ഗുഹ്യരോമം വളർന്നിട്ടുണ്ടോ എന്ന് നോക്കി കൊന്നത്രേ !

വിമർശിക്കപ്പെടുന്ന ഹദീസുകൾ ഉന്നയിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് unmasking atheism ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ടിരുന്നു. അവിടെ വന്ന ഒരു ചോദ്യവും അതിന്റെ ഉത്തരവും ആണ്.


📌ചോദ്യം : "സാഹചര്യവും സന്ദർഭവും ഏതും ആയിക്കോട്ടെ...
ഗുഹ്യ രോമം വളർന്നോ ഇല്ലയോ എന്ന് നോക്കി കൊന്ന് ഒടുക്കിയ ഈ പ്രവർത്തി എത്ര നീചമാണ് 🙏
ഗുഹ്യ രോമം ഏത് പ്രായത്തിൽ ആണ് വളരുക എന്ന് കൂടെ ആലോചിക്കണം..
പറയൂ എന്താണ് ഇതിലെ മാനവികത ? "




♦️ഉത്തരം: ചോദ്യകർത്താവ് സ്ക്രീൻഷോട്ട് ആയി കൊടുത്ത ചോദ്യത്തിലെ ഹദീസിന്റെ ആശയം ഇങ്ങനെയാണ്.
" അതിയ്യ അൽ ഖുറദിയ്യ പറഞ്ഞു: ഖുറൈദ ദിവസം ഞങ്ങളെ പ്രവാചകന് മുന്നിൽ ഹാജരാക്കി. ഗുഹ്യരോമം വളർന്നവരെ കൊന്നുകളഞ്ഞു അല്ലാത്തവരെ കൊല്ലാതെ വിട്ടു. എനിക്ക് ഗുഹ്യരോമം വളർന്നിട്ടുണ്ടായിരുന്നില്ല അതിനാൽ എന്നെ വെറുതെ വിട്ടു. " (സുനനു ഇബ്നുമാജ 2541. സ്വഹീഹ്).


സന്ദർഭവും സാഹചര്യവും ഒന്നും വ്യക്തമാക്കാതെ എങ്ങനെയാണ് ഉത്തരം പറയുക ! അത്തരമൊരു ചോദ്യത്തിൽ എന്ത് യുക്തിയാണുള്ളത് ! ഉദാഹരണമായി ഒരാൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നു എന്ന് കരുതുക " സന്ദർഭവും സാഹചര്യവും ഏതു ആയിക്കോട്ടെ ... അജ്മൽ കസബ് എന്ന പ്രായപൂർത്തി പോലുമാകാത്ത ഒരു പാകിസ്താനി മുസ്ലിം ചെറുപ്പക്കാരനെ ഇന്ത്യാ ഗവൺമെൻറ് ക്രൂരമായി തൂക്കിക്കൊന്നു! പറയൂ എന്താണ് ഇതിലെ മാനവികത ? "


അജ്മൽ കസബ് എന്നയാൾ ഇന്ത്യയിൽ ഭീകരാക്രമണം നടത്തി നിരവധി ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട്. അതിനുള്ള ശിക്ഷാനടപടി ആയിട്ട് ആണ് ഇന്ത്യൻ കോടതി അയാളെ വധശിക്ഷ വിധിച്ചത്. പ്രായപൂർത്തി ആയിട്ടില്ല എന്ന് അയാൾ അവകാശപ്പെട്ടെങ്കിലും എല്ലിന്റെ വളർച്ച നിർണയിക്കുന്ന എക്സ്-റേ ഫോറൻസിക് പരിശോധനയിലൂടെ കോടതി ആ അവകാശവാദം തള്ളിക്കളയുകയായിരുന്നു ചെയ്തത് എന്നിങ്ങനെ സന്ദർഭവും സാഹചര്യവും ഒന്നും വ്യക്തമാക്കാതെ മറുപടി പറയാൻ കഴിയില്ലല്ലോ!.


