സത്യവിശ്വാസികളുടെ മാതാവ് ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) യെ ഇസ്ലാം വിമർശകർ അവതരിപ്പിക്കാറുള്ളത് 9 വയസ്സിൽ വിവാഹിതയായ, അടിച്ചമർത്തലുകൾക്ക് വിധേയയായ , ഇസ്ലാമിൻറെ ക്രൂരതകൾക്ക് ഇരയായ ഒരു ഇര മാത്രം ആയാണ്. ആരായിരുന്നു ആയിഷ ? ഇസ്ലാമിക ചരിത്രത്തിൽ ആയിഷയുടെ സ്ഥാനം എന്താണ് എന്ന് നമുക്ക് പരിശോധിക്കാം.
ആയിഷ വിവാഹമെന്നത് ആകസ്മികമായി സംഭവിച്ച ഒന്നല്ല. അല്ലാഹുവിന്റെ കൃത്യമായ തീരുമാനപ്രകാരം സംഭവിച്ച കാര്യം മാത്രമാണ്. ഇസ്ലാം പൂർണ്ണരൂപത്തിൽ ലോകാവസാനം വരെ നിലനിൽക്കുവാൻ ആയി അള്ളാഹു ഏർപ്പെടുത്തിയ ഒരു നടപടിക്രമമാണ് ആയിഷയുടെ വിവാഹം എന്ന കാര്യം, ഇസ്ലാമിക ലോകത്ത് ആയിഷയുടെ ധൈഷണികമായ , വൈജ്ഞാനികമായ സംഭാവനകൾ പരിശോധിക്കുന്ന ആർക്കും സംശയലേശമന്യേ ബോധ്യപ്പെടും.
പ്രപഞ്ചസൃഷ്ടാവിന്റെ വചനങ്ങളാണ് ഖുർആൻ. ഖുർആൻ മനുഷ്യരാശിക്ക് നൽകപ്പെട്ടതും വിശദീകരിക്കപ്പെട്ടതും അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയിലൂടെയാണ്. ഖുർആൻറെ വിശദീകരണമാണ് ഹദീസുകൾ അഥവാ നബിവചനങ്ങൾ.
"തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു." (75:17-19).
അല്ലാഹു ബാധ്യത ഏറ്റെടുത്ത ഖുർആൻറെ വിശദീകരണമാണ് പ്രവാചക വചനങ്ങൾ അഥവാ ഹദീസുകൾ. ഖുർആനും ഹദീസും അല്ലാഹുവിൽനിന്നുള്ള ദിവ്യബോധനം അഥവാ വഹ്‌യ് ആണ്. "അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. " (53:3-4). ഖുർആൻറെ വിശദീകരണമായ ഹദീസുകൾ കൃത്യമായി ഇന്ന് നമ്മുടെ മുന്നിൽ നിലനിൽക്കുന്നതിന് ആയിഷയോട് ഇസ്ലാമിക ലോകം ഒരുപാട് കടപ്പെട്ടിരിക്കുന്നു. പ്രവാചകൻറെ വിയോഗശേഷം 44 വർഷങ്ങൾ കൂടി ജീവിച്ചിരുന്ന ആയിഷ (റ) റിപ്പോർട്ട് ചെയ്തത് 2210 ഹദീസുകൾ ആണ്!.
പ്രവാചകൻ ഗാർഹിക ജീവിതവും, വൈവാഹിക ജീവിതവും ആയി ബന്ധപ്പെട്ടിട്ടുള്ള ഹദീസുകൾ മിക്കതും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ആയിഷയാണ്.
ആറാമത്തെ വയസ്സിലായിരുന്നു പ്രവാചകന്‍(സ്വ) ആയിശ (റ)യുമായുള്ള വിവാഹക്കരാറില്‍ ഏര്‍പ്പെടുന്നത്. ഒമ്പതാമത്തെ വയസ്സില്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായതിനുശേഷമാണ് അവരെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. അവിടം മുതലുള്ള അവരുടെ കുടുംബജീവിതം അത്യധികം ആനന്ദകരമായിരുന്നു.
