"സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല" മുഹമ്മദ് നബി, എന്ന ഒരു പോസ്റ്ററും, ഹദീസുമായി ബന്ധപ്പെട്ട് ധാരാളം വിമർശനങ്ങളും ട്രോളുകളും ഒക്കെ സോഷ്യൽ മീഡിയയിൽ കണ്ടത് കൊണ്ടാണ് ഈ കുറിപ്പ്.
പ്രസ്തുത ഹദീസിൻ്റെ പൂർണ രൂപം ഇതാണ്.
عَنْ أَبِي بَكْرَةَ رضي الله عنه قَالَ :
( لَقَدْ نَفَعَنِي اللَّهُ بِكَلِمَةٍ سَمِعْتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيَّامَ الْجَمَلِ بَعْدَ مَا كِدْتُ أَنْ أَلْحَقَ بِأَصْحَابِ الْجَمَلِ فَأُقَاتِلَ مَعَهُمْ . قَالَ : لَمَّا بَلَغَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَهْلَ فَارِسَ قَدْ مَلَّكُوا عَلَيْهِمْ بِنْتَ كِسْرَى قَالَ : لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً .
رواه البخاري (4425)،
അബുബക്റത് (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ജമൽ യുദ്ധത്തിൽ ഒട്ടകത്തിൻ്റെ സംഘക്കാരുടെ കൂടെ ചേർന്ന് യുദ്ധം ചെയ്യാൻ ഞാനാഗ്രഹിച്ചപ്പോൾ പ്രവാചകനിൽ നിന്ന് കേട്ട ഒരു വാചകം എനിക്ക് ഏറെ ഉപകാരപ്പെട്ടു. പേർഷ്യക്കാർ കിസ്റയുടെ മകളെ അധികാരമേൽപിച്ച വിവരം പ്രവാചകന് ലഭിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: സ്ത്രീയെ തങ്ങളുടെ സർവ്വാധികാരം ഏൽപിച്ച ഒരു സമൂഹവും വിജയിക്കുകയില്ല." (സഹീഹ് ബുഖാരി 4425).
ആദ്യമായി പറയാനുള്ളത്, ഹദീസ് സ്വീകാര്യമായതാണ്. സംശയലേശമന്യേ പ്രവാചക വചനമാണെന്ന് ഉറപ്പുള്ളതുമാണ്, സ്വഹീഹാണ്. പലരും അറിവില്ലായ്മ കൊണ്ടോ, പുരോഗമനവാദികൾ ആണെന്ന് കാണിക്കാൻ വേണ്ടിയോ ഹദീസ് നിഷേധിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രവാചക വചനങ്ങൾ എന്നത് വെറുംവാക്കല്ല, അല്ലാഹുവിൽ നിന്നുള്ള വഹ്യ് അഥവാ ദിവ്യവെളിപാട് ആണെന്ന കാര്യം അടിസ്ഥാനപരമായി മനസിലാക്കണം. വിശുദ്ധ ഖുർആൻ പറയുന്നു.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ
അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
(Surat:53, Verse: 3 - 4).
മുഹമ്മദ് നബി (സ) പറഞ്ഞു എന്ന് ഉറപ്പുള്ള കാര്യം അഥവാ സ്വഹീഹായ ഹദീസ് നിഷേധിക്കുമ്പോൾ അല്ലാഹുവിന്റെ വഹ്യ് ആണ് നിഷേധിക്കുന്നതെന്നും അത് കുഫ്ർ അഥവാ അവിശ്വാസം ആണെന്നും ഗൗരവത്തോടെ മനസിലാക്കുക. സ്വഹീഹ് ആയ ഒരു ഹദീസ് നമ്മുടെ കേവല യുക്തിക്ക് ഉൾക്കൊള്ളുന്നുണ്ടോ ഇല്ലയോ എന്നതല്ല മാനദണ്ഡം. ഹദീസ് സ്വഹീഹാണെങ്കിൽ അത് ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നവൻ മാത്രമാണ് മുസ്ലിം.
وَمَا كَانَ لِمُؤْمِنٍۢ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًۭا مُّبِينًۭا
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.
(Surat:33, Verse:36)
ആരുടെയെങ്കിലും യുക്തിക്ക് അംഗീകരിക്കാൻ പ്രയാസമുള്ള സ്വഹീഹായ ഹദീസുകൾ കണ്ടാൽ സ്വന്തം യുക്തിക്ക് എന്തോ പ്രശ്നമുണ്ടെന്ന് മനസിലാക്കുക, അല്ലാതെ ഹദീസിനല്ല പ്രശ്നം.
ഇനി വിഷയത്തിലേക്ക് വരാം.
"വിജയിച്ചിരിക്കുന്നു ", "വിജയിക്കുകയില്ല" എന്നൊക്കെ ഖുർആനിലും ഹദീസിലും പറയുമ്പോൾ അതിൻറെ ഉദ്ദേശ്യം കേവലം ഭൗതികമായ വിജയം മാത്രമല്ല; ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ നേടുന്ന ആത്യന്തിക വിജയമാണത് കൊണ്ടുദ്ദേശ്യം.
അല്ലാഹുവിൻറെ പേരിൽ കളവു പറയുന്നവർ വിജയിക്കുകയില്ല എന്ന് ഖുർആനിൽ കാണാം. (നഹ് ല് :116.) അതിനർത്ഥം അല്ലാഹുവിൻറെ പേരിലും മതത്തിൻറെ പേരിലും കളവുകൾ തട്ടിവിടുന്ന മാഷ് TTC പരീക്ഷ എഴുതിയാൽ പാസാവുകയില്ല എന്നല്ലല്ലോ.
"സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നു" (23:1) എന്നു ഖുർആനിൽ കാണാം .അതിനർത്ഥം അവർ ഏതു പരീക്ഷ എഴുതിയാലും എന്തു ബിസിനസ് ചെയ്താലും വിജയിക്കും എന്നുമല്ല.
ഇവിടെ ഹദീസിൽ പരാമർശിച്ച പരമാധികാരം എന്നത് രാജാധികാരം, സൈന്യാധിപത്യം തുടങ്ങിയവയിൽ സമ്പൂർണ്ണ അധികാരത്തെ കുറിക്കുന്നതാണ് അല്ലാതെ ആധുനിക ജനാധിപത്യത്തിൽ പ്രസിഡണ്ട് , പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിങ്ങനെ ഉള്ളതല്ല: ജനാധിപത്യ ഭരണകൂടങ്ങളിൽ ഭരണം നടത്തുന്നത് ജനപ്രതിനിധി സഭയാണ്. ഭരണ സഭയിലെ പ്രധാനപ്പെട്ട ആൾ മാത്രമാണ് മന്ത്രി. അവിടെ മന്ത്രിമാർ എന്നത് രാജാക്കന്മാരെ പോലെ പരമാധികാരികൾ അല്ല. തീരുമാനങ്ങൾ എല്ലാം ഭരണ സഭയിൽ വോട്ടിനിട്ടാണ് തീരുമാനിക്കപ്പെടുക. അതു കൊണ്ട് തന്നെ ഹദീസിൽ പറഞ്ഞ പരമാധികാരം കയ്യാളുന്ന അവസ്ഥ ഇവിടെ വരുന്നുമില്ല.
ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഭരണാധികാരി (ഖലീഫ, അമീർ), ആരാധനകൾക്ക് നേതൃത്വം കൊടുക്കേണ്ടത് (ഇമാം). ഖുത്തുബ നിർവഹിക്കേണ്ടത് (ഖതീബ് ). വിധി നടപ്പിൽ വരുത്തേണ്ടത് (ഖാളി). ഇതൊന്നും സ്ത്രീക്ക് മതപരമായി പുരുഷന്മാരെപ്പോലെ അനുവദിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇതെല്ലാം സ്വയം എറ്റെടുത്ത് ഒരു പെണ്ണ് രംഗത്തു വന്നാൽ അവൾ പരലോകത്ത് വിജയിക്കാനും പോകുന്നില്ല. അത്തരത്തിൽ ഒരു സമൂഹം ഈ ലോകത്തും പരലോകത്തും വിജയിക്കുകയുമില്ല. ഹദീസിന്റെ ഉദ്ദേശ്യങ്ങൾ ഇതൊക്കെയാണ്.
ഇസ്ലാം സ്ത്രീപക്ഷവും പുരുഷപക്ഷവും അല്ല. ഇസ്ലാം, ഇസ്ലാം മാത്രമാണ്. സ്ത്രീപുരുഷസമത്വം ഇസ്ലാം വിഭാവനം ചെയ്യുന്നില്ല.
എന്നാൽ തുല്യനീതി സ്ത്രീക്കും പുരുഷനും ഉറപ്പുവരുത്തുന്നു. അന്ധൻ ആനയെ കാണുന്നതുപോലെ ഇസ്ലാമിനെ സമീപിക്കുന്നവർക്ക് ഇസ്ലാമിനെ പലതും ആയിട്ടും തോന്നും. നിങ്ങളുടെ യുക്തിക്കനുസരിച്ച് ഇസ്ലാമിനെ പുരുഷപക്ഷമോ സ്ത്രീപക്ഷമോ സ്ത്രീവിരോധിയോ ഒക്കെയായി ചിത്രീകരിക്കുന്നത് ആനയെ , കുഴൽ പോലെയുള്ള തുമ്പിക്കൈ മാത്രമായും , ആനക്കൊമ്പ് മാത്രമായും, മുറം പോലുള്ള ചെവി മാത്രമായും , തൂണു പോലുള്ള കാലുകൾ മാത്രമായും, ചൂല് പോലുള്ള വാലു മാത്രമായും മനസ്സിലാക്കിയ അന്ധന്മാരെ പോലെ ആണ്. ആന ഇതൊന്നുമല്ല; ആന ആനയാണ്.
ഇസ്ലാം, ഇസ്ലാം മാത്രമാണ്. ഇസ്ലാമിന് , ഇസ്ലാമിന്റേതായ നിയമങ്ങളുണ്ട്.
Post a Comment