അതുകൊണ്ട് താങ്കളുടെ ചോദ്യത്തിന് സന്ദർഭവും സാഹചര്യവും വ്യക്തമാക്കാതെ മറുപടി തരാൻ കഴിയില്ല; അത് പറഞ്ഞേ തീരൂ, എന്ന് ആദ്യം ഉണർത്തുന്നു. സാഹചര്യം അറിഞ്ഞുകഴിഞ്ഞാൽ നിങ്ങളുടെ ചോദ്യത്തിൽ പറഞ്ഞ സംഭവത്തിൽ യാതൊരു അനീതിയും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാവും.


മക്കക്കാരുടെ പീഡനം സഹിക്കവയ്യാതെ മുഹമ്മദ് നബിയും മുസ്ലിങ്ങളും മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്തു. മദീനയിൽ  ഔസ്-ഖസ്റജ് എന്നീ പ്രബല അറബി ഗോത്രങ്ങൾ മുസ്ലീങ്ങൾ ആയി മാറിയിരുന്നു. മറ്റ് അറബ് ഗോത്രക്കാരും ജൂതരും മദീനയിൽ ഉണ്ടായിരുന്നു. ജൂതന്മാർ പ്രധാനമായും മൂന്ന് ഗോത്രക്കാരായിരുന്നു. ബനൂഖുറൈള, ബനു ഖൈനുകാ,  ബനൂ നദീർ എന്നിവർ. 


മുഹമ്മദ് നബി മദീനയിലെത്തിയ ശേഷം മദീനയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഗോത്രങ്ങളെയും ഒരുമിച്ചുകൂട്ടി മദീനയിൽ ഒരു രാജ്യം സ്ഥാപിച്ചു. രാജ്യത്തിന് ഒരു ഭരണഘടന ഉണ്ടാക്കി. മദീന ഭരണഘടന, മദീന കരാർ , മദീന ചാർട്ടർ എന്നൊക്കെ ഇതറിയപ്പെടുന്നു. ഈ ഭരണഘടന മദീനയിലെ മുസ്‌ലിംകളും ജൂതന്മാരും മുശ്‌രിക്കുകളും എല്ലാവരും അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുമെന്ന് എന്ന് ഉറപ്പുനൽകി. 47 ഖണ്ഡികകൾ ഉള്ള വളരെ വിശദമായ ഒരു ഭരണഘടന. ഇതിൻറെ പൂർണ്ണരൂപം മദീന ഭരണഘടന എന്ന് വിക്കിപീഡിയയിൽ പരിശോധിച്ചാൽ കാണാവുന്നതാണ്. ലിങ്ക് താഴെ കൊടുക്കുന്നു. Constitution of Medina എന്ന പേരിൽ വിക്കിപീഡിയയിൽ ഇംഗ്ലീഷ് ഭാഷയിലുമുണ്ട്. ആർക്കും പരിശോധിക്കാവുന്നതാണ്.

https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A6%E0%B5%80%E0%B4%A8%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%98%E0%B4%9F%E0%B4%A8


ഭരണഘടനയുടെ ചുരുക്കമിതാണ്. ഓരോ വിഭാഗത്തിനും അവരുടെ വിശ്വാസങ്ങൾ അനുസരിച്ച് പൂർണ സ്വാതന്ത്ര്യത്തോടെ മദീനയിൽ ജീവിക്കാം. മദീനയിലെ ആരും പരസ്പരം യുദ്ധം ചെയ്യരുത്. ശത്രുക്കൾ മദീനയെ ആക്രമിക്കാൻ വന്നാൽ ശത്രുവിനെ സഹായിക്കരുത്. കരാർലംഘനം ഉണ്ടാവരുത്.



