മുസ്ലിം ഇതര സമുദായങ്ങളിൽ കണ്ടു വരുന്ന ഒരു സമ്പ്രദായമാണ് ദത്തെടുക്കൽ. പലപ്പോഴും മക്കളില്ലാത്ത ആളുകൾ ആണ് ഇത്തരത്തിൽ കുട്ടികളെ ദത്തെടുക്കാർ ഉള്ളത്. ആൺകുട്ടിയെയോ പെൺകുട്ടിയെയോ ദത്തെടുക്കുന്നു. ഇത്തരത്തിൽ ദത്തെടുക്കപ്പെട്ട കുട്ടികൾ ദത്തെടുത്ത ആളുടെ സ്വന്തം മക്കൾ ആയി പരിഗണിക്കുന്നു. അവരിലേക്ക് പേര് ചേർത്ത് വിളിക്കപ്പെടുന്നു. ഉദാഹരണമായി ആയി സുമേഷ് ബാബു എന്ന കുട്ടിയെ രാജു എന്നയാൾ ദത്തെടുക്കുന്നു. സുമേഷിനെ യഥാർത്ഥത്തിലുള്ള പിതാവ് ബാബു എന്ന ആളാണ്. ബാബുവിന്റെ മരണശേഷം രാജു സുമേഷിനെ ദത്ത് എടുത്തതാണ്. പിന്നീട് സുമേഷ് രാജുവിന്റെ പുത്രനായി അറിയപ്പെടുന്നു. സുമേഷ് ബാബു എന്ന പേര് ഔദ്യോഗികമായി മാറ്റി സുമേഷ് രാജു എന്നാക്കുന്നു. പിന്നീട് സുമേഷ് രാജു എന്ന് വിളിക്കപ്പെടുന്നു. ദത്തുപുത്ര സമ്പ്രദായം പുരാതന അറബി നാടുകളിലും വ്യാപകമായിരുന്നു.
ഇത്തരത്തിലുള്ള ദത്തുപുത്ര സമ്പ്രദായം ഇസ്ലാം വിലക്കി. ദത്തുപുത്രനോ ദത്തുപുത്രിയോ ഒരിക്കലും സ്വന്തം മക്കൾ ആവുകയില്ല. അവരെ ദത്തെടുക്കുന്ന ആളിലേക്ക് ചേർത്ത് വിളിക്കാനും പാടില്ല. അവരെ യഥാർത്ഥ പിതാവിലേക്ക് ചേർത്താണ് വിളിക്കേണ്ടത്. സ്വന്തം പിതാവ് അല്ലാത്ത ഒരാളെ പിതാവായി വിളിക്കുന്നത് ആ വ്യക്തിയോട് ചെയ്യുന്ന അനീതിയാണ്. അഭിമാനികൾക്ക് യോജിക്കാവുന്ന ഒന്നല്ല അത്. അതുകൊണ്ടു തന്നെ ഇസ്ലാം അക്കാര്യം വിലക്കി. തൻറെ വേരുകളിലേക്ക് ചേർത്ത് വിളിക്കപ്പെടുക എന്നുള്ളത് ഏതൊരു മനുഷ്യന്റെയും പ്രാഥമികമായ അവകാശമാണ്. " ഒറ്റ തന്തക്കു പിറക്കുക " എന്നുള്ള പ്രയോഗം ഒക്കെ മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്ന് ആണല്ലോ. അടുത്തകാലത്തിറങ്ങിയ മലയാള സിനിമയിലെ പ്രസിദ്ധമായ ഡയലോഗ് ആയിരുന്നല്ലോ "നിൻറെ തന്തയല്ല എൻറെ തന്ത " എന്നത് . സ്വന്തം തന്തയെ കുറിച്ച് അഭിമാനിക്കുന്നവർ ആണ് ഓരോ മനുഷ്യനും എന്തുകൊണ്ടാണ് ഇത്തരം ഡയലോഗുകൾ ഉണ്ടാവുന്നത്. മനുഷ്യ പ്രകൃതത്തിൽ പെട്ട കാര്യമാണത്.
