📌ചോദ്യം: ദൈവം കാരുണ്യവാനെന്നു പറയുന്നു. ദൈവം ആണ് എല്ലാം സൃഷ്ടിച്ചതെന്നും പറയുന്നു.
എങ്കിൽ ദിനോസർ പോലൊരു ജീവി വർഗത്തെ വെറുതെ
സൃഷ്ടിക്കുകയും അതിനെ നിഷ്കരുണം നശിപ്പിച്ചു ഇല്ലാതാക്കുകയും ചെയ്ത ദൈവം ക്രൂരൻ അല്ലെ ? വെറുതെ ഉണ്ടാക്കുകയും നശിപ്പിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ദൈവം ഒരു സൈക്കോ അല്ലേ?
Question by FB ID അനിൽ കൊടകര
♦️ഉത്തരം: നമ്മുടെ അറിവ് വളരെ പരിമിതമാണ്. നിസ്സാരവും പരിമിതവുമായ നമ്മുടെ അറിവ് വച്ച് പടച്ചവൻറെ സൃഷ്ടിപ്പിന്റെ യുക്തികൾ വിലയിരുത്തുന്നത് അല്പത്തരം ആണ്. ദൈവത്തിൻറെ ഏതെങ്കിലും ഒരു സൃഷ്ടിപ്പിന്റെ യുക്തി നമുക്ക് മനസ്സിലാകുന്നില്ല എങ്കിൽ അത് നമ്മുടെ ബുദ്ധിയുടെയും അറിവിന്റെയും പരിമിതിയാണ്.
ഒരു ഉദാഹരണം പറഞ്ഞാൽ മാളത്തിൽ ഇരിക്കുന്ന ഒരു ഉറുമ്പ് ഇങ്ങനെ ചിന്തിക്കുന്നു എന്ന് കരുതുക : "എന്തിനാണ് ഈ മനുഷ്യൻ വലിയ കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളും കമ്പ്യൂട്ടറുകളും സ്കൂളുകളും ആശുപത്രിയും ഒക്കെ ഉണ്ടാക്കുന്നത് ? മനുഷ്യൻ ഒരു സൈക്കോ തന്നെ ! " . ഉറുമ്പിനെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ഇതൊക്കെ ഉണ്ടാക്കുന്നതിൻറെ ഉദ്ദേശ്യമോ ലക്ഷ്യമോ ഒന്നും ഉറുമ്പിന്റെ അല്പ ബുദ്ധിയിൽ മനസ്സിലാവുന്നില്ല. അപ്പോൾ പിന്നെ ഇതൊക്കെ നിരർത്ഥകമായ സൈക്കോ പരിപാടി തന്നെ എന്ന് ഉറുമ്പ് വിലയിരുത്തുന്നു !
ഈ ഒരു ഉദാഹരണം പറഞ്ഞത് മനുഷ്യൻ അവൻറെ നിസ്സാരമായ ബുദ്ധികൊണ്ട് പടച്ചവന്റെ സൃഷ്ടിപ്പിലെ യുക്തി വിലയിരുത്തുന്നത് അല്പത്തരം ആണ് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.
ഈ ഭൂമിയിലെ ആവാസവ്യവസ്ഥയും ജീവൻറെ നിലനിൽപ്പും എല്ലാം ഒരുപാട് കാര്യങ്ങളുടെ പരസ്പര ആശ്രയത്തിലൂടെ നിലനിൽക്കുന്നതാണ്. സത്യത്തിൽ ശാസ്ത്രീയമായി ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുന്നത് പടച്ചവൻറെ അത്ഭുതകരമായ സംവിധാനത്തെ നമുക്ക് ബോധ്യപ്പെടുത്തി തരുന്നു, നമ്മെ പടച്ചവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
അറിവില്ലാത്ത ആളുകൾ , യുക്തിരഹിതം എന്ന് കരുതുന്ന പല കാര്യങ്ങൾ പോലും യഥാർത്ഥത്തിൽ പ്രപഞ്ചത്തിൻറെ അതിമനോഹരമായ സന്തുലിതാവസ്ഥയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. നമ്മുടെയൊക്കെ ജീവിതത്തിൽ നേരിട്ടും അല്ലാതെയും ഇടപെടുന്നുണ്ട്.