നമുക്ക് വേണമെങ്കിൽ ഇതിനെ 1947 ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഉള്ള സാഹചര്യങ്ങളുമായി വിലയിരുത്താം. നിരവധി നാട്ടുരാജ്യങ്ങൾ മാത്രമായിരുന്നല്ലോ ഇന്ത്യയിൽ ഉണ്ടായിരുന്നത്. അത്തരം നാട്ടുരാജ്യങ്ങൾ എല്ലാം ചേർന്ന ഒരു രാജ്യം രൂപീകരിക്കുന്നു ഭരണഘടന ഉണ്ടാക്കുന്നു. ജാതിമത ഭാഷാ ഭേദമന്യേ എല്ലാ പൗരന്മാരും ഭരണഘടന അനുസരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ശത്രുരാജ്യങ്ങൾ ഇന്ത്യ ആക്രമിക്കുമ്പോൾ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങൾ പരസ്പരം യുദ്ധം ചെയ്യാൻ പാടില്ല. എല്ലാവർക്കും അവരുടെ മതവിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.


അങ്ങനെയിരിക്കെ മക്കയിലെ മുശ്‌രിക്കുകളും മദീനയിലെ മുസ്‌ലിംകളുമായി രണ്ടു യുദ്ധങ്ങൾ നടന്നു. ഹിജ്റ രണ്ടാം വർഷം നടന്ന ബദർ യുദ്ധത്തിൽ മുസ്ലിംകൾ വിജയിച്ചു. ഹിജ്റ മൂന്നാം വർഷം നടന്ന ഉഹ്ദ് യുദ്ധത്തിൽ മുസ്ലീങ്ങൾക്ക് പരാജയം നേരിട്ടു. ഇതിനിടയിൽ കരാർലംഘനം നടത്തിയ ബനൂ ഖൈനുഖാ ഗോത്രക്കാരെ ഹിജ്റ രണ്ടാം വർഷവും കരാർ ലംഘനങ്ങൾ നടത്തുകയും മുഹമ്മദ് നബിയെ ചതിച്ചു കൊല്ലാൻ നോക്കുകയും ചെയ്ത ബനൂ നദീർ ഗോത്രക്കാരെ ഹിജ്റ മൂന്നാം വർഷവും മദീനയിൽ നിന്ന് പുറത്താക്കിയ സംഭവവും ഉണ്ടായി. ഈ രണ്ടു ജൂത ഗോത്രങ്ങളെയും വധിക്കുക ഉണ്ടായിട്ടില്ല. സ്വത്തും സമ്പാദ്യങ്ങളും എല്ലാം എടുത്തു കൊണ്ട് നാടുവിട്ടു പോവാൻ സമ്മതിക്കുക മാത്രമാണ് ഉണ്ടായത്. ഈ രണ്ടു ഗോത്രക്കാരുടെയും കരാർലംഘനം ഉണ്ടായപ്പോൾ , അവശേഷിക്കുന്ന ബനു ഖുറൈദ ഗോത്രക്കാരും ആയി നേരത്തെ ഉണ്ടാക്കിയ കരാർ പോലെ മറ്റൊരു കരാർ കൂടി മുസ്ലിംകൾ ഉണ്ടാക്കി. കരാർ ലംഘിക്കരുത് എന്ന ഉറപ്പും വാങ്ങി.


മദീനയിൽ നിന്ന് പുറത്താക്കപ്പെട്ട
ബനൂ ഖൈനുഖാ ഗോത്രം മദീനയുടെ പ്രാന്തപ്രദേശമായ വാദിൽ ഖുറായിലും
ബനൂ നദീർ ഗോത്രം ഖൈബറിലും താമസമാക്കി. ബനൂ നദീർ ഗോത്രം മദീനയിലെ മുസ്ലീങ്ങളെ നശിപ്പിക്കാൻ കുടില ശ്രമങ്ങളാരംഭിച്ചു. ഇവരുടെ ഗോത്ര നേതാക്കന്മാർ മക്കയിൽ ചെല്ലുകയും മക്കയിലെ ഖുറൈശികളെയും ചുറ്റുമുള്ള മറ്റനേകം ഗോത്രങ്ങളെയും സമീപിക്കുകയും എല്ലാവരും ചേർന്ന് കൊണ്ട് ഒത്തൊരുമിച്ച് വലിയ സഖ്യ സൈന്യം ഉണ്ടാക്കി മദീനയിലെ മുസ്ലിംകളെ ഒറ്റയടിക്ക് ഒരുവമ്പൻ സൈനിക നീക്കത്തിലൂടെ നിശേഷം വംശഹത്യ ചെയ്യാനുമുള്ള പദ്ധതിയും ഉണ്ടാക്കി.


