♦️ അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: "നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ (പരലോകത്ത് )ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ലിങ്ങളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീടിന്റെയും മക്കളുടെയും ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്". (മുത്തഫഖുൻ അലൈഹി)
ഭർത്താവിൻറെ വീടിൻറെയും മക്കളുടെയും ഭരണ ചുമതല ഭാര്യക്കാണ്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്വത്തെ പറ്റി പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നതാണ് എന്ന് ഇസ്ലാം ഉണർത്തുന്നു.
♦️ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: "ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കുമായിരുന്നു". (തിർമിദി)
സ്നേഹത്തിന്റെയും കീഴൊതുങ്ങലിന്റെയും ഹൃദയം തുറക്കലിന്റെയും പരമോന്നത രൂപം ആണ് സുജൂദ്. നമ്മെ സൃഷ്ടിച്ച സൃഷ്ടാവായ അല്ലാഹുവിനെയല്ലാതെ ഒരു സൃഷ്ടിയേയും സുജൂദ് ചെയ്യാൻ പാടില്ല എന്നത് ഇസ്ലാമിൻറെ അടിസ്ഥാന നിയമമാണ്. ഒരു സൃഷ്ടിയെ സുജൂദ് ചെയ്യൽ അനുവദിക്കപ്പെട്ടിരുന്നു എങ്കിൽ ഭാര്യ ഭർത്താവിനെ സുജൂദ് ചെയ്യാൻ വേണ്ടി കൽപ്പിക്കപ്പെടുമായിരുന്നു എന്ന നബിവചനത്തിൽ നിന്ന് ഭാര്യക്ക് ഭർത്താവിനോട് ഉണ്ടായിരിക്കേണ്ട സ്നേഹത്തിൻറെ ആഴം വ്യക്തമാവുന്നു.
♦️അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: "ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും ". (മുത്തഫഖുൻ അലൈഹി)
വൈവാഹിക ജീവിതത്തിലെ ഊഷ്മളതയും സ്നേഹവും ഊട്ടിയുറപ്പിക്കുന്ന കാര്യമാണ് ശാരീരിക ബന്ധം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരിക ബന്ധം പുണ്യകർമം ആയിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. കൊച്ചുകൊച്ചു പിണക്കങ്ങൾ എല്ലാം ശരിയാക്കുന്ന കാര്യവും കൂടിയാണ് ശാരീരിക ബന്ധം. അകാരണമായി ശാരീരിക ബന്ധം നിഷേധിക്കുന്നത് വൈവാഹിക ബന്ധങ്ങൾ ശിഥിലമാക്കുന്ന കാര്യമാണ്. അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ വ്യക്തമായത് 22% വിവാഹ മോചനങ്ങളുടെയും കാരണം ലൈംഗികത നിഷേധവും ലൈംഗിക പ്രശ്നങ്ങളും ആണ് എന്നാണ്. അകാരണമായി ഭർത്താവിന് ലൈംഗികത നിഷേധിക്കുന്നത് മാലാഖമാരുടെ ശാപ പ്രാർത്ഥനക്ക് വരെ കാരണമാവുന്നതാണ് എന്ന മതാധ്യാപനം ഭാര്യയെ വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കുന്നു. ലൈംഗിക ബന്ധം വിസമ്മതിക്കുന്ന ഭാര്യയെ ബലാൽകാരമായി പ്രാപിക്കണമെന്നല്ല കൽപ്പന, മറിച്ചു മനശാസ്ത്രപരമായി ഭാര്യയെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന സമീപനമാണ് ഇസ്ലാമിന്റേത്. ഭാര്യാഭർതൃ ലൈംഗിക ബന്ധം മതപരമായ പുണ്യകർമമായി പഠിപ്പിക്കപ്പെട്ട മതത്തിൽ അത് അകാരണമായി വിസമ്മതിക്കുന്നത് മോശപ്പെട്ട കാര്യമാണെന്നും കൂടി ഉണർത്തുന്നു. വൈവാഹിക ബന്ധം ശിഥിലമാക്കുന്ന കാര്യങ്ങളെ മുളയിലേ നുള്ളുന്ന സമീപനം. മനുഷ്യർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവർക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന മാലാഖമാർ മനുഷ്യർ മോശം കാര്യം ചെയ്യുമ്പോൾ ശാപ പ്രാർത്ഥനകളും നടത്തുന്നു എന്നതിൽ അത്ഭുതം ഇല്ലല്ലോ.
♦️അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടായിരിക്കെ സമ്മതം കൂടാതെ നോമ്പ് (സുന്നത് നോമ്പ്) പിടിക്കുന്നതും ഭർത്താവിന്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്നതും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)
ഭർത്താവിൻറെ അറിവോ സമ്മതമോ കൂടാതെ അന്യ വ്യക്തികളെ വീട്ടിൽ പ്രവേശിപ്പിക്കുന്നത് പ്രവാചകൻ വിലക്കി.
സുതാര്യതയും പരസ്പര വിശ്വാസവുമാണ് ദാമ്പത്യബന്ധത്തിൽ അടിത്തറ. ഇണയുടെ അറിവും സമ്മതമില്ലാതെ മറ്റുള്ള ആളുകൾ വീട്ടിൽ വന്നു പോകുന്നത് പലതരത്തിലുള്ള സംശയ രോഗങ്ങൾക്കും വഴക്കുകൾക്കും കാരണമാകുമെന്ന് പറയേണ്ടതില്ലല്ലോ.
Post a Comment