ഉത്തരം: ദൈവവിശ്വാസം എന്നത് മനുഷ്യൻറെ ശുദ്ധ പ്രകൃതിയാണ്. അതുകൊണ്ടുതന്നെ ഏതൊരു ആദിമനിവാസികൾക്കും പ്രകൃതിപരമായി തന്നെ ഈ ലോകത്തെയും മനുഷ്യരെയും ജീവജാലങ്ങളെയും സൃഷ്ടിച്ച പ്രകൃതിപ്രതിഭാസങ്ങൾ നിയന്ത്രിക്കുന്ന ഒരു ശക്തിയെക്കുറിച്ച് ബോധം നൈസർഗികമായി ഉണ്ടാവും. അത്തരമൊരു ശക്തിയെക്കുറിച്ചുള്ള അന്വേഷണം എല്ലാ മനുഷ്യരിലും പ്രകൃതിപരമായി തന്നെ ഉണ്ട്. അത്തരത്തിൽ ദൈവത്തെക്കുറിച്ച് അന്വേഷണം നടത്തുവാനും സത്യം കണ്ടെത്തുവാനുമുള്ള ബാധ്യത ഓരോ മനുഷ്യനും ഉണ്ട്. അത്തരത്തിൽ ഒരു സത്യാന്വേഷണം ഒരു മനുഷ്യൻ നടത്തുന്നില്ലെങ്കിൽ അതിന് ഉത്തരവാദി അയാൾ മാത്രമാണ്. ഇസ്ലാമിനെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ആളുകൾ ഇന്നത്തെ കാലത്ത് ഈ ലോകത്ത് ഉണ്ടാവാൻ പ്രയാസമാണ്. വിമർശകർ പോലും ഇക്കാര്യം അംഗീകരിക്കുന്നതാണ്.
ഇനി അത്തരത്തിൽ ഇസ്ലാമിനെക്കുറിച്ച് ഒരുതരത്തിലും കേട്ടിട്ടില്ലാത്ത വല്ല ഗുഹാ മനുഷ്യരും ഉണ്ടെങ്കിൽ അത്തരം ആളുകളുടെ വിധി എന്താണ് എന്നാണ് ചോദ്യം. വിശുദ്ധ ഖുർആൻ പറയുന്നു.
مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًۭا
വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല.
(Surat:17, Verse:15)
ആയത്തിന്റെ അവസാനത്തിൽ വിശുദ്ധ ഖുർആൻ കൃത്യമായി പ്രസ്താവിച്ചത് ഒരു ദൂതനെ അയക്കുന്നത് വരെ ആരെയും അല്ലാഹു ശിക്ഷിക്കുക ഇല്ല എന്നാണു. ഇസ്ലാമിന്റെ സന്ദേശം ഒരുതരത്തിലും എത്തപ്പെടാത്ത ഒരാളെ അള്ളാഹു അകാരണമായി ശിക്ഷിക്കുക ഇല്ല എന്ന കാര്യം ഇതിൽ നിന്ന് മനസ്സിലാക്കാം.
നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ആളുകളോടു " നിങ്ങൾക്ക് മുന്നറിയിപ്പുകാരൻ വന്നിരുന്നില്ലേ ?" എന്ന ചോദ്യം പരലോകത്ത് ഉണ്ടാവും എന്ന് ഖുർആൻ പറയുന്നു. "അതെ, ഞങ്ങൾക്ക് മുന്നറിയിപ്പുകാരൻ വന്നിരുന്നു ; പക്ഷേ ഞങ്ങൾ കളവ് ആക്കുകയാണ് ഉണ്ടായത് " എന്നും നരകാവകാശികൾ സമ്മതിക്കും എന്ന് ഖുർആനിൽ കാണാം.
تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌۭ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌۭ
കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ ( നരകത്തില്‍ ) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?
قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌۭ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَٰلٍۢ كَبِيرٍۢ
അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്.
وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَٰبِ ٱلسَّعِيرِ
ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.
(Surat:67, Verse: 8-10)
ഇക്കാര്യം ഖുർആൻ മറ്റിടങ്ങളിലും പ്രസ്താവിച്ചത് കാണാൻ കഴിയും.
وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌۭ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا ۚ قَالُوا۟ بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَٰفِرِينَ
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ ( നരകത്തിന്‍റെ ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
(Surat:39, Verse:71)
മുകളിൽ പറഞ്ഞ വചനങ്ങളെല്ലാം കൃത്യമായി വ്യക്തമാക്കുന്നത് നരകത്തിൽ പ്രവേശിക്കപ്പെടുന്ന ആളുകളെല്ലാം തന്നെ ഭൂമിയിൽ അവർക്ക് ഇസ്ലാമിൻറെ സന്ദേശവുമായി മുന്നറിയിപ്പുകാർ വന്നിരുന്നു എന്ന കാര്യം അംഗീകരിക്കും എന്നതാണ്. അഥവാ ഭൂമിയിൽ വെച്ച് മുന്നറിപ്പ് നൽകപ്പെടാത്ത ഒരാളും അന്യായമായി നരകത്തിൽ പ്രവേശിക്കുകയില്ല.