അഹ്സാബ് അഥവാ സഖ്യകക്ഷികൾ (confederates) എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. മക്കയിലെ ഖുറൈശികൾക്കു പുറമെ നജ്ദിലെയും മറ്റു ഇടങ്ങളിലേയും ബനു ഗത്ഫാൻ, ബനീ അസ്സാദ്, ബനു സുലൈം , ബനു മുർറ, ബനു ശൂജ തുടങ്ങി ധാരാളം ഗോത്ര വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടി. പതിനായിരത്തിലധികം ആളുകളുള്ള  ഈ വമ്പൻ സഖ്യ സൈന്യം 3000 ആളുകൾ മാത്രമുള്ള മദീനയിലെ മുസ്ലീങ്ങളെ നിശേഷം ഉന്മൂലനം ചെയ്യാൻ തീർച്ചയാക്കി.


ബനൂ നദീർ ഗോത്രത്തലവൻ ഹുയയ്യ് അടുത്തതായി മദീനയിലെ ബനു ഖുറൈദ ഗോത്രക്കാരുടെ കോട്ടയിൽ എത്തി. മദീനയിലെ മുസ്ലിങ്ങളും ആയുള്ള കരാറിൽനിന്ന് പിന്മാറാനും സഖ്യ സൈന്യകക്ഷികളെ സഹായിക്കാനും ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും ഹുയയ്യിന്റെ പ്രേരണയ്ക്കു വഴങ്ങി അവർ മദീനയിലെ മുസ്ലീങ്ങളെ ചതിക്കാൻ തയ്യാറായി. സഖ്യസേന മദീനയിൽ എത്തുമ്പോൾ മുസ്ലിംകളെ മദീനയുടെ ഉള്ളിൽനിന്ന് ആക്രമിക്കുവാനും അങ്ങനെ ഒറ്റയടിക്ക് പുറത്തുനിന്നും അകത്തുനിന്നുള്ള ആക്രമണത്തിലൂടെ മുസ്ലീങ്ങളെ നശിപ്പിക്കാനും തീരുമാനിച്ചു !


യുദ്ധ നീക്കത്തെ കുറിച്ച് അറിഞ്ഞ മുസ്ലീങ്ങൾ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ ! സഖ്യ സൈന്യത്തിന് മദീനയിൽ പ്രവേശിക്കാൻ കഴിഞ്ഞാൽ മുസ്ലീങ്ങളുടെ ഉന്മൂല നാശം  മാത്രമായിരിക്കും ഫലം. മുഹമ്മദ് നബി പേർഷ്യൻ വംശജരായ
സൽമാനുൽ ഫാരിസി എന്ന സഹാബിയുടെ അഭിപ്രായ പ്രകാരം മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് സഖ്യ സൈന്യത്തെ പ്രതിരോധിക്കാൻ തീരുമാനിച്ചു. അറബികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു യുദ്ധ മുറയായിരുന്നു കിടങ്ങ് കുഴിച്ചുള്ള പ്രതിരോധം. ശത്രുക്കളുടെ ആക്രമണം ഉണ്ടാകുമ്പോൾ പരസ്പരം സഹായിക്കണമെന്ന കരാർ ലംഘിച്ചുകൊണ്ട് ജൂതന്മാർ ഉള്ളിൽനിന്നും മുസ്ലീങ്ങളെ ആക്രമിക്കാൻ ഒരുമ്പെട്ടു.


