ഖുർആൻ അറബികൾക്ക് മാത്രമായി അവതരിക്കപ്പെട്ട ഗ്രന്ഥമല്ല. ലോകാവസാനം വരെയുള്ള ലോകത്തുള്ള സകല മനുഷ്യർക്കും സൻമാർഗദർശനമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതിലെ വിവരണങ്ങൾ എല്ലാം നിത്യ പ്രസക്തമാണ്. ഏതു കാലഘട്ടത്തിൽ ജീവിക്കുന്ന ആൾക്കും , പണ്ഡിതനും പാമരനും അധ്യാപകനും വിദ്യാർത്ഥിക്കും എല്ലാം വിശുദ്ധ ഖുർആൻ ആശയം മനസ്സിലാക്കാൻ പ്രയാസമില്ല. അതുകൊണ്ട് തന്നെയാണ് പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഖുർആൻ ഇന്നും പ്രസക്തമായി നില നിൽക്കുന്നതും ചർച്ചചെയ്യപ്പെടുന്നതും. ലോകത്ത് മറ്റൊരു പുസ്തകവും ഇതുപോലെ ചർച്ച ചെയ്യപ്പെടുന്നില്ല.
ഖുർആൻ അവതരിച്ച കാലത്തുള്ള അറേബ്യൻ രാജ്യങ്ങളും ഭൂപ്രകൃതിയും അടിസ്ഥാനമാക്കിയല്ലേ ഖുർആൻ മുഴുവൻ എന്നാണ് ആണ് ചോദ്യകർത്താവിന്റെ സംശയം. ഈത്തപ്പഴത്തെ കുറിച്ചും ഒട്ടകത്തെകുറിച്ചും പരാമർശിച്ചതാണ് സംശയത്തിന് കാരണം. സത്യത്തിൽ ഈ വിമർശനത്തിൽ ന്യായം ഒന്നുമില്ല. കാരണം ഒന്നാമതായി ഈത്തപ്പഴവും ഒട്ടകവും അറേബ്യയിൽ മാത്രമല്ല ഉള്ളത്. അമേരിക്കയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഇന്ത്യയിലും പാക്കിസ്ഥാനിലും ഒക്കെ ഈത്തപ്പഴം കൃഷി ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഇന്ത്യയിലും ഒക്കെ ഒട്ടകങ്ങളും ഉണ്ട്. അല്ലാതെ അറബിനാട്ടിൽ മാത്രം കാണുന്ന സാധനം അല്ല ഇതൊന്നും.
രണ്ടാമതായി ഖുർആനിൽ ഈത്തപ്പഴവും ഒട്ടകവും അല്ലാത്ത ഒരുപാട് സാധനങ്ങൾ പലപ്പോഴായി പരാമർശിക്കുന്നുണ്ട്. അതൊന്നും അറബി നാട്ടിൽ മാത്രമുള്ളവയല്ല. ലോകത്ത് എല്ലായിടത്തും എല്ലാ കാലത്തും എല്ലാവർക്കും പ്രസക്തമായ കാര്യങ്ങൾ മാത്രമാണ്. ഏതാനും ഉദാഹരണങ്ങൾ :
وَٱلتِّينِ وَٱلزَّيْتُونِ
അത്തിയും, ഒലീവും,
(Surat:95, Verse:1)
يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ
അത് ( വെള്ളം ) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും ( അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു. ) ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
(Surat:16, Verse:11)
وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةًۭ ۚ وَيَخْلُقُ مَا لَا تَعْلَمُونَ
കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.
(Surat:16, Verse:8)
وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَذَّكَّرُونَ
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും ( അവന്‍റെ കല്‍പനയ്ക്ക് വിധേയം തന്നെ. ) ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(Surat:16, Verse:13)
وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًۭا طَرِيًّۭا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةًۭ تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്. ( അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്. )
(Surat:16, Verse:14)
وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَعْقِلُونَ
രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(Surat:16, Verse:12)
പടച്ചവന്റെ അത്ഭുതകരമായ വൈവിധ്യപൂർണമായ സൃഷ്ടികളെ നിരീക്ഷിക്കാനും അതിനെപ്പറ്റി ചിന്തിക്കുവാനും അതുവഴി സ്രഷ്ടാവിനെ അറിയുവാനും ആവശ്യപ്പെടുന്ന, മനുഷ്യൻറെ ബുദ്ധിയോട് സംവദിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ . ഈ മഹാ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും മനുഷ്യശരീരത്തെയും എല്ലാം പറ്റി ചിന്തിക്കുന്നതിലൂടെ അതുല്യനായ സൃഷ്ടികർത്താവിന്റെ മഹത്വം തിരിച്ചറിയാം എന്ന സന്ദേശമാണ് ഖുർആൻ നൽകുന്നത്. അതിനായി പറയുന്ന ഉദാഹരണങ്ങളിൽ നിന്നും ചിലതുമാത്രം പെറുക്കി എടുത്ത് മറ്റുള്ളവ കണ്ടില്ല എന്ന് നടിക്കുന്നതിനെ ഇംഗ്ലീഷിൽ ചെറി പിക്കിംഗ് എന്ന് പറയും.