ഇസ്ലാമിനെക്കുറിച്ച് ഒരു അറിവും ലഭിക്കാൻ സാധ്യതയില്ലാത്ത ആൻഡമാൻ ദ്വീപുകളിലെയോ ആമസോൺ കാടുകളിലെ ആദിമനിവാസികൾക്ക് പരലോകത്ത് വിചാരണ എങ്ങനെയായിരിക്കും എന്നതാണല്ലോ ഇവിടെ പലരെയും അലട്ടുന്ന ചോദ്യം. സ്വന്തം കാര്യത്തെക്കുറിച്ച് വേവലാതി ഇല്ലെങ്കിലും ആമസോൺ കാടുകളിലെ ആദിമനിവാസികളെ കുറിച്ച് വേവലാതിപ്പെടുന്ന ഇവരുടെ ആ തങ്കപ്പെട്ട മനസ്സ് കാണാതെ പോകരുത് ! ഇക്കൂട്ടർ "മുന്നറിയിപ്പുകാർ ഞങ്ങൾക്ക് വന്നിരുന്നു പക്ഷേ ഞങ്ങൾ അവരെ നിഷേധിച്ചു കളയുകയാണ് ചെയ്തത് " എന്ന കുറ്റസമ്മത ത്തോടെ നരകത്തിൽ പോകേണ്ടി വരുന്ന ആളുകളിൽ താൻ ഉൾപ്പെടുമോ എന്ന കാര്യത്തെപ്പറ്റി വേവലാതിപ്പെടുന്നില്ല എന്നതാണ് വിരോധാഭാസം.
ഇസ്ലാമിനെ കുറിച്ച് ഒരു അറിവും ലഭിക്കാത്തവർക്ക് പരലോകത്ത് ഒരു പ്രത്യേകതരം പരീക്ഷണം ഉണ്ടാകും എന്ന് ഹദീസുകളിൽ കാണാം. ചില ആളുകൾ പരലോകത്ത് വച്ച് അള്ളാഹുവിനോട് തർക്കിക്കും. ചെവി കേൾക്കാത്ത ആൾ , ബുദ്ധിമാന്ദ്യം ഉള്ള ആൾ , പടു വൃദ്ധനായ ആൾ , ഫത്റ കാലഘട്ടത്തിൽ മരിച്ച ആൾ : (ഈസാ നബിക്കും മുഹമ്മദ് നബിക്കും ഇടയിലുള്ള കാലഘട്ടമാണ് ഇത്. )
അവർ അല്ലാഹുവിനോട് തർക്കിക്കുകയും തങ്ങൾ ഭൂമിയിൽ വെച്ച് ഇസ്ലാമിനെ കുറിച്ച് കേട്ട് മനസ്സിലാക്കിയിരുന്നുവെങ്കിൽ അള്ളാഹു പറഞ്ഞതെല്ലാം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമായിരുന്നു എന്ന് തർക്കിക്കും. ഞാൻ എന്ത് കൽപ്പിച്ചാലും നിങ്ങൾ അത് അനുസരിക്കുമോ എന്ന് അല്ലാഹു അവരോട് ചോദിക്കുകയും അവർ അതേ എന്ന് ഉത്തരം നൽകുകയും ചെയ്യും. അല്ലാഹു അവർക്ക് മുമ്പിൽ തീ പ്രദർശിപ്പിക്കുകയും തീയിലേക്ക് പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അല്ലാഹുവിൻറെ കല്പനയനുസരിച്ച് തീയിലേക്ക് പ്രവേശിക്കുന്നവർ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലേക്ക് ആയിരിക്കും പ്രവേശിക്കുന്നത്. അല്ലാഹുവിന്റെ കൽപ്പന ധിക്കരിക്കുകയും വിസമ്മതിക്കുകയും ചെയ്യുന്നവർക്ക് നരകമായിരിക്കും പ്രതിഫലം.
Narrated by Ahmad in al-Musnad (26/228).
ഹദീസിൽ പറഞ്ഞ ഇത്തരത്തിലുള്ള ഒരു വിചാരണ ഇസ്ലാമിനെ കുറിച്ച് യാതൊന്നും കേൾക്കാൻ സാധ്യതയില്ലാത്ത വല്ല ഗുഹാ മനുഷ്യരും ഉണ്ടെങ്കിൽ അവർക്കും ലഭിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. പരലോകത്ത് ഒരാളോടും അനീതി കാണിക്കുകയില്ല എന്നതു അല്ലാഹുവിൻറെ വാഗ്ദാനമാണ്.
Post a Comment