മുസ്ലീങ്ങൾ കിടങ്ങിനു സമീപം യുദ്ധമുഖത്ത് ആയിരുന്നപ്പോൾ വീടുകളിൽ ഉണ്ടായിരുന്ന മുസ്ലീങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും പിന്നിൽനിന്ന് ആക്രമിച്ചു വകവരുത്തുവാൻ ബനൂഖുറൈദ ജൂത ഗോത്രം ശ്രമിച്ചു. തക്കസമയത്ത് ഉണ്ടായ ഇടപെടലുകളിലൂടെ മുസ്ലിംകൾക്കു ഇത് തടയാൻ സാധിച്ചു. മുസ്ലിങ്ങൾ തിരിച്ചെത്തി എന്ന് വിചാരിച്ച് ജൂതന്മാർ അവരുടെ കോട്ടയിലേക്ക് മടങ്ങിപ്പോയി. സഖ്യ സൈന്യം കിടങ്ങ് മറികടന്നു വരുമ്പോൾ അവരോടൊപ്പം ചേർന്ന് മുസ്ലീങ്ങളെ വകവരുത്താൻ പദ്ധതികൾ ഉണ്ടാക്കുകയും അതിനായി ഖുറൈശികളുമായി ദൂതന്മാർ മുഖേന ചർച്ചകൾ നടത്തുകയും ചെയ്തു ! കൊടും ചതി! ഒരുതരത്തിലും മാപ്പർഹിക്കാത്ത രാജ്യദ്രോഹക്കുറ്റം!



ബനൂഖുറൈദക്കാര്‍ കരാര്‍ ലംഘിക്കുകയും തങ്ങളുടെ കോട്ട തുറന്ന് കൊടുക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് നിഷ്പ്രയാസം മദീനക്കകത്തേക്ക് കടക്കാന്‍ കഴിയും. പ്രവാചകന്‍ (സ്വ) പ്രതിനിധികളെ വിട്ട് ബനൂഖുറൈദക്കാരെ കരാറുകളെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അവര്‍ അത് പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. മദീനയിലെ മൊത്തം സമ്പത്തിന്റെ മൂന്നില്‍ ഒന്നു നല്‍കിക്കൊണ്ടുപോലും സന്ധിചെയ്യാന്‍ നബി(സ) സന്നദ്ധനായി. മുസ്ലിംകള്‍ ദയനീയമായി തോല്‍ക്കുമെന്നും അതുവഴി മദീന തങ്ങളുടേതായിത്തീരുമെന്നും കരുതിയ ബനൂഖുറൈദക്കാര്‍ ഒരു സന്ധിനിര്‍ദേശത്തിനും വഴങ്ങിയില്ല.


എന്നാൽ എന്നാൽ അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ 27 ദിവസത്തോളം കിണഞ്ഞ് പരിശ്രമിച്ചിട്ടും സഖ്യ സൈന്യത്തിന് കിടങ്ങു മുറിച്ചുകടന്ന് മദീനയുടെ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. വെറും അമ്പെയ്ത്ത് യുദ്ധം മാത്രമാണ് നടന്നത്. ശത്രുപക്ഷത്തു നിന്ന് 10 ആളുകളും മുസ്ലിം പക്ഷത്ത് നിന്ന് 4 ആളുകൾക്കും മാത്രമാണ് പരിക്കോ മരണമോ ഉണ്ടായത്. ആഞ്ഞു വീശിയ കൊടുങ്കാറ്റിലും ശീതക്കാറ്റിലും പെട്ട് സഖ്യ സൈന്യം അവസാനം ഗത്യന്തരമില്ലാതെ പിന്തിരിഞ്ഞ് പോകുകയാണുണ്ടായത്. 


