോ. അടിസ്ഥാനയോഗ്യത നേടാതെ പ്ലസ് ടു പുസ്തകം പഠിച്ചതുകൊണ്ട് കാര്യമില്ലല്ലോ. ആ പ്രയത്നം നിരർത്ഥകമാണ്; പ്രയോജനമില്ലാത്തത് മാത്രമാണ്.

അല്ലാഹുവിലും പ്രവാചകനിലും ഖുർആനിലും സ്വർഗ്ഗത്തിലും ഒന്നും വിശ്വാസം ഇല്ലാത്ത, ഇതെല്ലാം മിഥ്യയായ വിശ്വാസങ്ങൾ ആണെന്ന് കരുതുന്ന ഒരാൾ അയാൾ വിശ്വസിക്കാത്ത സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന് ആഗ്രഹിക്കുക പോലുമില്ലല്ലോ. ഡിങ്കന്റെ സ്വർഗ്ഗത്തിൽ ഒരു മുസ്ലിം വിശ്വസിക്കുന്നില്ല എന്നതുകൊണ്ടുതന്നെ മിഥ്യയായ ഡിങ്കന്റെ സ്വർഗ്ഗത്തിൽ പോകണം എന്ന് ഒരു മുസ്ലിമും ആഗ്രഹിക്കുന്നില്ല. മരിച്ചുകഴിഞ്ഞാൽ ഡിങ്കന്റെ സ്വർഗ്ഗത്തിൽ പോകാൻ കഴിയില്ലല്ലോ എന്നോർത്തു ഒരു മുസ്ലിമും വിഷമിക്കുന്നില്ല. 

ഇസ്ലാമിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന ഉദ്ദേശത്തിൽ അല്ലല്ലോ അവിശ്വാസികൾ കർമ്മങ്ങൾ ചെയ്യുന്നത്. അത്തരമൊരു സ്വർഗ്ഗം അവർ ആഗ്രഹിക്കുന്നുമില്ല. ഇസ്ലാം വിവരിക്കുന്ന സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഇസ്ലാമിൽ വിശ്വസിക്കുക എന്നതാണ്. അല്ലാഹുവിനെയും സ്വർഗ്ഗത്തെ തന്നെയും നിഷേധിച്ചു കളയുന്നവർക്കുള്ളതല്ല ഇസ്ലാമിലെ സ്വർഗം. 

അല്ലാഹു പറയുന്നു:

"എനിക്ക്‌ പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്‌ അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക്‌ സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു

( നബിയേ, ) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്ക്‌ പറഞ്ഞുതരട്ടെയോ?

ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല.

അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള ( ശിക്ഷയായ ) നരകം.

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.

അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന്‌ വിട്ട്‌ മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.

നബിയേ, ) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന്‌ മുമ്പായി സമുദ്രജലം തീര്‍ന്ന്‌ പോകുക തന്നെ ചെയ്യുമായിരുന്നു. അതിന്‌ തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട്‌ വന്നാലും ശരി.

( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ" . 

(18:102-110)


























Post a Comment

Previous Post Next Post