ഒരുപാട് ചരിത്രസംഭവങ്ങൾ വിശുദ്ധ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്. ചരിത്രത്തിൽനിന്ന് ഗുണ പാഠങ്ങൾ ഉൾക്കൊള്ളുന്നവരാണല്ലോ ബുദ്ധിമാന്മാർ. ചരിത്രത്തിലെ അബദ്ധങ്ങൾ ആവർത്തിക്കുന്നത് ബുദ്ധിശൂന്യത ആണെന്ന് പറയേണ്ടതില്ലല്ലോ. മുൻകാലങ്ങളിൽ നിശേഷം നശിപ്പിക്കപ്പെട്ട ഒരുപാട് ജനസമൂഹങ്ങളെ പറ്റി വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവരുടെ തെറ്റുകൾ തിരിച്ചറിയുവാനും ആവർത്തിക്കാതിരിക്കാനുമുള്ള ഗുണപാഠമാണ് ഇത്തരം ചരിത്രങ്ങൾ.
ഹിജ്ർ എന്ന പ്രദേശത്താണ് സമൂദ് ഗോത്രം ജീവിച്ചിരുന്നത്. ഇന്നത്തെ സൗദി അറേബ്യയിലെ മദായിൻ സ്വാലിഹ് എന്ന പ്രദേശം. ഇവർ വലിയ കായിക ശേഷി ഉള്ളവർ ആയിരുന്നു. മല പോലെയുള്ള കൂറ്റൻ പാറകൾ തുരന്ന് അതിനകത്ത് ആയിരുന്നു അവർ വീടുകൾ ഉണ്ടാക്കി താമസിച്ചിരുന്നത്. സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് നബി (അ). വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു
"ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും, എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും ( പ്രാര്‍ത്ഥനക്ക് ) ഉത്തരം നല്‍കുന്നവനുമാകുന്നു.
അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന് ( രക്ഷിച്ചുകൊണ്ട് ) എന്നെ സഹായിക്കാനാരുണ്ട്? അപ്പോള്‍ ( കാര്യം ഇങ്ങനെയാണെങ്കില്‍ ) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ.
എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ദോഷവും വരുത്തിവെക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.
എന്നിട്ട് അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മൂന്ന് ദിവസം നിങ്ങളുടെ വീടുകളില്‍ സൌഖ്യമനുഭവിച്ചു കൊള്ളുക. ( അതോടെ ശിക്ഷ വന്നെത്തും. ) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്.
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും ( അവരെ നാം മോചിപ്പിച്ചു. ) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും.
അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു.
അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ ( അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു. ) ശ്രദ്ധിക്കുക: തീര്‍ച്ചയായും ഥമൂദ് ജനത തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു.ശ്രദ്ധിക്കുക: ഥമൂദ് ജനതയ്ക്ക് നാശം!
(11:61-68)
"തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍ ദൈവദൂതന്‍മാരെ നിഷേധിച്ച് കളയുകയുണ്ടായി.
അവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ച് കളയുകയായിരുന്നു.
അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് ( പാറകള്‍ ) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.
അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.
അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല. " (15:80-84)
"ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും ( നാം അയച്ചു. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ ( നടന്നു ) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.
അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് ( അതായത് ) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്.
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ( ശിക്ഷ ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു.
അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല"
(7:73-79)
അതി ശക്തരായിരുന്ന ഇവർ കൂറ്റൻ പാറകൾ തുരന്ന് ഉണ്ടാക്കിയ വീടുകളും ശവ കൂടാരങ്ങളും ഒക്കെ ഇന്നും സൗദി അറേബ്യയിലെ ഹിജ്ർ എന്ന മദായിൻ സാലിഹിൽ കാണാവുന്നതാണ്. 2008 ൽ യൂനെസ്കോ ഇത് world heritage site ആയി പ്രഖ്യാപിച്ചു. മുൻ കാലത്ത് ജീവിച്ചിരുന്ന ധിക്കാരികളുടെയും ദൈവനിഷേധികളുടെയും ഈ ലോകത്തിലെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തി കൊണ്ട് ഇന്നും ഇവ നിലകൊള്ളുന്നു. സദുപദേശികളും ഗുണകാംക്ഷികളും ആയ പ്രവാചകന്മാരെ അക്രമികളായ ജനവിഭാഗം എങ്ങനെയായിരുന്നു പരിഹസിച്ചിരുന്നത് എന്നും മതപ്രബോധനത്തിന്റെ പേരിൽ എത്രമാത്രം ത്യാഗങ്ങൾ ആയിരുന്നു പ്രവാചകൻമാർ സഹിച്ചിരുന്നത് എന്നും ഓർക്കുവാനും ധിക്കാരികൾക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കുന്ന മോശമായ പര്യവസാനത്തെക്കുറിച്ച് ചിന്തിക്കുവാനും സമൂദ്ഗോത്രത്തിന്റെ ചരിത്രത്തിൽ ബുദ്ധിയുള്ളവർക്ക് ഗുണപാഠങ്ങൾ ഉണ്ട് .
Post a Comment