ബനൂഖുറൈദക്കാരുടെ വഞ്ചന പരാജയപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂഖുറൈദക്കാരെ ശക്തമായ പാഠം പഠിപ്പിച്ചില്ലെങ്കില്‍ മുസ്ലിംകളുടെ നിലനില്‍പുതന്നെ ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ) അവരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ തങ്ങളുടെ സഖ്യഗോത്രമായ ഔസിന്റെ തലവനായ സഅദ്ബ്നുമുആദിന്റെ വിധി അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ കീഴടങ്ങി.


മദീനയിലെത്തിയ ഉടനെ ജൂതഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ തോറയിലെ നിയമം നടപ്പാക്കാനാണ് സഅദ്ബ്നു മുആദ് ആവശ്യപ്പെട്ടത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന തോറയുടെ കല്‍പനയിങ്ങനെയാണ്: “യുദ്ധ ത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കു മ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തു കൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രു ക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചു കൊള്ളുക.(ആവര്‍ത്തനം 20:10 -14).
ജൂതരുടെ സ്വന്തം വേദ ഗ്രന്ഥമായ തോറയിലെ അഥവാ ബൈബിൾ പഴയനിയമത്തിലെ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാന്‍ സഅദ് വിധിച്ചു.



പ്രായപൂർത്തിയായ പുരുഷന്മാരെ തിരിച്ചറിയുന്നതിനു വേണ്ടിയുള്ള പരിശോധനയാണ് ചോദ്യകർത്താവ് ചോദ്യത്തിൽ പറഞ്ഞ സംഭവം. പിടികൂടിയ ആളുകളിൽ ചിലരെ കുട്ടികൾ ആണോ പ്രായപൂർത്തി ആയവരാണോ എന്ന് സംശയം ഉള്ള ആളുകളെ തിരിച്ചറിയാനായി അവരുടെ ഗുഹ്യഭാഗങ്ങളിൽ രോമം വളർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്തത്. പഴയകാലത്തെ യുദ്ധ രീതികളിൽ അപ്രകാരമാണ് പ്രായപൂർത്തി നിശ്ചയിച്ചിരുന്നത്.  അല്ലാതെ അന്നത്തെ ആളുകൾക്ക് ബർത്ത് സർട്ടിഫിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ.


ബർത്ത് സർട്ടിഫിക്കറ്റ് ഒന്നുമില്ലാത്ത അജ്മൽ കസബിൻറെ പ്രായപൂർത്തി നിശ്ചയിക്കാൻ കോടതി നിർദ്ദേശപ്രകാരം ഫോറൻസിക് എക്സ്-റേ പരിശോധനകൾ നടത്തിയത് ഓർക്കുമല്ലോ. ഇത്തരത്തിലുള്ള പരിശോധനകളൊന്നും അന്ന് കാലത്ത് ഇല്ലല്ലോ. അന്ന് അവർ ഉപയോഗപ്പെടുത്തിയിരുന്നത് ഇങ്ങനെ ഉള്ള പരിശോധനകൾ മാത്രമാണ്.

ബനൂ ഖുറൈദക്കാർ ചെയ്ത ചതിയുടെ ഗൗരവം മനസ്സിലാക്കാൻ ആയി ഒരുദാഹരണം പറയാം. ചൈന, പാകിസ്ഥാൻ, നേപ്പാൾ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ എല്ലാവരും കൂടി ഒരു വലിയ സഖ്യ സൈന്യം ഉണ്ടാക്കി ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങി എന്ന് കരുതുക. യുദ്ധ സന്ദർഭത്തിൽ ഇന്ത്യയിൽ ഉള്ള ഒരു വിഭാഗം ആളുകൾ ശത്രു രാജ്യങ്ങളുമായി ഗൂഢാലോചന നടത്തുകയും ഇന്ത്യക്കുള്ളിൽ നിന്നുകൊണ്ട് ഇന്ത്യക്കാർക്കെതിരെ യുദ്ധം ചെയ്യുകയും ശത്രുവിനെ സഹായിക്കുകയും ചെയ്യുന്നു എന്നും കരുതുക. എത്ര കടുത്ത രാജ്യദ്രോഹ കുറ്റമാണത് ! അത്തരം ചതിയന്മാർ വധശിക്ഷയിൽ കുറഞ്ഞ യാതൊന്നും അർഹിക്കുന്നില്ല.