ദത്തുപുത്രൻ സ്വന്തം പിതാവിലേക്ക് ചേർത്താണു വിളിക്കപ്പെടേണ്ടത്. അവൻറെ വേരുകൾ പിഴുതുമാറ്റാൻ ആർക്കും അവകാശമില്ല. ദത്തെടുത്തതുകൊണ്ട് ഒരാളും പിതാവായി മാറുകയില്ല. അങ്ങനെ മറ്റൊരാളുടെ അയഥാർത്ഥമായ പിതൃത്വം അവകാശപ്പെടുന്നതും ശരിയായ നടപടിയല്ല.
സമൂഹത്തിൽ വേരുറച്ചുപോയ അന്ധവിശ്വാസങ്ങൾ നിർമ്മാർജ്ജനം ചെയ്യൽ ഒരു സമൂഹത്തിലും എളുപ്പമുള്ള കാര്യമല്ല. ജാതിവ്യവസ്ഥ ഒക്കെ ഇന്നും നിലനിൽക്കുന്നത് ഇതിന് ഉദാഹരണമാണ്. മരണപ്പെട്ട ഭർത്താവിൻറെ ചിതയിൽ ചാടി ഭാര്യ മരണം വരിക്കുന്ന സതി എന്ന ദുരാചാരം പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകൂടം നിർത്തലാക്കിയപ്പോൾ ആയിരക്കണക്കിന് ഹിന്ദുക്കളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത് എന്ന് ചരിത്രത്തിൽ കാണാവുന്നതാണ്. നിയമം മൂലം നിരോധിച്ചു എങ്കിലും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പോലും ഇന്ത്യയിൽ പലയിടങ്ങളിലും സതി നടന്നിരുന്നു എന്ന് കാണാൻ സാധിക്കും. 1987 ലാണ് ഇന്ത്യൻ ഗവൺമെൻറ് സതിക്ക് എതിരായ ശക്തമായ നിയമം കൊണ്ടുവരുന്നത്. പാതിവ്രത്യത്തിൻറെ മഹോന്നത രൂപമായി ആയിരുന്നു സതി സമൂഹത്തിൽ പരിഗണിക്കപ്പെട്ടിരുന്നത്. 1987 സെപ്റ്റംബറിലാണ് ആയിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി രൂപ് കൻവാർ എന്ന 18 വയസ്സുകാരി ഭർത്താവിന്റെ ചിതയിൽ ചാടി സതി അനുഷ്ടിച്ചത്. ഇതിനെത്തുടർന്നാണ് ആധുനിക ഇന്ത്യയിൽ പോലും സതി നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. എന്തിനധികം 2008 ഇൽ പോലും ഇന്ത്യയിൽ ചത്തീസ്ഗഡിൽ സതി അനുഷ്ടിക്കപ്പെട്ടിട്ടുണ്ട്. അനാചാര നിർമാർജനങ്ങൾ ഒരിക്കലും എവിടെയും എളുപ്പമായിരുന്നില്ല.
ദുരാചാരം എന്ന് നാം കരുതുന്ന പല കാര്യങ്ങളും മറ്റുള്ള സമൂഹത്തിൽ ചിലപ്പോൾ സർവ്വാംഗീകൃതമായ കാര്യമായിരിക്കും. നേരെ തിരിച്ചും ഉണ്ടാവാം. എളുപ്പത്തിൽ മനസ്സിലാവാൻ ആയി ഒരു ഉദാഹരണം; ബീഫ് കഴിക്കുന്നത് വലിയ പാപമായിട്ടാണ് ഉത്തരേന്ത്യയിലെ ഹിന്ദു വിഭാഗക്കാർ കാണുന്നത്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും ബീഫ് കഴിക്കുന്നവർ ആണ്. ഉത്തരേന്ത്യൻ ഹിന്ദുക്കൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാര്യമാണിത്. നമ്മുടെ ആചാരം ഉത്തരേന്ത്യക്കാരന് അനാചാരമാണ്.
ദത്തു പുത്രന്മാരെ സ്വന്തത്തിലേക്ക് ചേർത്ത് വിളിക്കുന്നതും അവരെ സ്വന്തം മക്കളായി പരിഗണിക്കുന്നതും ഇസ്ലാമിൽ വെറുക്കപ്പെട്ട ദുരാചാരം ആണ്. എന്നെന്നേക്കുമായി ഈ ദുരാചാരം നിർമാർജനം ചെയ്യാൻ വിശ്വാസികൾ തങ്ങളുടെ ജീവനേക്കാൾ സ്നേഹിക്കുന്ന പ്രവാചകനെ തന്നെയാണ് ലോക സൃഷ്ടാവായ അല്ലാഹു തെരഞ്ഞെടുത്തത്. കടുത്ത നടപടികളിലൂടെ മാത്രമേ ജനങ്ങളിൽ രൂഢമൂലമായ അന്ധവിശ്വാസങ്ങൾ നിർമാർജനം ചെയ്യാൻ കഴിയൂ എന്നതു ആർക്കും ചിന്തിച്ചാൽ ബോധ്യമാകുന്നതാണ്.
