സ്ത്രീ നബിക്ക് സ്വന്തം ശരീരം ദാനം ചെയ്യുകയോ ! എന്താണ് സംഭവം എന്നറിയേണ്ടേ ?

എൻറെ ഒരു പോസ്റ്റിൽ ഒരു എക്സ് മുസ്ലിം (എ.മു എന്ന് ചുരുക്കി വിളിക്കാം) വലിയ കാര്യത്തിൽ കൊണ്ടുവന്നു ഒട്ടിച്ച കമൻറ് താഴെ picture കൊടുത്തിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത വിവരദോഷികൾ ആണ് മതം ഉപേക്ഷിച്ചു എന്നവകാശപ്പെടുന്ന ഇത്തരം എ.മു കൾ എന്ന കാര്യം വ്യക്തമാക്കുന്നതാണ് ഈയൊരു കമന്റും ബാക്കിയുള്ള ചർച്ചകളും. എന്തായാലും ഇവന്മാരുടെ സ്ഥിരം ഉടായിപ്പുകളിൽ ഒന്ന് ആകും ഇത് എന്ന് തോന്നിയതുകൊണ്ട് കാര്യം വ്യക്തമാക്കാനായി ഒരു പോസ്റ്റ് തന്നെ എഴുതാം എന്ന് കരുതി. 


ഹദീസിൽ പ്രസ്താവിച്ച 'ശരീരം ദാനം ചെയ്യുക' എന്ന പ്രയോഗം ഒരു സ്ത്രീ മഹർ ഒന്നും ഇല്ലാതെതന്നെ വിവാഹത്തിന് തയ്യാറാവുന്ന കാര്യമാണ്. ഇസ്ലാമിൽ നിക്കാഹിന് മഹർ നിർബന്ധമാണ്. ഭർത്താവ് ഭാര്യക്ക് നൽകുന്ന വിവാഹമൂല്യം ആണ് മഹർ. തന്നെ വിവാഹം ചെയ്യാൻ മഹർ ആവശ്യമില്ല എന്ന് ഒരു സ്ത്രീ പ്രഖ്യാപിക്കുന്ന കാര്യമാണ് ശരീരം ദാനം ചെയ്യുക എന്ന പ്രയോഗം. ഇത്തരത്തിൽ മഹർ ഇല്ലാതെ വിവാഹം കഴിക്കാൻ ഇസ്ലാമിൽ അനുവാദമില്ല. പ്രവാചകന് മാത്രമായി ഈ ഒരു അനുവാദം നല്കപ്പെട്ടിരുന്നു എങ്കിലും പ്രവാചകൻ അത്തരത്തിൽ ഒരു സ്ത്രീയെയും സ്വീകരിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്തിട്ടില്ല. പ്രവാചകനു പ്രത്യേകമായി നൽകപ്പെട്ട ഈ ഒരു അവകാശം മുഹമ്മദ് നബി ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല എന്ന് ചുരുക്കം. മഹറു നൽകാതെ മുഹമ്മദ് നബി ഒരാളെപ്പോലും വിവാഹം ചെയ്തിട്ടില്ല.

 ഇത്തരത്തിൽ ഒരു സ്ത്രീ തനിക്ക് മഹർ ആവശ്യമില്ല തന്നെ വിവാഹം ചെയ്യൂ എന്ന് അഥവാ 'എന്റെ ശരീരം താങ്കൾക്ക് ദാനം ചെയ്തിരിക്കുന്നു' എന്ന് പ്രവാചകനോട് ആവശ്യപ്പെട്ടാൽ ആ സ്ത്രീയെ വിവാഹം ചെയ്യാൻ മുഹമ്മദ് നബി ഉദ്ദേശിക്കുന്നുവെങ്കിൽ അത്തരത്തിൽ മഹർ ഇല്ലാതെ വിവാഹം ചെയ്യാൻ മുഹമ്മദ് നബിക്ക് പ്രത്യേകമായി അനുവാദം നൽകപ്പെട്ടിട്ടുണ്ട്. അതാണ് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചത്

يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَٰجَكَ ٱلَّٰتِىٓ ءَاتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِى هَاجَرْنَ مَعَكَ وَٱمْرَأَةًۭ مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةًۭ لَّكَ مِن دُونِ ٱلْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌۭ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا
നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(Surat:33, Verse:50)

