ചളിവെള്ളത്തിൽ അസ്തമിക്കുന്ന സൂര്യൻ ! ഖുർആനിൽ അബദ്ധമോ ?

ഇസ്ലാം വിമർശകരുടെ ഒരു ആരോപണമാണ് സൂര്യൻ അസ്തമിക്കുന്നത് ചളിവെള്ളത്തിൽ ആണ് എന്നാണ് ഇസ്ലാമിലെ വിശ്വാസം: ഖുർആനിൽ അങ്ങനെ പറയുന്നുണ്ട് എന്നൊക്കെ. വാസ്തവം എന്താണെന്ന് നമുക്ക് പരിശോധിക്കാം. പതിനെട്ടാം അധ്യായം സൂറത്തുൽ കഹ്ഫിൽ ദുൽഖർനൈൻ എന്ന ഒരു ചക്രവർത്തിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇദ്ദേഹം നടത്തിയ ജൈത്രയാത്രയെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇങ്ങനെ ഒരു പരാമർശമുണ്ട്. 

حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍۢ وَوَجَدَ عِندَهَا قَوْمًۭا ۗ قُلْنَا يَٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًۭا
അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത്‌ ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട്‌ ) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക്‌ ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്‌ അവരില്‍ നന്‍മയുണ്ടാക്കാം.
(Surat:18, Verse:86)

ഇവിടെ ദുൽഖർനൈൻ രാജാവ് അദ്ദേഹത്തിൻറെ പടിഞ്ഞാറോട്ടുള്ള ജൈത്രയാത്ര അവസാനിച്ചത് പടിഞ്ഞാറ് കടൽതീരത്ത് ആണ്. അഥവാ പടിഞ്ഞാറു ദിശയിൽ അദ്ദേഹത്തിൻറെ സൈന്യത്തിന് അതിനപ്പുറം കീഴടക്കാൻ സ്ഥലമില്ല എന്നർത്ഥം. ആ സാമ്രാജ്യത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ കടല്തീരത്ത് വച്ച് ദുൽഖർനൈൻ കണ്ട ഒരു കാഴ്ചയുടെ കാര്യം മാത്രമാണ് ഖുർആൻ പറഞ്ഞത്. ചളി വെള്ള ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നത് അദ്ദേഹം കണ്ടു എന്ന്. അല്ലാതെ സൂര്യാസ്തമയത്തിന്റ ഫിസിക്സ് പഠിപ്പിച്ചതല്ല അവിടെ . 

ഒരു ഉദാഹരണം പറഞ്ഞാൽ "മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ മലബാറിലേക്ക് നടത്തിയ ജൈത്രയാത്ര അവസാനിച്ചത് കോഴിക്കോട് കടൽത്തീരത്താണ് . കടലിൽ സൂര്യൻ അസ്തമിക്കുന്നത് ദർശിച്ചതിനുശേഷം തീരത്തുള്ള ആളുകളോട് ടിപ്പുസുൽത്താൻ സംസാരിച്ചു ". എന്ന് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എങ്കിൽ അതിനർത്ഥം കടലിൽ സൂര്യൻ മുങ്ങി പോവുകയാണ് എന്നല്ലല്ലോ! 

കടലിലെ സൂര്യാസ്തമയം മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. കടലിലെ സൂര്യാസ്തമയം കാണാനായി നമ്മളൊക്കെ ബീച്ചിൽ പോകാറുണ്ട്. സൂര്യൻ കടലിൽ അസ്തമിക്കുന്നത് കാണാറുമുണ്ട്. അത്തരം പ്രയോഗങ്ങൾ ഭാഷയിൽ വളരെ വ്യാപകമായി നമ്മളെല്ലാവരും ഉപയോഗിക്കുന്നതും ആണ്. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ സൂര്യാസ്തമയം കാണാനായി വിദേശ എഴുത്തുകാർ വന്നതിനെ പറ്റിയുള്ള മാതൃഭൂമി വാർത്ത താഴെ സ്ക്രീൻഷോട്ട് കൊടുക്കുന്നു.

 ഖുർആനിൽ ഈ ആയത്തിനെത്തുടർന്ന് പറയുന്നത് ദുൽഖർനൈൻ കിഴക്കോട്ട് നടത്തിയ ജൈത്രയാത്രയെ കുറിച്ചാണ്. അതുകൂടി വായിച്ചാൽ വിമർശകരുടെ പാപ്പരത്തം പൂർണ്ണമായും ബോധ്യപ്പെടും.

حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍۢ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًۭا
അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ ( സൂര്യന്‍റെ ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല.
(Surat:18, Verse:90)

ഇവിടെ ദുൽഖർനൈൻ കണ്ട മറ്റൊരു കാഴ്ചയുടെ കാര്യമാണ് പറയുന്നത്. രാജ്യത്തിൻറെ കിഴക്കേ അറ്റത്തുള്ള സ്ഥലത്ത് അദ്ദേഹം കണ്ടത് ചില ആളുകളുടെ മേൽ സൂര്യനുദിച്ച് വരുന്നതാണ്. ഖുർആൻ അനുസരിച്ച് ആളുകളുടെ തലയിൽ നിന്നാണ് സൂര്യൻ ഉദിക്കുന്നത് എന്ന് വിമർശകർ ആരോപിക്കുമോ ? എത്രമാത്രം യുക്തിരഹിതമായ മണ്ടൻ ആരോപണങ്ങളാണ് ഇവർ ഖുർആന് എതിരെ ഉന്നയിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇതുതന്നെ ധാരാളമാണ്. 