നബി (സ്വ)യുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാന്‍ അവര്‍ക്ക് നൂറ് നാവായിരുന്നു. ആവേശത്താല്‍ അലയടിക്കുന്ന വാക്കുകള്‍ കൊണ്ടായിരുന്നു അവര്‍ പലപ്പോഴും പ്രവാചകന്‍ (സ്വ)യോടൊന്നിച്ചുള്ള കുടുംബജീവിതത്തെ വര്‍ണിച്ചത്. ചെറിയ പ്രായത്തില്‍പോലും അനിഷ്ടകരമായ ഒന്നുംതന്നെ മുഹമ്മദ് നബി (സ്വ)യില്‍ നിന്നുണ്ടായിട്ടില്ലെന്ന് ആ വാക്കുകളില്‍ പ്രകടമാണ്.
ആയിശ (റ) പറയുന്നത് ശ്രദ്ധിക്കുക: നബി (സ്വ) യാതൊന്നിനെയും ഭാര്യമാരേയോ ഭൃത്യനെ പോലുമോ തന്റെ കൈകൊണ്ട് പ്രഹരിച്ചിട്ടേയില്ല. (സഹീഹ് മുസ്ലിം)
ആയിഷ (റ) പറയുന്നു: "പ്രവാചകനും ഞാനും ഓട്ടപ്പന്തയം നടത്തി. ഞാൻ പ്രവാചകനെ തോൽപ്പിച്ചു. പിന്നീട് കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാൻ കുറച്ചു തടി വച്ചു. വീണ്ടും ഒരു ഓട്ടപ്പന്തയം നടത്തിയപ്പോൾ ഞാൻ തോറ്റു. അപ്പോൾ നബി ചിരിച്ചുകൊണ്ടു പറഞ്ഞു "പണ്ട് നീയെന്നെ ഓട്ട മത്സരത്തിൽ തോൽപ്പിച്ചതിന് ഇപ്പോൾ ഞാൻ പകരം വീട്ടി". എത്ര മനോഹരമായ കുടുംബ ജീവിതമായിരുന്നു പ്രവാചക നയിച്ചിരുന്നത് എന്ന് നോക്കൂ
മറ്റൊരു സംഭവം നോക്കൂ. ആയിശ(റ) പറയുന്നു. ഒരിക്കല്‍ ഒരു പെരുന്നാള്‍ ദിവസം എത്യോപ്യക്കാരായ ഒരു സംഘം ആളുകള്‍ മദീനാപള്ളിയില്‍ ആയുധാഭ്യാസ പ്രകടനം നടത്തുകയുണ്ടായി. അന്നേരം പ്രവാചകന്‍ (സ്വ) എന്നോട് ചോദിച്ചു. ആയിശാ നിനക്കത് കാണണോ? ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ പിന്നില്‍ നിര്‍ത്തി തന്റെ ചുമല്‍ താഴ്ത്തി എനിക്ക് കാണാന്‍ അവസരമൊരുക്കി തന്നു. ഞാന്‍ അപ്പോള്‍ എന്റെ താടി അദ്ദേഹത്തിന്റെ ചുമലില്‍വെച്ച് എന്റെ കവിള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചേര്‍ത്ത് വെച്ചുനിന്ന് കാണുകയുണ്ടായി. നബി(സ്വ) അപ്പോള്‍ അഭ്യാസികളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. ഇടക്ക് ആയിശാ മതിയായില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ധൃതികൂട്ടല്ലേ എന്ന് പറഞ്ഞു. അങ്ങനെ എനിക്ക് മടുക്കുന്നത് വരെ പ്രവാചകന്‍(സ) അവരുടെ അഭ്യാസപ്രകടനങ്ങൾ കാണാന്‍ സൌകര്യം ഒരുക്കിത്തന്നു (ബുഖാരി, മുസ്ലിം)
അംറുബ്നു ആസ് (റ) പ്രവാചകനോട് ചോദിച്ചു " നിങ്ങൾക്ക് ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള വ്യക്തി ആരാണ് ? പ്രവാചകൻ മറുപടി പറഞ്ഞു: "ആയിഷ". പുരുഷന്മാരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ നബി പറഞ്ഞു : "അവളുടെ പിതാവ് (അബൂബക്കർ)" .
(ബുഖാരി, മുസ്ലിം).