ഇനി ബനൂ ഖുറൈള ഗോത്രത്തിലെ പ്രായപൂർത്തിയായ പുരുഷന്മാരെ വധിച്ച സംഭവത്തിൽ കൃത്യമായി മനസ്സിലാക്കേണ്ട കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.


1. ഒരു തരത്തിലും മാപ്പർഹിക്കാത്ത രാജ്യദ്രോഹക്കുറ്റം ചെയ്തത് കൊണ്ടാണ് ഇവർക്ക് വധശിക്ഷ ലഭിച്ചത്.

2.വധ ശിക്ഷ വിധിച്ചത് ജൂതന്മാർ തന്നെ നിശ്ചയിച്ച ജഡ്ജിയായ സഅദ് ബ്നു മുആദ് എന്ന ഔസ് ഗോത്ര തലവൻ ആണ് അല്ലാതെ മുഹമ്മദ് നബി അല്ല. ഔസ് ഗോത്രവും ബനൂഖുറൈള ഗോത്രവും വളരെ കാലങ്ങൾ ആയുള്ള സഖ്യകക്ഷികൾ ആയിരുന്നു.

3. മരണ ശിക്ഷ വിധിച്ചത് ഇരുകൂട്ടരും മുമ്പ് നിശ്ചയിച്ച ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജൂതന്മാരുടെ വേദഗ്രന്ഥമായ തൗറാത്ത് അഥവാ ബൈബിൾ പഴയ നിയമത്തിലെ നിയമമനുസരിച്ചാണ്. അല്ലാതെ ഖുർആൻ നിയമമോ മുഹമ്മദ് നബിയുടെ നിയമമോ അനുസരിച്ചല്ല. അഥവാ ഈ വധശിക്ഷയിൽ മുഹമ്മദ് നബിയെക്കാൾ പങ്ക് ഉള്ളത് ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ദൈവമായ കർത്താവ് യഹോവയ്ക്ക് ആണ് . യേശു തന്നെയാണ് യഹോവ, യഹോവ തന്നെയാണ് യേശു എന്ന് വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികൾ . ഈ കൊലയിൽ മുഹമ്മദ് നബിയെക്കാൾ പങ്കു യേശുവിനുണ്ട് എന്നും പറയേണ്ടിവരും ! കാരണം, യഹോവയുടെ നിയമമാണ് നടപ്പിലാക്കിയത്.


സന്ദർഭവും സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയാൽ ബനൂഖുറൈള സംഭവത്തിൽ യാതൊരു അന്യായവും നടന്നിട്ടില്ല എന്ന് വ്യക്തമാകും. സ്ത്രീകളെയും കുട്ടികളെയും വധിച്ചിട്ടില്ല. യുദ്ധം ചെയ്യാൻ പ്രാപ്തരായ പുരുഷന്മാരായ പോരാളികളെ മാത്രമാണ് വധിച്ചത്. പ്രായപൂർത്തി ആയിട്ടുണ്ടോ എന്ന് തീരുമാനിക്കാൻ അന്നത്തെ കാലത്ത് ലഭ്യമായ പരിശോധനാ രീതി അവലംബിക്കുക മാത്രമാണ് ചെയ്തത്. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലത്ത് പുരുഷന്മാരുടെ പ്രായപൂർത്തി നിശ്ചയിക്കാൻ ഇതല്ലാത മറ്റ് പരിശോധനാരീതികൾ വല്ലതും വിമർശകരുടെ കയ്യിൽ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാവുന്നതാണ്. അവർക്ക് എക്സറേ എടുത്തു  നോക്കി ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം തേടി കൂടായിരുന്നോ എന്നൊന്നും പറയില്ല എന്ന് കരുതുന്നു 😎.




 















1 Comments

Post a Comment

Previous Post Next Post