പല ആയത്തുകളും ഇന്ന് പ്രസക്തിയില്ലാത്തതല്ലേ എന്നാണ് അടുത്ത ചോദ്യം. പല തെറ്റുകൾക്കും പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിച്ചതും യുദ്ധസമയത്തുള്ള കൽപനകളും ഇന്ന് പ്രസക്തിയില്ലല്ലോ എന്നാണ് സംശയം.
ഇസ്ലാം അടിമ മോചനത്തെ വലിയ പുണ്യകർമമായി പഠിപ്പിച്ചു , വല്ല തെറ്റുകളും പ്രായശ്ചിത്തമായി അടിമയെ മോചിപ്പിക്കാൻ ഖുർആൻ പറഞ്ഞു. അതേ ഖുർആൻ തന്നെ, മോചിപ്പിക്കാൻ അടിമകൾ ഇല്ലെങ്കിൽ എന്താണ് പ്രായശ്ചിത്തമായി ചെയ്യേണ്ടത് എന്നും പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, ശപഥം ചെയ്ത ഒരു കാര്യം ലംഘിക്കേണ്ടി വന്നാൽ പ്രായശ്ചിത്തമായി 10 പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുകയോ അല്ലെങ്കിൽ വസ്ത്രം കൊടുക്കുകയോ അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുകയോ ആണ് വേണ്ടത് ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി (5:89) . അഥവാ അടിമകൾ ഇല്ലാത്ത ഒരു സന്ദർഭത്തിൽ മറ്റു ഓപ്ഷനുകൾ കൂടെ ഖുർആൻ പറഞ്ഞിട്ടുണ്ട് എന്നർത്ഥം. അതുകൊണ്ടുതന്നെ പ്രായോഗികതയ്ക്ക് ഒരു പ്രശ്നവും വരുന്നില്ല.
യുദ്ധസമയത്തെ കൽപ്പനകൾ യുദ്ധ സാഹചര്യം ഉണ്ടാകുന്ന സന്ദർഭങ്ങളിലെല്ലാം എല്ലാ കാലത്തും പ്രസക്തമാണ്. ഈ ചോദ്യം തന്നെ സത്യത്തിൽ ബാലിശമാണ്. "എന്തിനാണ് വെറുതെ പട്ടാളത്തെ തീറ്റിപ്പോറ്റുന്നത് ? യുദ്ധം ഉള്ള സമയത്ത് മാത്രം പോരേ പട്ടാളക്കാരുടെ സേവനം; മറ്റുള്ള സമയത്ത് പട്ടാളത്തെ പിരിച്ചു വിട്ടു കൂടെ !" എന്നുപറയുന്ന പോലെയാണിത്. ലോകചരിത്രത്തിൽ എല്ലായിപ്പോഴും സമാധാന ഘട്ടങ്ങളും യുദ്ധ ഘട്ടങ്ങളും എല്ലാം മാറി മാറി ഉണ്ടായിട്ടുണ്ട് എന്നു കാണാൻ കഴിയും. അതുകൊണ്ടുതന്നെ സമാധാന സമയത്തുള്ള നിയമങ്ങൾക്കും യുദ്ധ സമയത്തുള്ള നിയമങ്ങൾക്കും എല്ലാം അതിൻറെതായ പ്രാധാന്യം എല്ലാകാലത്തും ഉണ്ട്. 6236 ആയത്തുകളുള്ള ഖുർആനിൽ വിരലിലെണ്ണാവുന്ന വചനങ്ങൾ മാത്രമേ യുദ്ധ സന്ദർഭവുമായി ബന്ധപ്പെട്ടതുള്ളു എന്നുകൂടി ഓർക്കുക. അഥവാ 99 ശതമാനത്തിലധികം വചനങ്ങളും സമാധാന സന്ദർഭത്തിലുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നത് എന്നത് മറക്കാതിരിക്കുക.
Post a Comment