♦️അബൂമസ്ഊദ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലെങ്കിൽ തന്റെ നാവു കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്". (മുസ്‌ലിം)
📍ഭരണ സ്ഥാനത്തുള്ള അധികാരമുള്ളവർ നിയമ നടപടികളിലൂടെയും ശിക്ഷാ നടപടികളിലൂടെയും തിൻമകൾ തടയേണ്ടതാണ്. അത് നാടിൻറെ ഭരണാധികാരികൾ ആയാലും, സ്ഥാപനത്തിൻറെ ഭരണാധികാരികൾ ആയാലും വീടിൻറെ ഭരണാധികാരികളായാലും അധികാരത്തിലൂടെയും വേണ്ടിവന്നാൽ ബലപ്രയോഗത്തിലൂടെയും തിൻമകൾ തടയേണ്ടവരാണ്. ഇനി അത്തരം അധികാരങ്ങൾ ഇല്ലാത്ത ആളുകൾ അധികാരം കയ്യിൽ എടുക്കാൻ പാടുള്ളതല്ല. അവർ നാവു കൊണ്ടാണ് തിന്മകൾ തടയേണ്ടത്. പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയുമൊക്കെ തിന്മകൾക്കെതിരെ നില കൊള്ളൽ മുസ്ലിമിൻറെ ബാധ്യതയാണ്. ഇനി ഇതിനൊന്നും സാധിക്കാത്ത ഒരാളാണെങ്കിൽ അവൻ മനസ്സുകൊണ്ട് തിന്മയെ വെറുക്കുകയെങ്കിലും ചെയ്യൽ നിർബന്ധമാണ്. ഈമാന്റെ ഏറ്റവും താഴ്ന്ന പടിയാണ് തിൻമയെ മനസ്സുകൊണ്ടെങ്കിലും വെറുക്കുക എന്നത്. ഇസ്ലാം തിന്മയായി പഠിപ്പിച്ച ഒരു കാര്യത്തെ വെറുക്കുന്നു കൂടി ഇല്ല എങ്കിൽ അവനിൽ ഈമാൻ അല്പംപോലും ശേഷിക്കുന്നില്ല എന്ന് തിരിച്ചറിയുക. ഇത്തരത്തിൽ തിന്മകളോട് വെറുപ്പു കൂടി ഇല്ലാത്ത, ഈമാൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ !
♦️ഇബ്‌നു മസ്ഊദ് (റ) വിൽ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: "എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയിൽ ആത്മ മിത്രങ്ങളും സ്വന്തം ചര്യ പിൻപറ്റുന്നവരും ഉണ്ടാകാതിരുന്നിട്ടില്ല. അവർക്ക് ശേഷം പ്രവർത്തിക്കാത്തത് പറയുകയും, കൽപിക്കാത്തത് പ്രവർത്തിക്കുകയും ചെയ്യുന്ന പിൻഗാമികൾ ക്രമേണ അവരെ പ്രതിനിധീകരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിർത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷ, അതിനപ്പുറം ഒരു കടുകിട ഈമാൻ അവശേഷിക്കുന്നില്ല. " (മുസ്‌ലിം)
📍തിൻമകളെ നോർമ്മലൈസ് ചെയ്യുന്ന, അതിനെ ഗൗരവമായി പരിഗണിക്കാത്ത, അതിലൊന്നും വലിയ പ്രശ്നമൊന്നുമില്ല എന്ന് കരുതുന്ന ആളുകൾ ഇസ്ലാം തിന്മയായി പഠിപ്പിച്ച ഒരു കാര്യം മനസ്സുകൊണ്ടെങ്കിലും വെറുക്കാത്തവനിൽ ഈമാൻ കടുകിട പോലും അവശേഷിക്കുന്നില്ല എന്ന പ്രവാചകവചനം മറക്കാതിരിക്കുക. മുസ്ലിമായ ഒരു മനുഷ്യൻ പൈശാചിക പ്രേരണ കൾക്ക് വിധേയമായി ഒരു തിന്മ ചെയ്യുമ്പോൾ അവന് ആ തിന്മ ചെയ്ത പാപം മാത്രമാണ് ഉണ്ടാവുക. എന്നാൽ അവൻ തിന്മയെ, തിന്മ അല്ലാതായി കാണുകയും മനസ്സുകൊണ്ട് പോലും വെറുക്കാതിരിക്കുകയും ചെയ്താൽ അവൻറെ ഈമാൻ നശിച്ചു പോകുന്നതാണ്.
♦️ ഉബാദത്ത് ബിൻസാമിത്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: "എളുപ്പമാണെങ്കിലും, ഞെരുക്കമാണെങ്കിലും, സന്തോഷമാണെങ്കിലും, പ്രയാസമാണെങ്കിലും അർഹമായവ തടയുകയും അനർഹർക്ക് അത് നൽകുകയും ചെയ്താലും ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന അച്ചടക്കത്തിനുള്ള അനുസരണ പ്രതിജ്ഞ ഞങ്ങൾ നബി(സ)യോട് ചെയ്തിരുന്നു. അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവുളള സത്യനിഷേധം പ്രകടമായാലല്ലാതെ ഉത്തരവാദിത്വപ്പെട്ടവരോട് എതിര് പ്രവർത്തിക്കാൻ പാടില്ലെന്നും, ഏത് ഘട്ടങ്ങളിലും സത്യം മാത്രം പറയണമെന്നും, അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകനേയും ഭയപ്പെടരുതെന്നും ഞങ്ങൾ ചെയ്ത കരാറിലുണ്ടായിരുന്നു". (മുത്തഫഖുൻ അലൈഹി)
📍തിന്മകൾ വിരോധിക്കുമ്പോൾ കയ്യടികളേക്കാൾ കൂടുതൽ ആക്ഷേപങ്ങൾ ആയിരിക്കും ലഭിക്കുക. അല്ലാഹുവിൻറെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും വിശ്വാസി ഭയപ്പെടേണ്ടതില്ല.
♦️ഉമ്മു സലമ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: "നിങ്ങൾക്ക് അംഗീകരിക്കാവുന്ന ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റുചിലതും കൽപിക്കുന്ന കൈകാര്യ കർത്താക്കൾ നിങ്ങളിൽ നിയോഗിക്കപ്പെടുന്നതാണ്. എന്നാൽ (ദുഷ്പ്രവർത്തികളിൽ) വെറുപ്പ് പ്രകടിപ്പിച്ചവൻ രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ പാപരഹിതനുമായി. മറിച്ച് അതിൽ സംതൃപ്തി പൂണ്ടു അനുധാവനം ചെയ്തവൻ രക്ഷപ്പെടില്ല അവർ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് അവരോട് യുദ്ധം ചെയ്ത് കൂടെയോ? പ്രവാചകൻ (സ) അരുളി: അവർ നമസ്‌കാരം നിലനിർത്തുന്നേടത്തോളം അത് പാടുള്ളതല്ല. " (മുസ്‌ലിം)
ശക്തികൊണ്ടും വാക്കുകൾ കൊണ്ടും എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതിർത്താൽ പ്രസ്തുത കുറ്റത്തിൽ നിന്ന് അയാൾ മോചിതനാവുന്നതും സ്വന്തം ചുമതല നിറവേറ്റിയവനുമായി മാറും. എന്നാൽ അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ പിൻതുടരുകയോ ചെയ്തവർ പാപികളായിരിക്കുകയും ചെയ്യും.
Post a Comment