ഉദാഹരണമായി സഹാറാ മരുഭൂമിയും ഗൾഫിലും മറ്റും ഒക്കെയുള്ള മരുഭൂമികളും ഒക്കെ കാണുന്ന ഒരു മനുഷ്യൻ ഇങ്ങനെ ചിന്തിച്ചേക്കാം : "എന്തിനാണ് ദൈവം ഇവിടെയൊക്കെ മരുഭൂമി ആക്കിയത് ! ഇവിടെയൊക്കെ നിറയെ ചെടികളും പച്ചപ്പും ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നേനെ ! മുഴുവൻ സമയവും പൊടിക്കാറ്റും കൊടും ചൂടും ! തണൽ കൊള്ളാനോ ശുദ്ധവായു ശ്വസിക്കാനോ മരങ്ങൾ പോലുമില്ല ! "
യഥാർത്ഥത്തിൽ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് മരുഭൂമികൾ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. മരുഭൂമിയിലെ പൊടിക്കാറ്റുകൾ കോടിക്കണക്കിന് ടൺ പൊടിയും ആയാണ് അന്തരീക്ഷത്തിലേക്ക് ഉയരുന്നത്. കാറ്റ് ഇത് കൊണ്ടുപോയി കടലിൽ നിക്ഷേപിക്കുന്നു. മിനറലുകൾ കൊണ്ട് സമ്പുഷ്ടമായ ഈ പൊടികൾ ഭക്ഷണമാക്കി കൊണ്ട് ആണ് കടലിലെ പ്ലാങ്ക്ടണുകൾ വളരുന്നത്. കടലിലെ സൂക്ഷ്മ ജീവികളാണ് പ്ലാങ്ക്ടണുകൾ. ഭൂമിയുടെ ജീവൻറെ നില നിൽപ്പിൽ അതി പ്രധാന പങ്കുവഹിക്കുന്നവർ ആണ് ഇവർ.
പലരും ധരിച്ചുവെച്ചിരിക്കുന്നത് ഭൂമിയിലെ ഓക്സിജൻ ഉണ്ടാക്കുന്നത് നമ്മുടെ ചുറ്റുപാടിലും നമ്മുടെ കാടുകളിലും ഒക്കെയുള്ള മരങ്ങളാണ് എന്നാണ്. എന്നാൽ ഭൂമിയിൽ ഓക്സിജന്റെ ബഹുഭൂരിപക്ഷവും ഉണ്ടാക്കുന്നത് കടലിലെ ഈ സൂക്ഷ്മജീവികൾ ആയ ഫെറ്റോപ്ലാങ്ക്ടണുകൾ ആണ്. പ്രകാശസംശ്ലേഷണം നടത്തി കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജൻ ഉല്പാദിപ്പിക്കുന്ന യഥാർത്ഥ ഫാക്ടറികൾ കടലിലെ ഈ സൂക്ഷ്മ ജീവികളാണ്. കരയിലെ മരങ്ങൾക്ക് താരതമ്യേന ചെറിയ പങ്ക് മാത്രമേയുള്ളൂ.
കടലിലെ ജൈവവ്യവസ്ഥ ഏകദേശം പൂർണമായും നിലനിൽക്കുന്നത് ഈ സൂക്ഷ്മജീവികളെ ആശ്രയിച്ചാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. ഭക്ഷണ ശൃംഖലയുടെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന ഇവയെ ഭക്ഷിച്ചാണ് മറ്റ് കടൽജീവികളും മത്സ്യങ്ങളും നിലനിൽക്കുന്നത്. അഥവാ പ്ലാങ്ക്ടണുകൾ ഇല്ലെങ്കിൽ മറ്റു ജീവികളും ഉണ്ടാവില്ല.
ഒന്നാലോചിച്ചു നോക്കൂ എത്ര മനോഹരമായാണ് ഓരോന്നും കണക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നമ്മൾ ശ്വസിക്കുന്ന ഓക്സിജന് പിന്നിൽ സഹാറ മരുഭൂമിയിലെ മണൽ കാറ്റിന് വരെ അഭേദ്യമായ ബന്ധമുണ്ട് ! സുബ്ഹാനല്ലാഹ്! അല്ലാഹു എത്ര പരിശുദ്ധൻ !