അതീവ ബുദ്ധിമതിയും പണ്ഡിതയും ആയിരുന്നു ആയിഷ. പ്രവാചകൻറെ അനുചരന്മാരിൽ പലരും മതകാര്യങ്ങൾ സംശയം തീർത്തിരുന്നത് ആയിഷയോട് ചോദിച്ചായിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
സഹാബി ആയ അബൂമൂസൽ അശ്അരി (റ) പറയുന്നു: " ഏതെങ്കിലും ഹദീസിന്റെ ആശയം ഞങ്ങൾക്ക് വ്യക്തമായിട്ടില്ലെങ്കിൽ ഞങ്ങൾ ആയിഷയോട് പോയി ചോദിച്ചു സംശയം തീർക്കുമായിരുന്നു. ചോദിച്ചപ്പോൾ ഒക്കെ ഞങ്ങൾക്ക് ഹദീസിന്റെ കൃത്യമായ ആശയം ആയിഷയിൽ നിന്ന് അറിവ് ലഭിക്കുകയും ചെയ്തിരുന്നു ".
ഇമാം സുഹ്‌രി (റ) പറയുന്നു: "ലോകത്തുള്ള മുഴുവൻ സ്ത്രീകളുടെയും അറിവിനെ ആയിഷയുടെ അറിവുമായി താരതമ്യപ്പെടുത്തിയാൽ ആയിഷയുടെ അറിവ് മുന്നിട്ടു നിൽക്കും ! "
ഇമാം ഹാക്കിം (റ) തൻറെ ഗ്രന്ഥമായ മുസ്തദ്‌റകിൽ പ്രസ്താവിക്കുന്നു : " ശരീഅത്ത് നിയമങ്ങളുടെ നാലിലൊന്ന് ആയിഷ റിപ്പോർട്ട് ചെയ്ത ഹദീസുകൾ അടിസ്ഥാനമാക്കിയുള്ളതാണ് " .
ആയിഷക്ക് 18 വയസ്സുള്ളപ്പോഴാണ് പ്രവാചകൻ വിടപറയുന്നത്. അതിനുശേഷം 44 വർഷങ്ങൾ ആയിഷ ജീവിച്ചിരുന്നു. ഇസ്ലാമിക ശരീഅത്തിൻറെ നാലിലൊന്ന് നിലനിൽക്കുന്നത് മഹതി ആയിഷ ഉമ്മയുടെ സാക്ഷ്യത്തെ മാത്രം അടിസ്ഥാനമാക്കിയാണ് ! മുസ്ലിം സമൂഹം അത്രമാത്രം ആയിഷയോട് കടപ്പെട്ടിരിക്കുന്നു ! ഇസ്ലാമിക വിജ്ഞാന സ്രോതസ്സുകളായ നബി വചനങ്ങളുടെ സംരക്ഷണത്തിനായി അല്ലാഹു നടപ്പിൽ വരുത്തിയ കാര്യമാണ് ചെറിയപ്രായത്തിൽ നടന്ന ആയിഷയുടെ വിവാഹം എന്നതിൽ സംശയമില്ല.
പ്രവാചകൻ ആയിഷയോട് പറഞ്ഞു :" മൂന്നു പ്രാവശ്യം നിന്നെ എനിക്ക് സ്വപ്നത്തിൽ കാണിക്കപ്പെട്ടു. പട്ടിൽ പൊതിഞ്ഞ ഒരു ചിത്രം എന്റെ മുന്നിൽ മാലാഖ പ്രദർശിപ്പിച്ചു. ഞാൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ നീ ആയിരുന്നു. ഇത് അല്ലാഹുവിൽനിന്നുള്ള സ്വപ്നം ആണെങ്കിൽ അത് സത്യം ആയി പുലരുക തന്നെ ചെയ്യും " എന്ന് ഞാൻ പറയുകയും ചെയ്തു. ( മുസ്‌ലിം)
വിമർശകർ ആരോപിക്കുന്നതുപോലെ മഹതി ആയിഷ ഒരിക്കലും ഇരയായിരുന്നില്ല. മദീനയുടെ സുൽത്താൻ ആയ സുന്ദരനായ മുഹമ്മദ് നബിയുടെ പ്രിയപ്പെട്ട ഇണയായിരുന്നു, മദീനയുടെ റാണി ആയിരുന്നു. മഹാപണ്ഡിതയായിരുന്നു. അറേബ്യൻ , ബൈസാന്റിയൻ , പേർഷ്യൻ സാമ്രാജ്യങ്ങൾക്കെല്ലാം അധിപനായിരുന്ന ഒന്നാം ഖലീഫ അബൂബക്കറിൻറെ പൊന്നോമന പുത്രിയായിരുന്നു, സത്യവിശ്വാസികളുടെ മാതാവായിരുന്നു ഉമ്മുൽ മുഅ്മിനീൻ ആയിശ (റ).
Post a Comment