ഇനി ഈ ഖുർആൻ ആയത്തിനെ കുറിച്ച് മുൻകാല ഖുർആൻ വ്യാഖ്യാതാക്കൾ ആയ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് എന്താണെന്ന് നമുക്ക് നോക്കാം.

തഫ്സീർ ഇബ്നു കസീറും തഫ്സീർ ഖുർത്തുബിയും പറയുന്നത് കാണുക

وقوله: وجدها تغرب في عين حمئة أي: رأى الشمس في منظره تغرب في البحر المحيط وهذا شأن كل من انتهى إلى ساحله يراها كأنها تغرب فيه وهي لا تفارق الفلك الرابع الذي هي مثبتة فيه لا تفارقه

"ചളി നിറഞ്ഞ ജലാശയത്തിൽ സൂര്യൻ അസ്തമിച്ചത് അദ്ദേഹം കണ്ടു " എന്ന് ഖുർആൻ പറഞ്ഞത് കടലിൽ സൂര്യൻ അസ്തമിക്കുന്നത് അദ്ദേഹം കണ്ട കാഴ്ചയെക്കുറിച്ചാണ് . കടൽതീരത്ത് പോകുന്ന എല്ലാവരും കാണുന്ന കാഴ്ചയാണ് അത്. സൂര്യൻ കടലിൽ അസ്തമിക്കുന്നതായി നമുക്ക് തോന്നുന്നതാണ് എന്നാൽ യഥാർത്ഥത്തിൽ സൂര്യൻ ഒരിക്കലും അതിൻറെ സ്ഥിരമായ ഭ്രമണപഥത്തിൽ നിന്ന് മാറുന്നില്ല (ഈ കാഴ്ച നമുക്ക് ഉണ്ടാകുന്ന തോന്നലാണ്). "
തഫ്സീർ ഇബ്നു കസീർ.

قال القفال قال بعض العلماء: ليس المراد أنه انتهى إلى الشمس مغربا ومشرقا وصل إلى جرمها ومسها ـ لأنها تدور مع السماء حول الأرض من غير أن تلتصق بالأرض، وهي أعظم من أن تدخل في عين من عيون الأرض، بل هي أكبر من الأرض أضعافا مضاعفة ـ بل المراد أنه انتهى إلى آخر العمارة من جهة المغرب ومن جهة المشرق، فوجدها في رأي العين تغرب في عين حمئة، كما أنا نشاهدها في الأرض الملساء كأنها تدخل في الأرض

"ഖഫ്ഫാൽ പറഞ്ഞു: സൂര്യൻറെ യഥാർത്ഥ ഉദയ സ്ഥലത്തും അസ്തമയ സ്ഥലത്തും ദുൽഖർനൈൻ എത്തി എന്നോ സൂര്യൻറെ ഭ്രമണപദത്തിൽ തൊട്ടു എന്നതോ ഒന്നുമല്ല ഇവിടെ അർത്ഥമാക്കുന്നത്. ഭൂമിയെ തൊടാതെയാണ് സൂര്യൻ ഭ്രമണം ചെയ്യുന്നത്.   സൂര്യൻ ഭൂമിയേക്കാൾ എത്രയോ വലുതാണ് അതുകൊണ്ടുതന്നെ ഭൂമിയിലെ ജലാശയത്തിൽ താഴുക എന്നത് അസംഭവ്യമാണ്. ഇവിടെ ഖുർആനിൽ ഉദ്ദേശിക്കപ്പെട്ടത് ആ സാമ്രാജ്യത്തിൻറെ കിഴക്കും പടിഞ്ഞാറും അതിർത്തി വരെ അദ്ദേഹം എത്തി എന്നതാണ്. അദ്ദേഹം സ്വന്തം കണ്ണുകൊണ്ട് കണ്ട ഒരു കാഴ്ചയെ പറ്റിയാണ് ചെളിനിറഞ്ഞ ജലാശയത്തിൽ സൂര്യൻ അസ്തമിച്ചത് കണ്ടു എന്നു പറഞ്ഞത്,  സമതല ഭൂമിയിൽ സൂര്യൻ ഭൂമിയിൽ അസ്തമിക്കുന്നത് നമ്മൾ കാണുന്നതുപോലെ ഉള്ള കാഴ്ചയെ പറ്റിയാണ് പറഞ്ഞത്. "
തഫ്സീർ ഖുർതുബി . 

വിശുദ്ധ ഖുർആൻ സൃഷ്ടാവായ അല്ലാഹുവിൻറെ വചനങ്ങളാണ്. അതിൽ യാതൊരുവിധ അബദ്ധങ്ങളും കാണാൻ സാധ്യമല്ല തന്നെ. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിക്കപ്പെട്ട ഗ്രന്ഥം അജയ്യമായി തന്നെ നിലകൊള്ളുന്നു. വിമർശകരുടെ ജല്പനങ്ങൾ എത്രമാത്രം ബാലിശമാണെന്നു മനസ്സിലായല്ലോ. 

















1 Comments

  1. Quran 2:26 Indeed, Allah is not timid to present an example - that of a mosquito or what is smaller than it. And those who have believed know that it is the truth from their Lord. But as for those who disbelieve, they say, "What did Allah intend by this as an example?" He misleads many thereby and guides many thereby. And He misleads not except the defiantly disobedient,

    — Saheeh International

    ReplyDelete

Post a Comment

Previous Post Next Post