അല്ലാഹു ഭൂമിയിൽ സംവിധാനിച്ച ഓരോ സംവിധാനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നാമറിയാതെ നമ്മുടെ ജീവിതത്തെ പലതരത്തിൽ സ്വാധീനിക്കുന്നുണ്ട്.
ചോദ്യകർത്താവ് ചോദിച്ച കാര്യം; എന്തിനാണ് ദിനോസറുകളെ പോലെ പല ജീവികളെയും മുമ്പ് ഉണ്ടാക്കി നശിപ്പിച്ചത് ? അതിനു പിന്നിൽ അള്ളാഹുവിന് ഒരുപാട് യുക്തികൾ ഉണ്ടായേക്കാം; നമുക്ക് അല്പം മാത്രമേ അറിയുകയുള്ളൂ. നമ്മുടെ അറിവിൽ പെട്ട ചില കാര്യങ്ങൾ മാത്രം പറയാം.
ഭൂമിയിൽ ഇന്നു നാം ഉപയോഗിക്കുന്ന ഊർജ്ജത്തിൻറെ 85 ശതമാനവും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ്. മില്യൺ കണക്കിന് വർഷങ്ങൾക്കുമുമ്പ് നശിച്ചുപോയ ജന്തുജാലങ്ങളുടെയും സസ്യങ്ങളുടെയും അവശിഷ്ടമാണ് ഇന്ന് നാം കുഴിച്ചെടുക്കുന്ന ഫോസിൽ ഇന്ധനങ്ങൾ. പെട്രോളിയം, നാച്ചുറൽ ഗ്യാസ് , കൽക്കരി തുടങ്ങിയവ ഒക്കെ ഫോസിൽ ഇന്ധനങ്ങളാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നശിച്ചുപോയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് പെട്രോളും ഡീസലും ഒക്കെയായി മാറുന്നത്.
വാഹനങ്ങളും , വൈദ്യുതിയും , റോഡും, ഫാക്ടറികളും , പ്ലാസ്റ്റിക്കും, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ആധുനിക കൃഷി രീതികൾക്ക് ഉപയോഗിക്കുന്ന വളങ്ങളും , കീടനാശിനികളും തുടങ്ങി ഇന്ന് മനുഷ്യൻ നേടിയ പുരോഗതിക്ക് നാം വളരെ വലിയ തോതിൽ കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചത്തൊടുങ്ങിയ ജന്തുജാലങ്ങളോട് കടപ്പെട്ടിരിക്കുന്നു ! ആ ജീവിവർഗ്ഗങ്ങളുടെ നാശത്തിലൂടെ നമുക്ക് എന്തെല്ലാം നന്മകളാണ് അള്ളാഹു ഒരുക്കി വെച്ചിരിക്കുന്നത് !
ഇക്കാര്യങ്ങൾ നമ്മുടെ പരിമിതമായ അറിവു കൊണ്ടുപോലും ബോധ്യപ്പെടുന്ന യുക്തി മാത്രമാണ്.
അല്ലാഹു പറഞ്ഞതെത്ര സത്യം ! .
ഭൂമിയെപ്പറ്റി അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത് മനുഷ്യന് വേണ്ടിയും മറ്റ് ജീവജാലങ്ങൾക്ക് വേണ്ടിയും ഭൂമിയെ അവൻ ഒരുക്കിവെച്ചിരിക്കുന്നു എന്നാണ്.
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ....
അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്....
(Surat:2, Verse:29)
وَٱلْأَرْضَ وَضَعَهَا لِلْأَنَامِ
ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു.
(Surat:55, Verse:10).
എത്ര കൃത്യമായ പ്രസ്താവനയാണിത് ! എത്ര പെർഫെക്റ്റ് ആയാണ് അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ടുളളത് ! ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അത്തരത്തിൽ ദൈവിക ദൃഷ്ടാന്തങ്ങളെ പറ്റി ചിന്തിക്കുകയും അത്ഭുതം കൂറുകയും ചെയ്യുന്ന സത്യവിശ്വാസികളെ പറ്റി അള്ളാഹു പറഞ്ഞത് ഇങ്ങനെയാണ്.
إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍۢ لِّأُو۟لِى ٱلْأَلْبَٰبِ
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًۭا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
(Surat:3, Verse: 190-191).
Jauzal CP.
Post a Comment