കൽബ് ഗോത്രക്കാരനായ സൈദ് എന്ന കുട്ടി, അറബ് ഗോത്രങ്ങൾ തമ്മിലുള്ള ഒരു യുദ്ധത്തിൽ പിടിക്കപ്പെട്ട് അടിമ ആക്കപ്പെട്ടത് ആയിരുന്നു. ഹകീമുബ്നു ഹുസാം ഇദ്ദേഹത്തെ വിലയ്ക്ക് വാങ്ങുകയും തന്റെ അമ്മായി ആയ ഖദീജയ്ക്ക് സമ്മാനിക്കുകയും ചെയ്തു. മുഹമ്മദ് നബി ഖദീജയെ വിവാഹം കഴിച്ചപ്പോൾ ഖദീജ സൈദിനെ മുഹമ്മദ് നബിക്ക് സമ്മാനിച്ചു. സൈദ് മക്കയിൽ ഉണ്ടെന്ന് മനസ്സിലായ സൈദിന്റെ പിതാവും പിതൃവ്യനും മുഹമ്മദ് നബിയെ സമീപിച്ച് സൈദിനെ തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടം പോലെ പ്രവർത്തിക്കാൻ സൈദിന് മുഹമ്മദ് നബി അനുവാദം കൊടുത്തു. പക്ഷേ തന്റെ പ്രിയ യജമാനനായ മുഹമ്മദ് നബിയുടെ കൂടെ ജീവിക്കാൻ ആണ് സൈദ് ഇഷ്ടപ്പെട്ടത്. തുടർന്ന് സൈദിനെ നബി അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും സ്വന്തം ദത്തുപുത്രൻ ആയി ഏറ്റെടുക്കുകയും ചെയ്തു. മുഹമ്മദിന്റെ പുത്രൻ സൈദ് - സൈദ് ബിൻ മുഹമ്മദ് - എന്നായിരുന്നു സൈദ് പിന്നീട് അറിയപ്പെട്ടിരുന്നത്.
സൈദിന് വിവാഹ പ്രായമെത്തിയപ്പോൾ മുഹമ്മദ് നബി ഉന്നതകുലജാതയായ തൻറെ അമ്മായിയുടെ മകൾ കൂടിയായ സൈനബിനെ വിവാഹം ചെയ്തു കൊടുത്തു. ഉന്നത ഖുറൈശി ഗോത്രത്തിൽ പെട്ട ജഹ്‌ശിന്റെ മകൾ സൈനബിനെ കൽബ് ഗോത്രത്തിൽപ്പെട്ട മോചിപ്പിക്കപ്പെട്ട ഒരു അടിമക്ക് കല്യാണം കഴിച്ചു കൊടുക്കുന്നതിൽ സൈനബിനും കുടുംബത്തിനും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ പ്രവാചകൻ ആവശ്യപ്പെട്ട കാര്യം ആയതുകൊണ്ടുതന്നെ സൈനബും കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. വിശ്വാസികൾ തങ്ങളുടെ ജീവനേക്കാൾ സ്നേഹിക്കുന്ന പ്രവാചകൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ സത്യവിശ്വാസികൾക്ക് മറുത്ത് ഒരു എതിർ അഭിപ്രായം ഒരിക്കലും ഉണ്ടാവുകയില്ലല്ലോ അതാണല്ലോ വിശുദ്ധഖുർആൻ പറഞ്ഞത്
"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. "
എന്നാൽ സൈദ് സൈനബ് വിവാഹ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവർക്കുമിടയിൽ സ്വരച്ചേർച്ച ഇല്ലായ്മ ഉടലെടുത്തു. ഈ അവസരത്തിൽ സൈദ് സൈനബിനെ താമസിയാതെ വിവാഹമോചനം ചെയ്യുമെന്നും അതിനുശേഷം സൈനബിനെ മുഹമ്മദ് നബി വിവാഹം ചെയ്യണമെന്നും അല്ലാഹുവിൽ നിന്ന് ദിവ്യവെളിപാട് മുഹമ്മദ് നബിക്ക് ലഭിച്ചിരുന്നു. ഇസ്ലാമിൽ ദത്ത് പുത്രൻ ഒരിക്കലും സ്വന്തം പുത്രൻ ആവുകയില്ല എന്നുള്ളത് ലോകത്തെ പഠിപ്പിക്കുവാൻ ആയി അല്ലാഹു നിശ്ചയിച്ചത് ആയിരുന്നു അക്കാര്യം. ഈയൊരു ദൈവിക വെളിപാട് പ്രവാചകനെ വളരെയധികം മാനസിക സംഘർഷത്തിൽ ആക്കി. "മുഹമ്മദ് തൻറെ മകൻറെ മുൻ ഭാര്യയെ വിവാഹം ചെയ്തു " എന്ന് ആളുകൾ പരിഹസിക്കുമല്ലോ എന്ന ഭയം നബിയെ മാനസികമായി വളരെയധികം തളർത്തി. അതുകൊണ്ടുതന്നെ ഇക്കാര്യം ആദ്യം പ്രവാചകൻ രഹസ്യമാക്കി വെച്ചു. തങ്ങളുടെ ദാമ്പത്യബന്ധം സ്വരച്ചേർച്ചയില്ലാത്തത് ആണെന്നും അതിനാൽ വിവാഹമോചനം നടത്താൻ അനുമതി തരണമെന്നും സൈദ് മുഹമ്മദ് നബിയോട് അപേക്ഷിച്ചു. എന്നാൽ മുഹമ്മദ് നബി അനുവാദം കൊടുത്തില്ല. സ്വരച്ചേർച്ചയില്ലായ്മ ഒക്കെ പരിഹരിച്ച് സമാധാനപൂർണമായ ജീവിക്കണമെന്ന് ഉപദേശിച്ചു ആശ്വസിപ്പിച്ച് വിടുകയാണ് പ്രവാചകൻ ചെയ്തത്. ജനങ്ങളുടെ ആക്ഷേപം പ്രവാചകൻ ഭയപ്പെട്ടു. മുഹമ്മദ് നബിയുടെ ഈ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ വചനങ്ങൾ ഇറങ്ങി
"നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. "
എന്നാൽ ഒരു തരത്തിലും ദാമ്പത്യബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്ന് സൈദിനും സൈനബിനും ബോധ്യമായപ്പോൾ അവർ വിവാഹമോചിതരായി. അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം ഇദ്ദാ കാലയളവിനുശേഷം സൈനബിനെ മുഹമ്മദ് നബി വിവാഹം കഴിച്ചു. വിശുദ്ധ ഖുർആൻ തുടർന്ന് പറയുന്നത് കാണുക
"അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ (വിവാഹമോചനം ചെയ്തപ്പോൾ എന്നതിൻറെ അറബി സാഹിത്യ പ്രയോഗമാണിത്) അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് (വിവാഹമോചനം ചെയ്താൽ) അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു
തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി " (33: 37-39)
നിക്ഷ്പക്ഷമായി ഒന്ന് ചിന്തിച്ചു നോക്കുക. ഇസ്ലാം തെറ്റായി കാണുന്ന ഒരു ആചാരം അഥവാ ദത്തുപുത്രനെ സ്വന്തം പുത്രനെപ്പോലെ പരിഗണിക്കുന്ന സമ്പ്രദായം; ഇത് പൂർണമായും ഇല്ലാതാക്കാൻ ആയി പ്രവാചകനെ തന്നെ അല്ലാഹു ഉപയോഗപ്പെടുത്തുന്നു. ജനങ്ങളുടെ ആക്ഷേപം ഭയന്നു കൊണ്ട് നബി ചെയ്യുവാൻ മടിച്ച കാര്യം നബിയെ കൊണ്ട് നിർബന്ധമായി ചെയ്യിപ്പിക്കുന്നു. വിശ്വാസി ഒരിക്കലും ജനങ്ങളുടെ ആക്ഷേപം ഭയപ്പെടേണ്ടവനല്ല, അവൻ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടാൽ മതി എന്ന് കൃത്യമായ പ്രഖ്യാപനമാണ് വിശുദ്ധ ഖുർആൻ നടത്തിയത്. ഈ ഒരൊറ്റ സംഭവം കൊണ്ടുതന്നെ ദത്ത് പുത്രൻ ഒരിക്കലും സ്വന്തം പുത്രൻ ആവുകയില്ല എന്നുള്ള കാര്യം ഇസ്ലാമിൽ വളരെ സ്പഷ്ടമായി സ്ഥിരപ്പെട്ടു. ഒരാൾക്കും ഒരു കാലത്തും അക്കാര്യത്തിൽ ഒരു സംശയം വരാത്ത രീതിയിൽ ഇക്കാര്യത്തിൽ ഇസ്ലാമിക മതവിധി സ്ഥാപിക്കപ്പെട്ടു. വിശുദ്ധ ഖുർആൻ ഇക്കാര്യം കൃത്യമായി പ്രഖ്യാപിച്ചു
"നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു. നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു "
മുഹമ്മദ് നബിക്ക് സൈനബിനെ വിവാഹം കഴിക്കാൻ വേണ്ടി നടത്തിയ നാടകം ആണ് ഇത് എന്നെല്ലാമുള്ള ഇസ്ലാം വിമർശകരുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. സൈനബിനെ വിവാഹം കഴിക്കണമെങ്കിൽ പ്രവാചകന് എന്നേ ആവാമായിരുന്നു. മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു കന്യക അല്ലാതായതിന് ശേഷം വിവാഹം കഴിക്കേണ്ട യാതൊരാവശ്യവുമില്ല. അറബ് നാടുകളിലെ ഏത് ഗോത്രത്തിൽ നിന്നും സുന്ദരികളായ കന്യകമാരെ തന്നെ വിവാഹം കഴിക്കുവാൻ പ്രവാചകന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്ന ചരിത്രത്തെ കുറിച്ച് അൽപമെങ്കിലും ബോധമുള്ള ഏതൊരാൾക്കും അറിയാവുന്നതാണ്.
ഇനിയും മുഹമ്മദ് നബി മകൻറെ മുൻഭാര്യയെ കല്യാണം കഴിച്ചു എന്നൊക്കെ കിടന്ന് ഓരിയിടുന്നവരോട് - ഇസ്ലാമിൽ ദത്ത് പുത്രൻ എന്ന ഒരു സംഗതിയേ ഇല്ല, ദത്തുപുത്രൻ ഒരിക്കലും സ്വന്തം പുത്രൻ ആവുകയുമില്ല. നോർത്ത് ഇന്ത്യൻ ഹിന്ദുവിന് പശു ദൈവം ആയിരിക്കാം. പക്ഷേ മറ്റുള്ളവർക്ക് പശു വെറുമൊരു നാൽക്കാലി മൃഗം മാത്രമാണ്. ഉത്തരേന്ത്യൻ ഹിന്ദു അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് ലോകത്തുള്ള മറ്റുള്ളവർ എല്ലാവരും പശു ദൈവമാണെന്ന് വിശ്വസിക്കണം എന്ന് പറയുന്നത് മൗഢ്യം അല്ലേ ? അതുപോലെ മാത്രമേ ഉള്ളൂ നിങ്ങളുടെ ഈ വാദം എന്ന് മനസ്സിലാക്കുക. ദത്തുപുത്രനെ നിങ്ങൾ സ്വന്തം പുത്രനായി കണക്കാക്കി കൊള്ളൂ വിരോധമൊന്നുമില്ല എന്നാൽ മുസ്ലീങ്ങൾക്ക് അങ്ങനെയല്ല എന്ന് മനസിലാക്കുക. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദത്തുപുത്രൻ തികച്ചും അന്യനായ, മറ്റൊരു കുടുംബത്തിൽപ്പെട്ട , ബയോളജിക്കൽ റിലേഷൻസ് ഒന്നുമില്ലാത്ത അന്യ വ്യക്തി മാത്രമാണ് എന്ന് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ വിമർശകരുടെ ആരോപണങ്ങൾ മുസ്ലിംകൾ പൊറോട്ടയും ബീഫും തിന്നുന്ന ലാഘവത്തോടെ ചവറ്റുകുട്ടയിൽ തള്ളുന്നു.
Post a Comment