ധർമ്മ യുദ്ധത്തിൽ ബന്ധത്തിന് സ്ഥാനമില്ല

ചോദ്യം : അബു ഉബൈദ് ബിൻ ജെറാ ബദറിൽ സ്വന്തം ബാപ്പാനെ കൊന്ന്  വന്നപ്പോളും അതിനെ പ്രകീർത്തിച്ചു വെളിപാട് ഇറക്കിയ സർവ ശക്തൻ എന്തൊരു കാരുണ്യവാനും കരുണാനിധിയും ആണല്ലേ  ... ഇത് ദൈവീകം തന്നെ എന്ന് താങ്കൾ മാത്രം വിശ്വസിച്ചാൽ മതിയോ അതോ ബാക്കി എല്ലാരും വിശ്വസിക്കണോ ??
എന്താണ് താങ്കളുടെ അഭിപ്രായം?
Question by FB ID Ismail Pc

ഉത്തരം: ധർമ്മാധർമ്മ യുദ്ധത്തിൽ നേരിടാൻ വരുന്ന ശത്രുവിനെ വധിക്കൽ ധർമ്മമാണ്. ധർമ്മ യുദ്ധത്തിൽ ബന്ധങ്ങൾക്ക് സ്ഥാനമില്ല. ധർമ്മ സംസ്ഥാപനമാണ് മുഖ്യം. യുദ്ധത്തിൽ എതിർപക്ഷത്ത് ഉള്ളത് ശത്രുവാണ്. അവിടെ ബന്ധങ്ങൾക്ക് പ്രസക്തിയില്ല. ഇത് വളരെ ലളിതമായ സ്ട്രൈറ്റ് ഫോർവേഡ് ആയ യുക്തി മാത്രമാണ്. നിങ്ങൾ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്ത് അതിർത്തിയിൽ യുദ്ധം ചെയ്യുമ്പോൾ നിങ്ങളുടെ ഒരു ബന്ധുവായ പാകിസ്ഥാൻ പട്ടാളക്കാരൻ തിരിച്ചു വെടി വെച്ചാൽ നിങ്ങൾ എന്താണ് ചെയ്യുക ?  നിങ്ങളുടെ ബന്ധു ആയിപ്പോയി എന്നതുകൊണ്ട് നിങ്ങൾ ആയുധം വെച്ച് കീഴടങ്ങുമോ ? അതോ തിരിച്ചു വെടി വെക്കുമോ ?

ഇസ്ലാമിൽ മാത്രമല്ല ഈ നിയമം ഉള്ളത്. ഭഗവത്ഗീത എന്ന ഹിന്ദു പുണ്യ ഗ്രന്ഥത്തിൻറെ അവതരണ പശ്ചാത്തലവും കണ്ടന്റും എല്ലാം യുദ്ധക്കളത്തിൽ ബന്ധുക്കളോട് യുദ്ധം ചെയ്യാൻ മടിച്ചുനിന്ന അർജ്ജുനനെ കൃഷ്ണൻ പ്രേരിപ്പിക്കുന്നതാണ്. ധർമ സംസ്ഥാപനമാണ് മുഖ്യം എന്നും അതിനായി നടക്കുന്ന യുദ്ധത്തിൽ ബന്ധുക്കളാണ് എതിർപക്ഷത്ത് ഉള്ളത് എങ്കിൽപോലും ധർമ്മ സംസ്ഥാപനത്തിന് പ്രാധാന്യം നൽകണം എന്നും പോരാടുകയാണ് വേണ്ടത് എന്നും കൃഷ്ണൻ ഉപദേശിക്കുന്നു.

ബദർ യുദ്ധത്തിൽ തന്നെ നേരിട്ട പിതാവിനെ അബൂഉബൈദ (റ) വധിക്കുകയുണ്ടായി. സ്വന്തം മകനെയാണ് അബൂബക്കർ (റ) നേരിട്ടത്. സ്വന്തം സഹോദരനെ ആണ് മിസ്അബ് ഇബ്നു ഉമൈർ വധിച്ചത്.  ഉമർ(റ) , ഹംസ(റ) ,അലി (റ) ഉബൈദ് ബിൻ ഹാരിസ് (റ) തുടങ്ങിയവരൊക്കെ ഉറ്റബന്ധുവിനെ ആണ് നേരിട്ടതും വധിച്ചതും. 

ധർമയുദ്ധത്തിൽ ധീരമായി ശത്രുവിനോട് ഏറ്റുമുട്ടുന്ന പട്ടാളക്കാരനെ പ്രകീർത്തിക്കുക അല്ലാതെ പിന്നെ തരംതാഴ്ത്തുക ആണോ വേണ്ടത് ? യുദ്ധത്തിൽ ധീരതയോടെ പൊരുതുന്ന പട്ടാളക്കാർക്ക് മെഡൽ ഓഫ് ഓണർ ആണ് നൽകേണ്ടത്. അവരെ പുകഴ്ത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇവരുടെ ഈ പ്രവർത്തികളെ പുകഴ്ത്തിയത്.

"അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍." ( ഖുർആൻ 58:22)

Post a Comment

Previous Post Next Post