 ഇക്കാര്യമാണ് താഴെക്കൊടുത്ത ഹദീസിലെ സംഭവം. തൻറെ ഭർത്താവിനെ വിവാഹം കഴിക്കാനായി മറ്റ് സ്ത്രീകൾ മുന്നോട്ട് വരുന്നതിൽ സ്ത്രീസഹജമായ ചെറിയ അസൂയ മാത്രമാണ് മഹതി ആയിഷ പ്രകടിപ്പിച്ചത്. മഹർ പോലും ആവശ്യമില്ലാതെ മുഹമ്മദ് നബിയെ വിവാഹം കഴിക്കാൻ സമ്മതമാണ് എന്ന് അറിയിച്ച് സ്ത്രീകൾ മുന്നോട്ടു വരുമ്പോൾ ആ കാര്യത്തിലുള്ള ഒരു ഭാര്യയുടെ സ്ത്രീസഹജമായ നീരസം പ്രകടിപ്പിച്ചതാണ് ഹദീസിലുള്ളത്. ആ വിഷയത്തിൽ വിശുദ്ധ ഖുർആൻ ആയത്ത് ഇറങ്ങിയപ്പോൾ ആയിഷ ബീവി അക്കാര്യം അംഗീകരിച്ചതാണ് ഹദീസിൽ പറയുന്നതുപോലും !

"സ്വശരീരം ദാനം ചെയ്ത ഒരു സ്ത്രീയെ പോലും മുഹമ്മദ് നബി വിവാഹം ചെയ്യുക ഉണ്ടായിട്ടില്ല" എന്ന് ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി തഫ്സീറുകളിൽ കാണാം. 
عن ابن عباس قال لم يكن عند رسول الله صَلَّى الله عَلَيْهِ وَسَلَّم امرأة وهبت نفسها.

അതുപോലെതന്നെ നബിയുടെ സദസ്സിൽ ഇതുപോലെ ശരീരം ദാനം ചെയ്യാം എന്ന വിവാഹാഭ്യർത്ഥനയുമായി വന്ന ഒരു സ്ത്രീയെ മുഹമ്മദ് നബി ഒരു സ്വഹാബിക്ക് വിവാഹംചെയ്ത് കൊടുത്തതായും ഹദീസിൽ കാണാം.  
വിവാഹ മൂല്യം അഥവാ മഹറായി എന്താണ് ആണ് താങ്കൾക്ക് നൽകാൻ കഴിയുക എന്ന സഹാബി യോട് ചോദിച്ചപ്പോൾ പരമ ദരിദ്രനായ ആ സഹാബി തനിക്ക് സ്വന്തമായി തൻറെ ഒരേയൊരു ഉടുമുണ്ട് മാത്രമേ ഉള്ളൂ അത് കീറിയിട്ട് അതിൻറെ പകുതി മഹർ ആയി നൽകാം എന്ന് അറിയിച്ചു. ഇരുമ്പിന്റെ ഒരു മോതിരം എങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ദരിദ്രനായ അയാൾ അതുപോലും കയ്യിൽ ഇല്ല എന്ന് മറുപടി പറഞ്ഞു. നിനക്ക് ഖുർആനിൽനിന്ന് വല്ലതും മനപ്പാഠം ഉണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ഇന്ന ഇന്ന സൂറത്തുകൾ മനഃപാഠം ഉണ്ടെന്ന് സഹാബി മറുപടി പറഞ്ഞു. ആ സൂറത്തുകൾ ഇവൾക്ക് നീ പഠിപ്പിച്ചു കൊടുക്കുക അതാണ് നിൻറെ മഹർ എന്ന് പ്രവാചകൻ അരുളി. അങ്ങനെ ഖുർആൻ പഠിപ്പിച്ചു കൊടുക്കൽ മഹറായി കൊണ്ട് സഹാബി ആ സ്ത്രീയെ വിവാഹം ചെയ്തു. (ബുഖാരി 5132)

ചുരുക്കിപ്പറഞ്ഞാൽ പ്രവാചകന് മാത്രം അനുവദിക്കപ്പെട്ട ഒരു ഇളവ് ആയിരുന്നു മഹർ ഇല്ലാതെയും വിവാഹം ചെയ്യാനുള്ള അനുമതി. ഒരു സ്ത്രീ തൻറെ ശരീരം ദാനം ചെയ്യുന്നു എന്നുപറഞ്ഞാൽ പ്രവാചകന് ഇഷ്ടമുണ്ടെങ്കിൽ അവളെ മഹർ ഇല്ലാതെ വിവാഹം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ചില സ്ത്രീകൾ ഇപ്രകാരം അഭ്യർത്ഥിച്ചിട്ടുണ്ട് എങ്കിലും ആരെയും നബി വിവാഹം കഴിച്ചിട്ടില്ല. 
ശരീരം ദാനം ചെയ്യുക എന്ന് കേട്ടപ്പോൾ എന്തൊക്കെയോ അശ്ലീലമായി ചിന്തിച്ച് വലിയ കാര്യത്തിൽ വരുന്ന വിവരദോഷികൾ ഇക്കാര്യങ്ങൾ മനസ്സിലാക്കുക.  

Post a Comment

Previous Post Next Post